കോഴിക്കോട് ട്രെയിന്‍ മാറിക്കയറിയ യുവതിയോട് ടിക്കറ്റ് എക്സാമിനറുടെ ക്രൂരത: ഷാള്‍ ബലമായി പിടിച്ചെടുത്തു

കോഴിക്കോട്: ട്രെയിന്‍ മാറിക്കയറിയ യാത്രക്കാരിയോട് ടിക്കറ്റ് എക്സാമിനർ അപമര്യാദയായി പെരുമാറിയെന്ന് പരാതി. തനിച്ച് യാത്രചെയ്യുകയായിരുന്ന യുവതിയുടെ ഷാള്‍ എക്സാമിനർ പിടിച്ചെടുക്കുകയായിരുന്നു. കോഴിക്കോട് റെയില്‍ വേ സ്റ്റേഷനില്‍ തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. തലശ്ശേരിയില്‍ നിന്നും എത്തിയ ബാലുശ്ശേരി ചളുക്കില്‍ നൌഷത്താണ് പരാതിക്കാരി.
തലശ്ശേരിയില്‍ നിന്നും ഒറ്റക്ക് കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന നൌഷത്ത്. 3.40 ന് തലശ്ശേരിയില്‍ നിന്നും പുറപ്പെടുന്ന മെമു ട്രെയിനിനായിരുന്നു ടിക്കറ്റ് എടുത്തിരുന്നത്. എന്നാല്‍ അധികം യാത്ര ചെയ്ത് പരിചയമില്ലാതിരുന്ന യുവതി ഇന്റർസിറ്റി മാറിക്കയറി. ഈ ട്രെയിനിനാവട്ടെ കൊയിലാണ്ടിയില്‍ സ്റ്റോപ്പ് ഉണ്ടായിരുന്നില്ല. ഇത് കാരണം കോഴിക്കോട് സ്റ്റേഷനിലാണ് ഇറങ്ങിയത്.

കോഴിക്കോട് സ്റ്റേഷനില്‍ വെച്ച് ടിക്കറ്റ് എക്സാമിനർ വന്ന് യുവതിയുടെ ടിക്കറ്റ് പരിശോധിച്ചു. ട്രെയിന്‍ മാറിപ്പോയതാണെന്നും പരിചയക്കുറവുണ്ടെന്നും ഒറ്റക്ക് യാത്ര ചെയ്ത് പരിചയമില്ലെന്നും അറിയിച്ചു. ഇതിനിടയില്‍ ഭർത്താവിനെ വിളിക്കുന്നതിനിടയില്‍ എക്സാമിനർ യുവതിയുടെ ഷാള്‍ ബലം പ്രയോഗിച്ച് പിടിച്ചെടുക്കുകയായിരുന്നു. പിന്നീടവർ ഷാളുമായി ഓഫീസിലേക്ക് പോയി.
പൊതുജനമധ്യത്തില്‍ അപമാനിതയായ യുവതി പരാതിയുമായി പൊലീസ് എയ്ഡ് പോസ്റ്റില്‍ ചെന്നപ്പോള്‍ അവർ സഹതാപം അറിയിക്കുകയും പരാതി കൊടുത്താല്‍ കൂടുതല്‍ പ്രശ്നമാവുമെന്നും അറിയിച്ചു. ഇത്തരം വിഷയങ്ങളില്‍ പരാതി കൊടുത്താല്‍ ജോലി തടസ്സപ്പെടുത്തി എന്ന് പറഞ്ഞ് അവർ നിങ്ങള്‍ക്കെതിരെ പരാതി നല്‍കിയാല്‍ ബുദ്ധിമുട്ടാണെന്നും അറിയിച്ചു.
ഷാളില്ലാതെ പ്രയാസം അനുഭവിക്കുകയായിരുന്ന യുവതിക്ക് പിന്നീട് ഒരു ഓട്ടോ ഡ്രൈവറാണ് ഷാള്‍ എത്തിച്ച് നല്‍കിയത്. ഇതിനിടയില്‍ ഭർത്താവിന്റെ സുഹൃത്ത് ഉദ്യോഗസ്ഥയോട് വന്ന് സംസാരിക്കുകയും ഫൈന്‍ അടച്ച ശേഷം ഷാള്‍ തിരികെ നല്‍കുകയുമായിരുന്നു. പരാതിയില്ലെന്ന് എഴുതി വാങ്ങിച്ചതിന് ശേഷമായിരുന്നു ഷാള്‍ തിരികെ നല്‍കിയത്. ഉദ്യോഗസ്ഥയുടെ നടപടിക്കെതിരെ പൊലീസിലും വനിതാ കമ്മീഷനിലും പരാതി നല്‍കുമെന്നും യുവതി അറിയിച്ചു.
ആളുകള്‍ക്കിടയില്‍ വെച്ച് പരസ്യമായി അപമാനിച്ചെന്നും പൊലീസ് എയിഡ് പോസ്റ്റില്‍ അഭയം തേടിയിട്ടും നീതി ലഭിച്ചില്ലെന്നും യുവതി പറയുന്നു. അതേസമയം, ഇത്തരമൊരു സംഭവം സംബന്ധിച്ച് അറിയില്ലെന്നാണ് റെയില്‍വേ പൊലീസും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും വ്യക്തമാക്കുന്നു.












Click it and Unblock the Notifications