കൊയിലാണ്ടിയിലും താമരശേരിയിലും പുകയില ഉത്പന്നവേട്ട: പിടികൂടിയതു വൻശേഖരം, മൂന്നുപേർ അറസ്റ്റിൽ!
കോഴിക്കോട്: കൊയിലാണ്ടിയിൽ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ അഞ്ചുലക്ഷം രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങൾ പിടികൂടി. താമരശേരിയിൽ വിവിധ പ്രദേശങ്ങളിലായി എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻശേഖരം പിടിച്ചെടുത്തു.
കെട്ടിടത്തില്‍ രണ്ട് പേര് വിഷപ്പുകയേറ്റു മരിച്ച സംഭവം: മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി
കൊയിലാണ്ടി ദേശീയപാതയിൽ നന്ദി മേൽപാലത്തിന് സമീപം വച്ചാണ് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന നിരോധിത ഉത്പന്നങ്ങൾ പിടികൂടിയത്. കോഴിക്കോട് പൊക്കുന്ന് മുണ്ടേരി പറമ്പ് ബിജോയ് (46),ഉത്തർ പ്രദേശ് സ്വദേശി സഞ്ജയ് (28) എന്നിവരെ അറസ്റ്റു ചെയ്തു. ജില്ലയുടെ പലഭാഗങ്ങളിലും ലഹരി ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന പ്രധാന കണ്ണികളാണ് ഇവർ. ഓട്ടോയിൽ വിൽപ്പന കേന്ദ്രങ്ങളിലേക്ക് പുകയില ഉൽപ്പന്നങ്ങൾ കൊണ്ടുപോവുകയായിരുന്നു.
എസ്ഐ സജു എബ്രഹാമിന്റ നേതൃത്വത്തിൽ എ.എസ്.ഐ മുനീർ, സി.പി.ഒ.ബൈജു, സ്ക്വാഡ് അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് വാഹന പരിശോധനക്കിടെ പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടിയത്. നിരോധിത പുകയില ഉത്പന്നങ്ങൾക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് താമരശേരി എക്സൈസ് വിവിധ പ്രദേശങ്ങളിലായി പരിശോധന നടത്തിയത്.
രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ പത്ത് കിലോയോളം പുകയില ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയും എട്ട് കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. 1500 പായ്ക്കറ്റ് ഉത്പന്നങ്ങളുമായി പൂനൂർ ചിറക്കൽ ശരീഫ്(40) എന്നയാളെ അറസ്റ്റുചെയ്തു. പൂനൂർ, തച്ചംപൊയിൽ, കോരങ്ങാട് ഭാഗങ്ങളിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്നയാളാണ് പിടിയിലായതെന്ന് പരിശോധയ്ക്കു നേതൃത്വം നൽകിയ റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.പി. വേണു പറഞ്ഞു. മൂന്നു രൂപ വിലയുള്ള പായ്ക്കറ്റുകൾ 50 രൂപക്കാണ് ഇയാൾ വിറ്റഴിക്കുന്നത്. ഇയാളുടെ ഫോണിൽ വിളിച്ച് പുകയില ഉത്പന്നങ്ങൾ ആവശ്യപ്പെട്ട വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ എക്സൈസ് കൗൺസിലിംഗ് നൽകി വിട്ടയച്ചു.
ഇതര സംസ്ഥാനക്കാർക്കിടയിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപ്പനയും ഉപയോഗവും വ്യാപകമാണെന്ന വിവരത്തെ തുടർന്ന് പരിശോധന ശക്തമാക്കാൻ എക്സൈസ് കമ്മീഷ്ണർ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സദാനന്ദൻ, പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ വി.ആർ അശ്വന്ത്, എൻ.പി വിവേക്, കെ.ജി ജിനീഷ്, സി.ജി ഷാജു, വി.എസ് സുമേഷ്, ഡ്രൈവർ കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.