വനിതാ മതില്‍ പൊളിയില്ല... കോഴിക്കോട്ട് മൂന്ന് ലക്ഷം പേരെ അണിനിരത്തുമെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ
കോഴിക്കോട്: നിരവധി പ്രക്ഷോഭങ്ങളിലൂടെ കേരള സമൂഹം കൈവരിച്ച മുന്നേറ്റങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാന്‍ കേരള സമൂഹം തയ്യാറാകുമെന്ന് ഉറപ്പുണ്ടെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. വനിതാമതില്‍ ഒരുക്കങ്ങള്‍ സംബന്ധിച്ച് വിശദീകരിക്കുന്നതിന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക, കേരളം ഭ്രാന്താലയമാക്കരുത്, ഭരണഘടന ഉറപ്പ് നല്‍കുന്ന സ്ത്രീ പുരുഷ സമത്വം സംരക്ഷിക്കുക എന്നീ സന്ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന വനിതാ മതില്‍ ചരിത്രത്തില്‍ ഇടം നേടാന്‍ ഒരുങ്ങുകയാണ്. ഇന്ത്യയ്ക്കും ലോകത്തിനാകെയും മാതൃകയായി കേരളം കൈവരിച്ച നേട്ടങ്ങള്‍ തകര്‍ക്കാനും സാംസ്‌കാരികമായി കേരളത്തെ ഇരുള്‍ നിറഞ്ഞ ഗുഹകളിലേക്ക് നയിക്കാനുമുള്ള വര്‍ഗീയ ശക്തികളുടെ നീക്കങ്ങള്‍ക്കെതിരെ മതനിരപേക്ഷതയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കേരളത്തിലെ അമ്മമാരും സഹോദരിമാരും സ്‌നേഹമതിലാണ് തീര്‍ക്കുകയെന്നും മന്ത്രി പറഞ്ഞു.

ജനുവരി ഒന്നിന് പുതുവര്‍ഷ സായഹ്നത്തില്‍ വൈകീട്ട് നാലു മണിക്ക് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഒരുക്കുന്ന വനിതാ മതിലില്‍ ലക്ഷകണക്കിന് വനിതകള്‍ അണിനിരക്കും - ജില്ലയില്‍ നിന്ന് മൂന്ന് ലക്ഷം വനിതകളെ മതിലില്‍ പങ്കാളികളാക്കും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജില്ലയില്‍ ജില്ലാ അതിര്‍ത്തിയായ അഴിയൂര്‍ മുതല്‍ വൈദ്യരങ്ങാടി വരെ 76 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ദേശീയ പാതയിലാണ് മതില്‍ ഒരുങ്ങുന്നത.് ഒരു കിലോമീറ്ററില്‍ 4000 പേര്‍ എന്ന രീതിയിലാണ് പങ്കാളിത്തത്തിന് നിശ്ചയിച്ചിരുക്കുന്നത്.
മതില്‍ കടന്നു പോകുന്നത് അഴിയൂര്‍, ഒഞ്ചിയം ചോറോട,് തിക്കോടി, മൂടാടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി എന്നീ 7 പഞ്ചായത്തുകളും വടകര,പയ്യോളി, കൊയിലാണ്ടി, ഫറോക്ക്, രാമനാട്ടുകര എന്നീ 5 മുനിസിപ്പാലിറ്റികളും കോഴിക്കോട് കോര്‍പ്പറേഷനും വഴിയാണ്. ഈ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു പുറമേ മറ്റ് മുഴുവന്‍ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും നിശ്ചിത സ്ഥലത്ത് വനിതകളെ പങ്കെടുപ്പിച്ച് അണിനിരത്തും. മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രാദേശിക സംഘാടക സമിതികള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കുടുംബശ്രീയും സജീവമായി രംഗത്തുണ്ട്.
വിവിധ മഹിളാ സംഘടനകളുടെ നേതൃത്വത്തില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ,ചുവരെഴുത്തുകള്‍, ബോര്‍ഡുകള്‍, ബാനറുകള്‍ വിളംബരയാത്രകള്‍, കൂട്ടയോട്ടം, ഫ്‌ളാഷ്‌മൊബ് തുടങ്ങി വൈവിധ്യമാര്‍ന്ന പ്രചരണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഐസിഡിഎസ് വഴി അങ്കണവാടി പ്രവര്‍ത്തകരിലൂടെയും വനിതാമതിലിന്റെ സന്ദേശം താഴെതട്ടിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. മഹിളാ സംഘടനകള്‍, എഡിഎസ്, സിഡിഎസ് എന്നിവ വഴി ഗൃഹസന്ദര്‍ശന പരിപാടിയും നടത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഓരോ 5 കി.മീ യിലും ഓരോ ആംബുലന്‍സ് എന്നരീതിയില്‍ സജ്ജീകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.
ട്രാഫിക്ക് തടസ്സമില്ലാത്ത വിധം പരിപാടി സംഘടിപ്പിക്കുന്നതിന് സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. ജനുവരി ഒന്നിന് വൈകീട്ട് മൂന്ന് മണിക്ക് തന്നെ മുഴുവന്‍ വനിതകളും നിര്‍ദ്ദിഷ്ട സ്ഥലത്ത് അണിനിരക്കുന്നതിനും 3.45 ന് ട്രയല്‍ മതില്‍ സൃഷ്ടിക്കുന്നതിനും 4 മണിക്ക് മതില്‍തീര്‍ത്ത് 4.15 ന് അവസാനിപ്പിക്കുന്നതിനുമാണ് തീരുമാനിച്ചത്. തുടര്‍ന്ന് നിശ്ചിത കേന്ദ്രങ്ങളില്‍ നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട് മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.












Click it and Unblock the Notifications