കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട: കടത്താൻ ശ്രമിച്ചത് ഒരു കിലോ 850 ഗ്രാം സ്വർണ്ണം, രണ്ട് പേർ പിടിയിൽ!!
മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. വിദേശത്ത് നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കിലോ 850 ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുള്ളത്. റിയാദിൽ നിന്നെത്തിയ കൊടുവള്ളി സ്വദേശിയായ ഷാരിഖ് ടിപി എന്നയാളിൽ നിന്ന് ഒരു കിലോ 700 ഗ്രാം സ്വർണ്ണമാണ് പിടിച്ചെടുത്തത്. ഇയാൾ എമർജൻസി ലാംപിലെ ബാറ്ററിക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചത്. സ്വർണ്ണക്കട്ടികളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാൾ സൌദിയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തുന്നത്. വിപണിയിൽ 81 ലക്ഷം വിലമതിക്കുന്നതാണ് പിടിച്ചെടുത്ത സ്വർണ്ണം.
എകെ ആന്റണിയോ മൻമോഹൻ സിംഗോ? സോണിയ ഒഴിഞ്ഞാൽ കോൺഗ്രസിന് മുന്നിൽ 4 സാധ്യതകൾ!
ഷാരിഖിന് പിന്നാലെ ദുബായിൽ നിന്നെത്തിയ മറ്റൊരു യാത്രക്കാരനിൽ നിന്നാണ് 146 ഗ്രാം സ്വർണ്ണം കസ്റ്റംസ് പിടിച്ചെടുത്തത്. കാസർഗോഡ് സ്വദേശിയാണ് വിപണയിൽ 7 ലക്ഷം രൂപ മൂല്യം വരുന്ന സ്വർണ്ണവുമായി പിടിയിലായത്. ബണ്ടിച്ചാൽ സ്വദേശിയാണ് ഇയാൾ. തന്റെ പക്കലുണ്ടായിരുന്ന ബാഗിന്റെ അറയിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. സ്വർണ്ണത്തിന് പുറമേ ഇയാളിൽ നിന്ന് വിദേശ നിർമിത സിഗരറ്റും പിടിച്ചെടുത്തിട്ടുണ്ട്. 38000 രൂപ വിലമതിക്കുന്നതാണിത്. എയർ ഇന്റലിജൻസ് വിഭാഗമാണ് ഇരുവരെയും അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇന്നലെയും സ്വർണ്ണം കടത്താൻ ശ്രമിച്ച യാത്രക്കാരൻ കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് പിടിയിലായിരുന്നു. വിദേശത്ത് നിന്ന് 500 ഗ്രാം സ്വർണ്ണവുമായെത്തിയ മലപ്പുറം പട്ടിക്കാട് സ്വദേശിയായ മൂസയാണ് അറസ്റ്റിലായത്. സ്പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ ഇയാളും കസ്റ്റംസ് പരിശോധനക്കിടെ പിടിയിലാകുകയായിരുന്നു.
Recommended Video
തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണ്ണം കടത്തിയതോടെ സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ കസ്റ്റംസ് പരിശോധന ശക്തമാക്കിയിരുന്നു. കൊറോണ വൈറസ് പ്രതിസന്ധിയെത്തുടർന്ന് വന്ദേഭാരത് വിമാനസർവീസുകൾ ആരംഭിച്ചതോടെ കണ്ണൂർ, കോഴിക്കോട് തിരുവനന്തപുരം വിമാനത്താവങ്ങൾ കേന്ദ്രീകരിച്ച് ഇത്തരത്തിൽ വ്യാപകമായി സ്വർണ്ണക്കടത്ത് പിടികൂടുകയും ചെയ്തിരുന്നു. 30 കോടിയുടെ സ്വർണ്ണമാണ് ജൂൺ അവസാനം ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വപ്ന സുരേഷ് ഉൾപ്പെട്ട സംഘം കടത്തിയത്.