ആദ്യം ബാഗ് മോഷണം; പിന്നെ ബ്ലാക്ക്മെയിലിംഗ് ശ്രമം: കോഴിക്കോട്ട് രണ്ടുയുവാക്കൾ പിടിയിൽ
കോഴിക്കോട്: ബീച്ചിലെത്തിയ യുവതികളുടെ ബാഗ് മോഷ്ടിക്കുകയും അതിലുണ്ടായിരുന്ന പെൻഡ്രൈവിലെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത യുവാക്കൾ അറസ്റ്റിൽ. ഗോവിന്ദപുരം വടക്കുമ്പാട്ട് പറമ്പത്ത് സി. അജീഷ് (35), കുതിരവട്ടം അളത്തിൽവീട്ടിൽ ഷഗിൻ (33) എന്നിവരാണു വെള്ളയിൽ പോലീസിന്റെ പിടിയിലായത്.
യോഗ സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം; എല്ലാവരും യോഗ ശീലമാക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി
ഈമാസം നാലിനു ബീച്ചിലെത്തിയ രണ്ടുയുവതികളിൽ ഒരാളുടെ ബാഗ് ഇരുവരും ചേർന്ന് കവരുകയായിരുന്നു. സ്കൂട്ടറിൽ സൂക്ഷിച്ച ബാഗിൽ പെൻഡ്രൈവ്, വാച്ചുകൾ, വസ്ത്രങ്ങൾ, സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ ഉണ്ടായിരുന്നു. മോഷണം നടന്ന് രണ്ടുദിവസത്തിനു ശേഷം യുവതികളിലൊരാളുടെ മൊബൈലിൽ മോഷ്ടാക്കൾ വിളിച്ചു. പെൻഡ്രൈവിലുള്ള യുവതികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുമെന്നും അല്ലെങ്കിൽ പണം നൽകണമെന്നുമായിരുന്നു ആവശ്യം.
പതിനായിരം രൂപ നൽകാമെന്ന് യുവതികൾ പറഞ്ഞെങ്കിലും പത്ത് ലക്ഷം വേണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. ഇതോടെയാണ് യുവതികൾ സംഭവം പോലീസിനെ അറിയിച്ചത്. വിളിച്ച നമ്പർ പരിശോധിച്ചപ്പോൾ നഗരത്തിലെ കോയിൻബോക്സിൽ നിന്നാണെന്നു പോലീസ് കണ്ടെത്തി. വീണ്ടും വിളിച്ചാൽ സംഭാഷണം നീട്ടിക്കൊണ്ടുപോകണമെന്നും തങ്ങളെ അറിയിക്കണമെന്നും പോലീസ് നിർദേശം നൽകി.
കഴിഞ്ഞദിവസം പ്രതികൾ വിളിച്ചപ്പോൾ മറ്റൊരു ഫോണിൽ നിന്നു പോലീസിനെ വിവരമറിയിച്ചു. നമ്പർ തിരിച്ചറിഞ്ഞ സൈബർസെൽ അതു റെയിൽവേസ്റ്റേഷനു സമീപത്തെ ബൂത്താണെന്നു കണ്ടെത്തി. വെള്ളയിൽ എസ്ഐ ധനഞ്ജയദാസിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പോലീസ് യുവാക്കളെ പിടികൂടി. പ്രതികളിൽ ഒരാളുടെ വീട്ടിൽ നിന്നു മോഷണവസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പതിനാലുദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ആദ്യമായാണ് ഇത്തരത്തിൽ മോഷണം നടത്തുന്നതെന്നാണ് യുവാക്കളുടെ മൊഴി. എന്നാൽ പോലീസ് ഇതു സ്ഥിരീകരിച്ചിട്ടില്ല. ബീച്ചിനു സമീപം നിർത്തിയിട്ട വാഹനങ്ങളിൽ നിന്നു മോഷണം നടത്തുന്ന സംഘങ്ങളെക്കുറിച്ച് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പോലീസ്. മോഷ്ടിച്ച വസ്തുക്കൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഭവങ്ങളുണ്ടായിട്ടും പലരും പരാതിപ്പെടാൻ മടിക്കുന്നതായാണ് പോലീസിനു ലഭിച്ച വിവരം. ഈ സാഹചര്യത്തിൽകൂടിയാണ് വിശദമായ അന്വേഷണം നടത്തുന്നത്.