മലമാനിനെ വേട്ടായാടിയ സംഘത്തിലെ രണ്ടുപേർ പിടിയിൽ: പ്രതികളുടെ വീട്ടിൽ സൂക്ഷിച്ച മാനിറച്ചി കണ്ടെടുത്തു
കോഴിക്കോട്: മലമാനിനെ വേട്ടയാടി ഇറച്ചിയാക്കിയ സംഘത്തിലെ രണ്ടുപേരെ വനപാലക സംഘം അറസ്റ്റ് ചെയ്തു. താമരശേരിക്കടുത്ത് പൂനൂർ തേക്കുംതോട്ടം പാറക്കൽ ജംഷാദ്, കോരങ്ങാട് ചിങ്ങണാംപൊയിൽ പെരിങ്ങോട്ട് ഷുക്കൂർ എന്നിവരെയാണ് താമരശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ സി അബ്ദുല്ലത്തീഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തെ തുടർന്ന് ജംഷാദിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ മാനിന്റെ ഇറച്ചി കണ്ടെത്തുകയായിരുന്നു. ജംഷാദിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷുക്കൂർ പിടിയിലായത്. ഇയാളുടെ വീട്ടിലും മാനിറച്ചി സൂക്ഷിച്ചിരുന്നു. ഇവ കസ്റ്റഡിയിലെടുത്തു. കേസിൽ അഞ്ച് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇരുവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി കോരങ്ങാട് ആറ്റുസ്ഥലം പള്ളിയാലിൽ ഫൈസലിന്റെ വീട്ടിൽ നിന്നും വേട്ടയ്ക്കുപയോഗിച്ച കെ എൽ 11 ഇ 3130 നമ്പർ ജീപ്പും കള്ളത്തോക്കും പിടിച്ചെടുത്തു. ഫൈസലിനെ പിടികൂടാനായിട്ടില്ല. കത്തികൾ, ലൈറ്റ് തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ വയനാട് വൈത്തിരി ഭാഗത്തെ സ്വകാര്യ എസ്‌റ്റേറ്റിന് സമീപത്തുനിന്നാണ് ഇവർ മാനിനെ വേട്ടയാടിയതെന്നാണ് മൊഴി നൽകിയത്.

സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി കെ പ്രഭേന്ദ്രനാഥ്, സി സി ഇർഷാദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ജി.എസ് സജു, ഭവ്യ ഭാസ്‌കർ, പി രാജീവ്, കെ ഷാജു, െ്രെഡവർ ജിതേഷ്, വാച്ചർ എം എം പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് വേട്ടസംഘത്തെ പിടികൂടിയത്. കേസിന്റെ തുടരന്വേഷണത്തിനായി പ്രതികളെയും തൊണ്ടി മുതലുകളും മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ചിന് കൈമാറി. തുടർ നടപടികൾ പൂർത്തിയാക്കി പ്രതികളെ കൽപ്പറ്റ കോടതിയിൽ ഹാജറാക്കുമെന്ന് മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ബാബുരാജ് പറഞ്ഞു.












Click it and Unblock the Notifications