യുഡിഎഫ് ബൂത്ത് ഏജന്റിന്റെ സൂപ്പർ മാർക്കറ്റ് കത്തിച്ച കേസ്; നാദാപുരത്ത് രണ്ട് പേർ അറസ്റ്റിൽ
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫ് ബൂത്ത് ഏജന്റിന്റെ സൂപ്പർമാർക്കറ്റ് കത്തിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. സംഭവത്തിൽ ഇരിങ്ങണ്ണൂർ കായപ്പനച്ചി സ്വദേശികളായ പുതുക്കൂൽ താഴെകുനി പികെ ഷൈജു, തച്ചോളിക്കുനി അഷറഫ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ച്ച അർധരാത്രിയാണ് ഇരിങ്ങണ്ണൂർ സ്വദേശി ഇ കെ അബൂബക്കറിന്റെ ഫാമലി സൂപ്പർമാർക്കറ്റ് തീ വെച്ച് നശിപ്പിച്ചത്.
സൂപ്പർമാർക്കറ്റിന് തീവെച്ച സംഭവത്തിൽ എട്ട് ലക്ഷത്തിൽ പരം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് കണക്കുകൾ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് തീ വെച്ച സംഭവത്തിന് പിന്നിലെന്ന് പോലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതിനിടയിൽ ഷൈജുവിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് സംഭവ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരട്ടവോട്ടുകൾ വ്യാപകമായ പ്രദേശങ്ങളിലൊന്നാണ് ഇരിങ്ങണ്ണൂർ. മൂരിപ്പാറ രണ്ട് എ ബൂത്തിലെ യുഡിഎഫ് ഏജന്റായിരുന്നു അബൂബക്കർ. ഇതിന്റെ വിരോധത്തെ തുടർന്നാണ് സൂപ്പർമാർക്കറ്റ് തീവെച്ച് നശിപ്പിച്ചതെന്നാണ് ആദ്യം മുതൽ ആരോപണം ഉയർന്നിരുന്നു.