മുക്കത്തിനടുത്ത് വാഹനാപകടം; സ്കൂട്ടർ യാത്രക്കാരായ രണ്ടുപേർ മരിച്ചു, ലോറിയും ഡ്രൈവറും കസ്റ്റഡിയിൽ
കോഴിക്കോട്: കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ മുക്കത്തിനു സമീപം ടിപ്പർ ലോറി സ്കൂട്ടറിലിടിച്ച് രണ്ടുപേർ മരിച്ചു. സ്കൂട്ടർ യാത്രക്കാരായ മലപ്പുറം കാവനൂർ ഇരിവേറ്റി സ്വദേശി വിഷ്ണു (23) പശ്ചിമ ബംഗാൾ സ്വദേശി മക്ബൂൽ (51) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8.30 ഓടെ ഓടത്തെരുവിലാണ് സംഭവം.
കുട്ടികളെ വേദനിപ്പിക്കുന്ന സംഭവങ്ങള്‍ റിയാലിറ്റി ഷോകളില്‍ ഉണ്ടാകരുത്! ചാനലുകളോട് സര്‍ക്കാര്‍
അരീക്കോട് ഭാഗത്ത് നിന്ന് മുക്കം ഭാഗത്തേക്ക് വരികയായിരുന്നു ടിപ്പർ ലോറി. ഇതിനെ മറികടക്കാനുള്ള ശ്രമത്തിനിടയിൽ സ്കൂട്ടർ ടിപ്പറിൽ ഇടിച്ച് അതിന്റെ പിൻചക്രത്തിനടിയിലേക്ക് വീഴുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. രണ്ടു പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇവരുടെ ശരീരത്തിന് മുകളിലൂടെ ടിപ്പർ കയറി ഇറങ്ങിയ നിലയിലാണ്. മുക്കം പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അപകടമുണ്ടായ ശേഷം ടിപ്പർ നിർത്താതെ പോയി. ഇതു പിന്നീട് പൂളപ്പൊയിൽ എന്ന സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തു. കെഎൽ 57 ജി 1204 നമ്പർ ടിപ്പറാണ് പിടികൂടിയത്. ഇതിന്റെ ഡ്രൈവർ നിസാമുദ്ദീൻ എന്നയാളും കസ്റ്റഡിയിലുണ്ട്.
നിരവധി ക്വാറികൾ പ്രവർത്തിക്കുന്ന മേഖലയാണ് മുക്കം. കോഴിക്കോട്-മലപ്പുറം ജില്ലാ അതിർത്തിയിൽപ്പെട്ട മലയോര പ്രദേശമാണിത്. ഇവിടങ്ങളിലേക്കായി ചെറുതും വലുതുമായ നിരവധി ടിപ്പർലോറികളാണ് ദിവസവും തലങ്ങും വിലങ്ങും ഓടുന്നത്. ടിപ്പർലോറികൾ കാരണമുള്ള അപകടങ്ങളും മേഖലയിൽ പതിവാണ്. അപകടങ്ങൾ നിത്യസംഭവമായതോടെ നാട്ടുകാർ സംഘടിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധമുണ്ടാകുമ്പോൾ മാത്രം കർശനനടപടിയുമായി എത്തുന്ന പോലീസ് പിന്നീട് നിലപാടിൽ അയവുവരുത്തുന്നതാണ് അപകടങ്ങൾ തുടരുന്നതിനു കാരണമെന്ന് നാട്ടുകാർക്കു പരാതിയുണ്ട്.