മത്സരിക്കാൻ ഇനി മുല്ലപ്പള്ളിയില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ യുഡിഎഫ് ബഹുദൂരം മുന്നിൽ
വടകര: പാർലമെൻറ് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ യുഡിഎഫ് ബഹുദൂരം മുന്നിൽ. സാധാരണ തർക്കങ്ങൾക്കൊടുവിൽ വളരെ വൈകി മാത്രം സ്ഥാനാർത്ഥിയെ നിർണയിക്കുകയും അതിനുശേഷം തെരഞ്ഞെടുത്ത തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്യുന്നതാണ് യു.ഡി.എഫ് രീതി. എന്നാൽ ഇത്തവണ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പോലും ആരംഭിക്കുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.
മുന്നണിയെ നിയന്ത്രിക്കുന്ന കോൺഗ്രസിൻറെ ദേശീയതലത്തിലും സംസ്ഥാനതലത്തിലും പുതിയ നേതാക്കൾ സ്ഥാനമേറ്റെടുത്തത് നേതാക്കളിലും അണികളിലും ആത്മവിശ്വാസവും ഊർജ്ജവും നൽകിയിട്ടുണ്ട്.വടകര എം.പി. മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി. പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്തത് വടകരയിലെ യു.ഡി.എഫിന് പ്രത്യേകം ഉണർവ്വ് നൽകുന്നു. നിയോജകമണ്ഡലം, പഞ്ചായത്ത്, ബൂത്ത് തല യോഗങ്ങൾ പൂർത്തിയായി കഴിഞ്ഞു. പ്രവാസി വോട്ടർമാരുടെത് ഉൾപ്പെടെ വോട്ടർപട്ടിക കുറ്റമറ്റതാക്കാൻ ബൂത്ത് തല ഐടി കോ-ഓർഡിനേറ്റർമാരുടെ യോഗങ്ങളും പൂർത്തിയാക്കി. വിവിധ യോഗങ്ങളിൽ യു.ഡി.എഫ്. സംസ്ഥാന-ജില്ലാതല നേതാക്കൾ പങ്കെടുത്തു.
29ന് 10 മണിക്ക് വടകര ടൗൺ ഹാളിലാണ് പാർലമെൻറ് മണ്ഡലം കൺവെൻഷൻ. സംസ്ഥാന നേതാക്കൾ കൺവെൻഷനിൽ പങ്കെടുക്കും. പാറക്കൽ അബ്ദുള്ള എം.എൽ.എ, നിയോജക മണ്ഡലം ഭാരവാഹികളായ അമ്മാരപ്പള്ളി കുഞ്ഞി ശങ്കരൻ, പി.എം. അബൂബക്കർ, അഹമ്മദ് പുന്നക്കൽ, അഡ്വ.കെ.സജീവൻ, കൂടാളി അശോകൻ, എൻ.പി. അബ്ദുള്ള ഹാജി ഘടക കക്ഷി നേതാക്കളായ വട യക്കണ്ടി നാരായണൻ, പ്രദീപ് ചോമ്പാല, എൻ. രാജരാജൻ തുടങ്ങിയവർ വടകര മേഖലയിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.