Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒളിക്യാമറ വിവാദം: തോൽവി മുമ്പില്‍ക്കണ്ട് സിപിഎം കള്ളക്കേസ് ഉണ്ടാക്കുന്നു, തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടണമെന്ന് യുഡിഎഫ്

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഉറപ്പായപ്പോള്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗപ്പെടുത്തി യു ഡി എഫ് സ്ഥാനാര്‍ഥിക്കെതിരെ നിയമപരമായി നിലനില്‍ക്കാത്ത കള്ളക്കേസെടുക്കാനുള്ള സര്‍ക്കാര്‍ നടപടി രാഷ്ട്രീയ പാപ്പരത്തവും നെറികെട്ട ഗൂഢാലോചനയുമാണെന്ന് യു ഡി എഫ് നേതൃത്വം.

തങ്ങളുടെ കുപ്രചാരണം ജനങ്ങള്‍ തള്ളിയെന്ന് കണ്ടതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സി പി എം നടത്തുന്ന വൃത്തികെട്ട രാഷ്ട്രീയക്കളിക്ക് കോഴിക്കോട്ടുകാര്‍ മറുപടി നല്‍കും. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടണമെന്ന് യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി ശങ്കരന്‍, ഡി സി സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ്, യു ഡി എഫ് കോഴിക്കോട് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ പാണ്ടികശാല, ജനറല്‍ കണ്‍വീനര്‍ അഡ്വ. പി എം നിയാസ് എന്നിവര്‍ ആവശ്യപ്പെട്ടു.

MK Raghavan

നിയമപരമായി നിലനില്‍ക്കാത്ത കാര്യങ്ങളെന്ന് ബോധ്യപ്പെട്ടിട്ടും കുപ്രചാരണം തുടരുകയാണ്. ''വീഡിയോ ദൃശ്യങ്ങളുടെ ശബ്ദരേഖയില്‍ എഡിറ്റിങ് നടന്നതായി സംശയം, വിശദമായ അന്വേഷണം വേണമെന്നാണ് '' പുതിയ കാര്യമെന്ന നിലയില്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. എം കെ രാഘവന്‍ തന്നെയാണ് ഏപ്രില്‍ മൂന്നിന് വീഡിയോ സംബന്ധിച്ച് വിശദമായ ശാസ്ത്രീയ പരിശോധന വേണമെന്ന് ആദ്യം ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മിഷണര്‍ക്കും ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ വരണാധികാരിക്കും പരാതി നല്‍കിയതെന്ന് ഇക്കൂട്ടര്‍ മറക്കുകയാണ്. വ്യാജ പ്രചാരണത്തെ തുടര്‍ന്ന് തന്റെ നിരപരാധിത്വം തെളിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്വേഷണം ആവശ്യപ്പെട്ടത്.

പരാതി സംബന്ധിച്ച് അന്വേഷണം നടത്താന്‍ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ഡി ജി പിക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് അഡീഷണല്‍ എസ്പി പി വാഹിദ് പരാതി സംബന്ധിച്ച് അന്വേഷിച്ചപ്പോഴും തന്റെ നിലപാടില്‍ എം കെ രാഘവന്‍ ഉറച്ചു നിന്നു. വീഡിയോയിലെ ദൃശ്യങ്ങള്‍ ഓഫിസില്‍ നിന്ന് ഷൂട്ട് ചെയ്തതാണെന്നും എന്നാല്‍ പലഭാഗങ്ങളില്‍ നിന്നുള്ള സംഭാഷണ ശകലം കൂട്ടിച്ചേര്‍ത്ത് എഡിറ്റ് ചെയ്ത ശബ്ദരേഖയാണ് ചാനല്‍ പുറത്തുവിട്ടത്. ഇതു സംബന്ധിച്ചാണ് അന്വേഷണം ആവശ്യപ്പെട്ടത്.

എന്നാല്‍ എം കെ രാഘവന്റെ ആവശ്യപ്രകാരമുള്ള ഫോറന്‍സിക് പരിശോധന നടന്നിട്ടില്ലെന്ന് മാത്രമല്ല അതിന്റെ പ്രാരംഭ പ്രക്രിയകള്‍ പുരോഗമിക്കുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് നേട്ടത്തിനായി വാര്‍ത്തകള്‍ കെട്ടിച്ചമച്ച്, നാളിതുവരെ എതിര്‍പക്ഷം പോലും അഴിമതി ആരോപണം ഉന്നയിക്കാത്ത സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്.

ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഐ ഫോണ്‍ ഉപയോഗിച്ചാണെന്ന് ചാനല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ ഒരിടത്ത് പോലും ഐ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള ലാബ് സംവിധാനം ഇല്ല. മാത്രമല്ല, ചാനല്‍ സംഘം പ്രസ്തുത ഫോണോ യഥാര്‍ത്ഥ ഫൂട്ടേജോ മറ്റ് സാങ്കേതിക ഉപകരണങ്ങളോ അന്വേഷണ സംഘത്തിന് കൈമാറിയിട്ടില്ല. എന്നിരിക്കെ എം കെ രാഘവനെതിരായ ദൃശ്യങ്ങള്‍ വ്യാജമല്ലെന്നും അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളുടെ ഉദ്ദേശമെന്തെന്ന് വ്യക്തം.

കുപ്രചാരണത്തില്‍ പങ്കാളികളായ ചില മാധ്യമ സ്ഥാപനങ്ങള്‍, അവ നവമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും മാനനഷ്ടക്കേസുമായ് മുന്നോട്ടുപോകാനും സ്ഥാനാര്‍ഥിയും യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയും തീരുമാനിച്ചിരിക്കയാണ്.

സ്ഥിരീകരിക്കാത്ത വ്യാജ പ്രചാരണങ്ങള്‍ കൈമാറി പ്രചരിപ്പിക്കുന്ന ആരും രക്ഷപ്പെടുമെന്ന് കരുതേണ്ട. അവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 469, 499, 500 എന്നിവയ്ക്ക് പുറമെ ഐ ടി നിയമപ്രകാരവും മാനനഷ്ടക്കേസും ഫയല്‍ ചെയ്യും. നേരത്തെ ദേശാഭിമാനി പത്രത്തിന് എതിരെ മാനനഷ്ടക്കേസും സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടത്തിയ നൂറോളം ആളുകള്‍ക്കെതിരെ സൈബര്‍ നിയമപ്രകാരം കേസും ഫയല്‍ ചെയ്തിട്ടുണ്ട്. ഏപ്രില്‍ 20ന് ശനിയാഴ്ച തുടര്‍ വ്യാജ വാര്‍ത്ത നല്‍കിയ ദേശാഭിമാനിക്കെതിരെ വീണ്ടും നിയമനടപടിയുമായ് മുന്നോട്ടുപോകും.

കണ്ണൂര്‍ റേഞ്ച് ഐ ജിയുടെ ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവന്നില്ല എന്നിരിക്കെ റിപ്പോര്‍ട്ടിന്റെ ഭാഗങ്ങള്‍ എന്ന് പറഞ്ഞ് സ്ഥാപിത താത്പര്യ പ്രകാരമാണ് ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇത് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയെ സഹായിക്കാനും തെരഞ്ഞെടുപ്പ് മെഷിനറിയെ ദുരുപയോഗപ്പെടുത്തുന്നതിനുള്ള പെരുമാറ്റ ചട്ടങ്ങളുടെ ലംഘനവുമാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കെ ഉയര്‍ന്നുവന്ന വിവാദം സംബന്ധിച്ച വസ്തുതാപരമായ റിപ്പോര്‍ട്ട് മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആരാഞ്ഞത്.

ഒരു ഫോറന്‍സിക് ലാബ് പരിശോധനയും നടത്താതെയുള്ള വീഡിയോ ക്ലിപ്പിന്റെ ആധികാരികത ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്. വസ്തുത ഇതായിരിക്കെ അതിന് മീതെ മറ്റെന്തെങ്കിലും നടപടി എടുക്കണമെന്നുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വേണം. അതും ഇവിടെ ഉണ്ടായിട്ടില്ല.

കേന്ദ്ര മന്ത്രിയായിരുന്ന ദിലീപ് സിംഗ് ജുദേവിന്റെ കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് കൂടി ഈ സാഹചര്യത്തില്‍ ഓര്‍ക്കേണ്ടതാണ്. സ്റ്റിങ് ഓപ്പറേഷന് നിയമസാധുതയില്ലെന്നാണ് 'രജത്പ്രസാദ് vs സി ബി ഐ' എന്ന കേസില്‍ (ക്രിമിനല്‍ അപ്പീല്‍ നമ്പര്‍: 747/2010) 2014 ഏപ്രില്‍ 24ന് സുപ്രീംകോടതി വിധിച്ചത്.

ആലത്തൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരായ വിവാദ-സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ സാധിക്കില്ലെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നല്‍കിയ നിയമോപദേശം. അതേസമയം കോഴിക്കോട്ടെ കേസ് ക്രിമിനല്‍ നടപടി ക്രമങ്ങളുടെ പരിധിയില്‍പ്പോലും വരില്ലെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നിട്ടും തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ആരോപണത്തിന്റെ പുകമറ സൃഷ്ടിക്കാനാണ് ശ്രമം.

എല്ലാ നിയമ സംവിധാനങ്ങളെയും എല്‍ ഡി എഫിന് അനുകൂലമായി വളച്ചൊടിക്കുന്നതിനെതിരെ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി ചെറുക്കണം. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തെ ദുര്‍ബലപ്പെടുത്താനുള്ള ആസൂത്രിത ഗൂഢോലോചന തിരിച്ചറിയണം.

പൊതുവികാരവും വിവിധ ഏജന്‍സികളുടെ സര്‍വേ ഫലവും തങ്ങള്‍ക്ക് എതിരാണെന്ന് മനസ്സിലാക്കിയ സി പി എം പോലീസിനെ മുന്‍നിര്‍ത്തിയുള്ള യുദ്ധമുറയാണ് കോഴിക്കോട്ട് പരീക്ഷിക്കുന്നത്. സി ബി ഐ, ആദായ നികുതി ഉദ്യോഗസ്ഥര്‍ എന്നിവയെ എപ്രകാരമാണ് മോദി രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ പ്രയോഗിക്കുന്നത്, അതിനെ ലജ്ജിപ്പിക്കുംവിധം പോലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്യുകയാണ് സംസ്ഥാനത്ത് സി പി എം. എല്ലാ മാധ്യമ ധര്‍മ്മവും കാറ്റില്‍ പറത്തി പാര്‍ട്ടി മാധ്യമങ്ങള്‍ വാര്‍ത്ത പടച്ചുവിടുന്ന അധമ സംസ്‌കാരമാണ് കോഴിക്കോട്ട് കാണുന്നത്.

സംഭവം നടന്ന ദിവസങ്ങള്‍ പിന്നിട്ടിട്ടും റെക്കോര്‍ഡ് ചെയ്യാന്‍ ഉപയോഗിച്ച ഡിവൈസും അത് ട്രാന്‍സ്ഫര്‍ ചെയ്ത ലാപ്‌ടോപ്പും കേരള പോലീസിന് കൈമാറാന്‍ പോലും ടി വി 9 ചാനല്‍ തയ്യാറായിട്ടില്ലെന്ന് ഓര്‍ക്കണം. ഓപ്പറേഷന് അയച്ച മാധ്യമ പ്രവര്‍ത്തകരുടെ വോയ്‌സ് ക്ലിപ്പ് നല്‍കിയിട്ടില്ല. ഇവരുടെ വിഷ്വല്‍സും ഇല്ല.

നേരത്തെ വെല്ലുവിളി ഉയര്‍ത്തിയ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ മാത്യു സാമുവല്‍ തന്നെ ഇത് വ്യാജമാണെന്ന തരത്തിലേക്ക് അഭിപ്രായ പ്രകടനം നടത്തിയിരുന്നു. മാത്യു സാമുവലിനെ ഉദ്ധരിച്ചായിരുന്നു സി പി എം നേതാക്കള്‍ ആരോപണങ്ങള്‍ക്ക് നേരത്തെ ബലമേകിയത്. എന്നാല്‍ അദ്ദേഹം മാറ്റി പറഞ്ഞപ്പോള്‍ അത് കണ്ടില്ലെന്ന് നടിച്ച് രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കുപ്രചാരണം തുടരുമ്പോള്‍ സി പി എം എത്തിപ്പെട്ട പതനത്തിന്റെ ആഴം വ്യക്തം.

ടി വി 9 ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ഹേമന്ത് ശര്‍മ്മ മെഡിക്കല്‍ കോഴ ആരോപണത്തില്‍ മൂന്നാം പ്രതിയായി രണ്ടു വര്‍ഷം മുമ്പ് സിബിഐ അറസ്റ്റ് ചെയ്ത വ്യക്തിയാണെന്ന വിവരവും കോഴിക്കോട്ടുകാരെ ഞെട്ടിപ്പിക്കുന്നതാണ്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന എം കെ രാഘവന്റെയും യു ഡി എഫിന്റെയും ആരോപണം ശരിവെക്കുന്നതാണ് സര്‍ക്കാര്‍ നീക്കങ്ങള്‍.

ഒരു വിധത്തിലും വിശ്വാസ്യതയില്ലാത്ത ഇവരെയാണോ, പത്ത് വര്‍ഷമായി കോഴിക്കോട്ടുകാരുടെ ഇടയില്‍ ജീവിക്കുന്ന എം കെ രാഘവനെയാണോ ജനം വിശ്വസിക്കുകയെന്ന് 23ന് എല്‍ ഡി എഫിന് മനസ്സിലാവുമെന്ന് യു ഡി എഫ് നേതാക്കള്‍ വ്യക്തമാക്കി. വ്യക്തിഹത്യയും ചതിയുമായ് നടക്കുന്ന എല്‍ ഡി എഫ് പ്രചാരണത്തെ ജനകീയ കോടതി തൂത്തെറിയുമെന്നും നേതാക്കൾ പ്രസ്താവനയിൽ വ്യക്തമാക്കി.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+