ലീഗിന് നേട്ടം, മത്സരിക്കാന്‍ 10 സീറ്റ്; ഒരിടത്ത് ആര്‍എംപിക്കും പിന്തുണ, ഇടത് കോട്ട തകര്‍ക്കുമെന്ന്
കോഴിക്കോട്: 1991 ല്‍ ആദ്യ ജില്ലാ കൗൺസിലിലും 95ൽ ജില്ലാ പഞ്ചായത്ത് രൂപീകരിച്ചതിനു ശേഷമുള്ള 5 തിരഞ്ഞെടുപ്പുകളിലും കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ ഇടതുമുന്നണിയെ പരാജയപ്പെടുത്താന്‍ യുഡിഎഫിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ ഈ ചരിത്രം തിരുത്താന്‍ മുന്നണിക്ക് സാധിക്കുമെന്നാണ് യുഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നത്. തര്‍ക്കം പരിഹരിച്ചതോടെ ജില്ലാ പഞ്ചായത്തിലേക്കുള്ള മുഴുവന്‍ സീറ്റിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു.
27 ഡിവിഷനുകളില്‍
ജില്ലാ പഞ്ചായത്തിലെ 27 ഡിവിഷനുകളില്‍ 22 എണ്ണത്തില്‍ യുഡിഎഫ് സീറ്റ് വിഭജനം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. 22 സീറ്റുകളിൽ 12 സീറ്റിൽ കോൺഗ്രസും 8 സീറ്റിൽ മുസ്ലിം ലീഗും ഒരിടത്തു സിഎംപിയും മത്സരിക്കാനായിരുന്നു ധാരണ. ഇതിന് പുറമെ അഴിയുര് ഡിവിഷനില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാനും തീരുമാനിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 12 സീറ്റിലും ലീഗ് 8 സീറ്റിലുമാണു മത്സരിച്ചത്. ഇതേ ഡിവിഷനുകളിൽ ഇത്തവണയും മത്സരിക്കാനാണ് ഇന്നലെ നടന്ന കോൺഗ്രസ്-മുസ്ലിം ലീഗ് ചർച്ചയിലെ ധാരണ. എന്നാല്‍ കഴിഞ്ഞ തവണ എല്‍ജെഡി മത്സരിച്ച 5 സീറ്റുള്‍ വീതം വെയ്ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുകയായിരുന്നു.
ആര്‍എംപിക്ക് പിന്തുണ
കഴിഞ്ഞ തവണ എല്‍ജെഡി മത്സരിച്ച സീറ്റാണ് അഴിയൂര്‍. ബാക്കി നാലു സീറ്റുകളും കേരള കോൺഗ്രസ് (എം) മത്സരിച്ച ഡിവിഷനും ആർക്കെന്ന കാര്യത്തിലായിരുന്നു തീരുമാനമാകാനുണ്ടായിരുന്നത്. എൽജെഡി മത്സരിച്ച 4 സീറ്റുകളിൽ കോൺഗ്രസും ലീഗും കേരള കോൺഗ്രസ് (ജോസഫ്) , ഭാരതീയ ജനതാദളും സീറ്റ് ആവശ്യപ്പെട്ട് രംഗത്തുണ്ടായിരുന്നു.
ലീഗിന് നല്‍കും
ഈ തര്‍ക്കത്തില്‍ ഇന്നലെയാണ് യുഡിഎഫില്‍ അന്തിമ തീരുമാനമുണ്ടായത്. കഴിഞ്ഞ തവണ എല്‍ജെഡി മത്സരിച്ച പയ്യോളി അങ്ങാടി ഡിവിഷന് കോണ്‍ഗ്രസ് ഏറ്റെടുക്കും. പകരം അരിക്കും, ചാത്തമംഗലം ഡിവിഷന് ലീഗിന് നല്‍കും. അടുത്ത തിരഞ്ഞെടുപ്പില്‍ ഈ സീറ്റുകള്‍ കോണ്‍ഗ്രസും ലീഗും വെച്ചുമാറുമെന്ന് ഉറപ്പിച്ചതിനാലാണ് ഈ പ്രശ്നം പരിഹരിച്ചത്.
കോണ്‍ഗ്രസ് 12
ഇതോടെ കോണ്‍ഗ്രസ് 12 സീറ്റിലും ലീഗ് 10 സീറ്റിലും മത്സരിക്കും കുറ്റ്യാടിയില്‍ പൊതു സ്വതന്ത്രയായ പികെ സാജിദയെ പിന്തുണയ്ക്ക്. മേപ്പയ്യൂര്‍ കേരള കോണ്‍ഗ്രസിന് നല്കിയപ്പോള് ഭാരതീയ നാഷണല്‍ ജനതാദളിന് മണിയൂരും സിഎംപിക്ക് കടലുണ്ടിയും നല്‍കാനാണ് ധാരണ.
ആര് സ്ഥാനാര്‍ത്ഥിയാവും
പയ്യോളി അങ്ങാടി കോണ്‍ഗ്രസിന് ലഭിച്ചെങ്കിലും ഇവിടെ ആര് സ്ഥാനാര്‍ത്ഥിയാവും എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. സിവി ബാലകൃഷ്ണന്റെ പേരിനാണ് മുന്‍തൂക്കം. എന്നാല്‍ കെ എസ് യു നേതാവ് വിപി ദുല്‍ഖിഫിന്റെ പേര് ഒരു വിഭാഗം മുന്നോട്ട് വെച്ചതോടെ തര്‍ക്കമായി. ഒടുവില്‍ ഈ സീറ്റിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാനം ഇന്നേക്ക് മാറ്റുകയായിരുന്നു.
എൽഡിഎഫില്‍
ജില്ലാ പഞ്ചായത്തിലേക്കുള്ള സീറ്റ് വിഭജനം പൂർത്തിയാക്കി എൽഡിഎഫ് നേരത്തെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ധാരണയനുസരിച്ച് സിപിഎം 15 സീറ്റിലും സിപിഐ മൂന്ന് സീറ്റിലും എൽജെഡി നാല് സീറ്റിലും എൻസിപി, ഐഎൻഎൽ, കേരള കോണ്‍ഗ്രസ് എം എന്നിവര്‍ ഓരോ സീറ്റിലും മത്സരിക്കും. 1. അരിക്കുളം എം.പി. ശിവാനന്ദൻ 2. പയ്യോളി അങ്ങാടി സലീം മടവൂര്‍, 3. അഴിയൂര്‍ പി.പി. നിഷ 4. കട്ടിപ്പാറ അന്നമ്മ മങ്കരയില്‍ എന്നിവരാണ് എല്‍ജെഡി സ്ഥാനാര്‍ത്ഥികള്‍.
Recommended Video
ജെഡിഎസ്
എന്‍സിപിക്ക് കിട്ടിയ ഉള്ളിയേരില്‍ മുക്കം മുഹമ്മദും ഐഎന്‍എല്ലിന് വേണ്ടി കുന്ദമംഗലത്ത് എംകെ അബൂബക്കറും കേരള കോണ്‍ഗ്രസിന് വേണ്ടി കോടഞ്ചേരിയില്‍ ജമീഷ് ഇളംതുരുത്തിയും മത്സരിക്കും. നരിക്കുനിയിലും ഓമശ്ശേരിയിലും പൊതു സ്വതന്ത്രരേയാണ് രംഗത്തിറക്കുക. അതേസമയം മുന്നണിയോട് ഇടഞ്ഞ ജെഡിഎസ് ആറിടത്ത് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.