കോഴിക്കോട് നിന്നും രേഖകളില്ലാതെ കൊണ്ടുപോയ പണം പിടിച്ചെടുത്തു: തിരഞ്ഞെടുപ്പ് കാല പരിശോധന ശക്തം
കോഴിക്കോട്: സ്റ്റാറ്റിക് സർവൈലൻസ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ മതിയായ രേഖകളില്ലാതെ കൊണ്ടു പോയ 58000 രൂപ പിടികൂടി. ഇന്ന് (വ്യാഴം) എലത്തൂരിന് സമീപം നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. ഇതുവരെ 1,64,500 രൂപ ഇത്തരത്തിൽ പിടിച്ചെടുത്തിട്ടുണ്ട്.
ലോക്സഭാ തെരെഞ്ഞെടുപ്പിൻ്റെ ചെലവുകൾ നിരീക്ഷിക്കുന്നതിനും അനധികൃതമായി വോട്ടർമാരെ സ്വാധീനിക്കുന്നതിനായി കൊണ്ടു പോകുന്ന പണം, ലഹരി വസ്തുക്കൾ, പാരിതോഷികങ്ങൾ, ആയുധങ്ങൾ, എന്നിവയെല്ലാം പിടിച്ചെടുക്കുന്നതിനായി വിവിധ സ്ക്വാഡുകൾ ഇലക്ഷൻ എക്സ്പെൻഡിച്ചർ മോണിറ്ററിംഗ് സെല്ലിന്റെ നേതൃത്വത്തിൽ ജില്ലയിൽ പ്രവർത്തിച്ചു വരുന്നുണ്ട്.

തെരഞ്ഞെടുപ്പു വിജ്ഞാപനം വന്നതോടെ കൂടുതൽ സ്ക്വാഡുകൾ എല്ലാ നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചും പരിശോധനക്ക് ഇറങ്ങും. മതിയായ രേഖകളില്ലാതെ കൊണ്ടു പോകുന്ന 50,000 രൂപക്ക് മുകളിലുള്ള തുകയും 10,000 രൂപക്ക് മുകളിൽ മൂല്യമുള്ള സാധന സാമഗ്രികളും പിടിച്ചെടുക്കുമെന്ന് തെരഞ്ഞെടുപ്പ് എക്സ്പെൻഡിച്ചർ മോണിറ്ററിംഗ് സെൽ അറിയിച്ചു.
തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകർ ജില്ലയിൽ
ലോക്സഭാ തെരെഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച എക്സ്‌പെൻഡിച്ചർ ഒബ്സർവർ ജില്ലയിൽ എത്തി. കോഴിക്കോട് പാർലമെന്ററി നിയോജക മണ്ഡലത്തിൻ്റെ ചുമതലയുള്ള ഡോ. സുനിൽ എൻ റാനോട്ടാണ് എത്തിയത്. വടകര പാർലമെന്ററി നിയോജക മണ്ഡലത്തിൻ്റെ ചുമതലയുളള മോണിക്ക ഹർഷദ് പാണ്ഡേ നാളെ (വെള്ളിയാഴ്ച) രാവിലെയോടെ എത്തിച്ചേരും.
ഒബ്സർവർമാർ നാളെ (മാർച്ച് 29) ഉച്ച 2.30 ന് കലക്ടേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, ജില്ലാ പോലീസ് മോധാവിമാർ, ചെലവുകൾ നിരീക്ഷിക്കുന്നതിന് രൂപീകരിക്കപ്പെട്ട വിവിധ സ്ക്വാഡുകളിലെ എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥർ, തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സെല്ലിലെ ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
തെരെഞ്ഞെടുപ്പ് ഒരുക്കങ്ങളിലെ പുരോഗതിയും വിലയിരുത്തുമെന്ന് ഇലക്ഷൻ എക്സ്പെൻഡിച്ചർ മോണിറ്ററിംഗ് സെൽ നോഡൽ ഓഫീസർ മനോജൻ കെ പി, അസിസ്റ്റന്റ് നോഡൽ ഓഫീസർ നന്ദന എസ് പിള്ള എന്നിവർ അറിയിച്ചു.












Click it and Unblock the Notifications