സിഎച്ച് കണാരനെക്കുറിച്ച് നടത്തിയത് ചരിത്രവിരുദ്ധമായ പ്രസ്താവന: മാധ്യമപ്രവർത്തകർക്കെതിരെ ഡിവൈഎഫ്ഐ
പ്രമുഖ സിപിഎം നേതാവും നാദാപുരം എംഎല്‍എയുമായിരുന്ന സിഎച്ച് കാണാരനെതിരെ മാധ്യമപ്രവർത്തകർ ചരിത്ര വിരുദ്ധമായ പ്രസ്താവന നടത്തുന്നുവെന്ന് ഡിവൈഎഫ്ഐ. ഇത്തരത്തില്‍ പ്രസ്താവന നടത്തിയ റിപ്പോർട്ടർ ചാനലിലെ സ്മൃതി പരുത്തിക്കാടും മീഡിയ വണ്ണിലെ സി.ദാവൂദും മാപ്പ് പറയണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെടുന്നു. ചില വർഗീയ ശക്തികളുടെ പിൻബലമുള്ള വ്യക്തികൾ സാമൂഹ്യ മാധ്യമങ്ങളിൽ എഴുതി വിടുന്ന ചരിത്ര വിരുദ്ധതയാണ് ആധികാരികമാമെന്ന വ്യാജേന ഇവർ എടുത്തു പറയുന്നതെന്നും ഡി വൈ എഫ് ഐ പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടുന്നു.
ഡിവൈഎഫ്ഐ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്ഥാപക നേതാക്കളിൽ ഒരാളും സാമൂഹ്യ പരിഷ്കർത്താവുമായ സി.എച്ച് കണാരനെതിരെ റിപ്പോർട്ടർ ചാനലിലെ സ്മൃതി പരുത്തിക്കാടും മീഡിയ വണ്ണിലെ സി.ദാവൂദും നടത്തിയ പ്രസ്താവനകൾ ചരിത്രവിരുദ്ധവും വർഗീയ ഉള്ളടക്കം നിറഞ്ഞതുമാണ്.

1957 ൽ കേരളത്തിലെ ആദ്യത്തെ പൊതു തെരഞ്ഞെടുപ്പിൽ നാദാപുരം മണ്ഡലത്തിൽ നിന്നും മത്സരിച്ച സിഎച്ച്.കണാരന്റെ വിജയത്തിനായി ജാതീയമായ പ്രചരണം നടത്തി എന്നാണ് ഇവർ പറഞ്ഞത്. ആ സമയത്ത് നാദാപുരം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ "കള്ളത്തിയ്യന് വോട്ടില്ല; കൊടുവാത്തിയ്യന് വോട്ടില്ല; സി എച്ച് കണാരന് വോട്ടില്ല"എന്ന രീതിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ പോസ്റ്ററുകൾ പതിക്കുകയും അതുവഴി തിയ്യ ജാതിയുടെ വോട്ടുകൾ ഏകീകരിക്കപ്പെട്ട് സി എച്ച് വിജയിക്കുകയും ചെയ്തു എന്നാണ് യാതൊരു ചരിത്ര രേഖകളുടെയും വസ്തുതകളുടെയും പിൻബലം ഇല്ലാതെയാണ് ആരോപിച്ചിരിക്കുന്നത്.
1957ലെ ആദ്യ തിരഞ്ഞെടുപ്പിൽ വ്യാപകമായി പോസ്റ്റർ പ്രചരണം നടന്നു എന്നൊക്കെ തട്ടി വിടുന്നത് ഏത് ചരിത്രത്തിന്റെ പിൻബലത്തിൽ ആണെന്നത് ഇവർ തന്നെയാണ് വിശദീകരിക്കേണ്ടത്. ചില വർഗീയ ശക്തികളുടെ പിൻബലമുള്ള വ്യക്തികൾ സാമൂഹ്യ മാധ്യമങ്ങളിൽ എഴുതി വിടുന്ന ചരിത്ര വിരുദ്ധതയാണ് ആധികാരികമാമെന്ന വ്യാജേന ഇവർ എടുത്തു പറയുന്നത്. വാട്ട്സാപ്പ് യൂനിവേഴ്സിറ്റികളിൽ ലഭ്യമാകുന്ന ഇടത് വിരുദ്ധ നുണപ്രചാരണങ്ങൾ വസ്തുത പോലും അന്വേഷിക്കാതെ അവതരിപ്പിക്കുന്ന രീതി മാധ്യമ ധർമ്മത്തിന് നിരക്കാത്തതാണ്.
നവോത്ഥാനത്തിന്റെയും ദേശീയസ്വാതന്ത്ര്യസമരത്തിന്റെയും തൊഴിലാളി കർഷകസമര മുന്നേറ്റങ്ങളുടെയും ചരിത്രാനുഭവങ്ങളിലൂടെ വളർന്നുവന്ന ഒരു കമ്യൂണിസ്റ്റ് നേതാവിനെതിരെ യാതൊരു വസ്തുതയുമില്ലാത്ത ആരോപണങ്ങളുന്നയിച്ച് സമൂഹത്തിൽ തെറ്റിദ്ധാരണയും കമ്മ്യൂണിസ്റ്റ് വിരുദ്ധതയും
സൃഷ്ടിക്കാൻ ശ്രമിക്കുന്നത് അത്യന്തം അപലപനീയമാണ്. ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകർക്കും അതിന്റെ നേതാക്കന്മാർക്കുമെതിരെ എന്തു നുണയും ഒരടിസ്ഥാനവുമില്ലാതെ വിളിച്ചു പറയുന്ന മനോരോഗ സമാനമായ മാനസികാവസ്ഥയിലാണ് കേരളത്തിലെ ചില മാധ്യമങ്ങൾ ഇന്നുള്ളത്. ഇത്തരത്തിലുള്ള പ്രസ്താവന സമൂഹത്തിൽ പരസ്പര വൈരം സൃഷ്ടിക്കുന്നതും ജന നേതാക്കളെ അപമാനിക്കുന്നതുമാണ്.
കേരള രാഷ്ട്രീയ ചരിത്രത്തിലെ സമുന്നതമായ നേതൃത്വങ്ങളിൽ ഒരാളായ സി എച്ച്നെതിരെ നടത്തിയിട്ടുള്ള ചരിത്ര വിരുദ്ധമായ പ്രസ്താവന പിൻവലിച്ചു സ്മൃതി പരുത്തിക്കാടും സി.ദാവൂദും കേരള സമൂഹത്തോട് മാപ്പു പറയണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നു.












Click it and Unblock the Notifications