യൂണിവേഴ്സിറ്റി കോളേജ്; ഉയർത്തെഴുന്നേറ്റ് കോൺഗ്രസ്, എസ്എഫ്ഐ നേതാവിന്റെ പി എസ് സി എൻട്രി ഏറ്റെടുത്ത് പ്രതിപക്ഷ സംഘടനകൾ, പ്രതിഷേധം കനക്കുന്നു!
കോഴിക്കോട്: എസ്എഫ്ഐ നേതാവിന്റെ പി എസ് സി എൻട്രിയും യൂനിവേഴ്സിറ്റി കോളെജ് സംഭവങ്ങളും വാർത്തകളിൽ നിറഞ്ഞതോടെ ജനപിന്തുണ സ്വന്തമാക്കാൻ കോൺഗ്രസ് പോഷക സംഘടനകൾ. നിരന്തര സമരങ്ങളും പ്രചാരണ പരിപാടികളും വഴി യുവജനങ്ങൾക്കിടയിൽ ജനപ്രീതി പിടിച്ചെടുക്കാൻ ശ്രമിക്കുകയാണ് കെ എസ് യുവും യൂത്ത് കോൺഗ്രസും. യൂനിവേഴ്സിറ്റി കോളെജിലെ കത്തിക്കുത്തിനെ പാർട്ടിക്കാർക്കിടയിലെ പ്രശ്നങ്ങളായി കരുതി തള്ളിയാൽപ്പോലും പ്രതികൾ പി എസ് സി പട്ടികയിൽ ഉയർന്ന മാർക്കിൽ ഇടം നേടിയത് ഗൗരവമുള്ള കാര്യമായാണ് യുവജനങ്ങൾ കാണുന്നത്.
അതിനാൽ പി എസ് സി ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ സംഘടനകൾ നടത്തുന്ന പോരാട്ടങ്ങൾക്ക് ഇവരുടെ ഭാഗത്തുനിന്ന് നല്ല പിന്തുണയും ലഭിക്കുന്നു. പി.എസ്.സിയിലെ ക്രമക്കേടുകള്‍ക്കെതിരേ കോഴിക്കോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ജില്ലാ പി.എസ്.സി ഓഫിസ് മാര്‍ച്ചിന് നേരെ ജലപീരങ്കി പ്രയോഗം. രാവിലെ 11.45 ഓടെയാണ് ലോക്സഭാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിവില്‍ സ്റ്റേഷനിലെ പി.എസ്.സി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. എരഞ്ഞിപ്പാലം ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് സിവില്‍ സ്റ്റേഷന്റെ താഴെഭാഗത്തെ ഗെയിറ്റില്‍ പൊലിസ് ബാരിക്കേഡ് വച്ച് തടഞ്ഞു.
ഇതേത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ത്ത് അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതോടെ പൊലിസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ദേശീയ പാതയില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. നേതാക്കളുടെ പ്രസംഗത്തിന് ശേഷം പ്രവര്‍ത്തകര്‍ വീണ്ടും ബാരിക്കേഡിലേക്ക് തള്ളിക്കയറി. പൊലിസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചതോടെ സിവില്‍ സ്റ്റേഷന് കോംപൗണ്ടിലേക്ക് കല്ലേറുണ്ടായി. അക്രമാസക്തരായ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലിസിന് മൂന്നുതവണ ജലപീരങ്കി പ്രയോഗിക്കേണ്ടിവന്നു.
കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന ഘട്ടമായപ്പോള്‍ നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ ശ്രമിച്ചെങ്കില്‍ ചിലര്‍ വഴങ്ങാതെ പൊലിസിനുനേരെ തിരിഞ്ഞു. പിന്നീട് പ്രവര്‍ത്തകരെ പൊലിസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കി. മാര്‍ച്ചിനെ തുടര്‍ന്ന് 40 മിനുട്ടോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. മാര്‍ച്ച് കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരുടെ സമരത്തോട് നിഷേധാത്മക സമീപനം പുലര്‍ത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ തെരുവില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഈ സമരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റയ്ക്കല്ല. കേരളം മുഴുവന്‍ അവര്‍ക്കൊപ്പം നില്ക്കും. ഒന്നാം നമ്പര്‍ ക്രിമിനലിന് പി.എസ്.സി പരീക്ഷയില്‍ ഒന്നാം റാങ്ക് കിട്ടിയത് പി.എസ്.സിയുടെ വിശ്വാസ്യത കെടുത്തിയിരിക്കുകയാണ്. പി.എസ്.സിയുടെ സുതാര്യത തിരിച്ചുപിടിക്കാതെ മുഖ്യമന്ത്രിക്ക് മുന്നോട്ടുപോവാന്‍ കഴിയില്ല. എസ്.എഫ്.ഐ ഗുണ്ടകളെ സൃഷ്ടിക്കുന്ന കേന്ദ്രമായി മാറിയ യൂനിവേഴ്സിറ്റി കോളജിനെ മോചിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ലോക്സഭാ മണ്ഡലം പ്രസിഡന്റ് പി.പി നൗഷീര്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി വിദ്യ ബാലകൃഷ്ണന്, സെക്രട്ടറി സി.വി ജിതേഷ്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി നിഹാല്‍, വി.പി ദുല്‍ഖിഫില്‍, ആര് ഷഹിന്‍, ഷഫ്നാസ്, ഷാജി മുണ്ടയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. മാര്‍ച്ചിനെ നേരിടാന്‍ അസി. കമ്മിഷണര്‍ രാജുവിന്റെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.