മുരളീധരനെ നിര്‍ത്തിപ്പൊരിച്ച് ബിജെപി നേതാക്കള്‍; ഇറങ്ങിപ്പോയതിന് കാരണം ഇങ്ങനെ... സുരേന്ദ്രനെ മാറ്റില്ല
കോഴിക്കോട്: ജില്ലാ നേതൃയോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനം. വിമര്‍ശനം സഹിക്കവയ്യാതെ കേന്ദ്ര മന്ത്രി വി മുരളീധരന്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി എന്ന് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെയും വിമര്‍ശനം ഉയര്‍ന്നു.
കനത്ത മഴയില്‍ വെള്ളം കയറി കൊല്‍ക്കത്ത നഗരം; ചിത്രങ്ങള്‍
അതിനിടെ, സംസ്ഥാനത്തെ ചില നേതാക്കള്‍ കെ സുരേന്ദ്രനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. കേന്ദ്രത്തിന്റെ മറുപടിയും വന്നു. തല്‍ക്കാലം സുരേന്ദ്രന്‍ തുടരും. എന്നാല്‍ മുരളീധരന്‍ കോഴിക്കോട്ടെ യോഗം ബഹിഷ്‌കരിച്ചതാണോ എന്ന ചോദ്യം ബാക്കിയാണ്. അതിനുള്ള മറുപടിയും വന്നു....
Recommended Video
തിരഞ്ഞെടുപ്പിന് ശേഷമുള്ള ബിജെപി
കേരളത്തില്‍ ദയനീയമായ പരാജയമാണ് ബിജെപി നേരിട്ടത്. സിറ്റിങ് മണ്ഡലമായ നേമം നഷ്ടമായി എന്ന് മാത്രമല്ല, എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ ഒരു സീറ്റും ലഭിച്ചതുമില്ല. എന്നാല്‍ ചില മണ്ഡലങ്ങളില്‍ വോട്ട് കൂടിയതാണ് ബിജെപി നേതൃത്വത്തിന്റെ ആശ്വാസം. തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയില്‍ മാത്രമല്ല, എന്‍ഡിഎയിലും ഭിന്നത രൂക്ഷമാണ്.
ഇറങ്ങിപ്പോയി
കോഴിക്കോട്ട് ജില്ലാ നേതൃയോഗം ചേര്‍ന്നിരുന്നു. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനം ചര്‍ച്ച ചെയ്യുകയായിരുന്നു ലക്ഷ്യം. ഓണ്‍ലൈനായി നടന്ന യോഗത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരനും പങ്കെടുത്തു. കടുത്ത വിമര്‍ശനമാണ് യോഗത്തില്‍ മുരളീധരനും കെ സുരേന്ദ്രനുമെതിരെ ഉയര്‍ന്നത്. ഇതിനിടെയാണ് മുരളീധരന്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത്.
പ്രചാരണം കൊഴുപ്പിക്കാനായില്ല
സംസ്ഥാന നേതൃത്വത്തിന് വീഴ്ച സംഭവിച്ചുവെന്ന് യോഗത്തില്‍ പങ്കെടുത്ത ജില്ലാ, മണ്ഡലം നേതാക്കള്‍ കുറ്റപ്പെടുത്തി. കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ മല്‍സരിച്ചതും വിമര്‍ശന വിധേയമായി. രണ്ട് മണ്ഡലങ്ങളില്‍ മല്‍സരിച്ചത് കാരണം കെ സുരേന്ദ്രന് സംസ്ഥാന വ്യാപകമായി പ്രചാരണത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല എന്നാണ് കുറ്റപ്പെടുത്തല്‍.
വിശദീകരണം ഇങ്ങനെ
കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രി എന്ന നിലയില്‍ വി മുരളീധരന് കാര്യമായ ഇടപെടല്‍ നടത്താനോ ഏകോപനത്തിനോ സാധിച്ചില്ല എന്നാണ് വിമര്‍ശനം ഉയര്‍ന്നത്. വിമര്‍ശനം രൂക്ഷമായ വേളയിലാണ് മന്ത്രി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത്. എന്നാല്‍ വിമര്‍ശനം കാരണമല്ല, കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വിളിച്ച യോഗമുണ്ടായതിനാലാണ് പോയത് എന്നാണ് വിശദീകരണം.
സുരേന്ദ്രനെ മാറ്റില്ലെന്ന് കേന്ദ്രം
കേരളത്തിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന നേതൃത്വത്തെ മാറ്റണമെന്നാവശ്യപ്പെട്ട് ചില നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു. കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിക്കും ബിജെപി ദേശീയ സംഘടനാ സെക്രട്ടറിക്കുമായിരുന്നു പരാതി. എന്നാല്‍ കെ സുരേന്ദ്രനെ മാറ്റില്ലെന്നാണ് കേന്ദ്ര നേതൃത്വം നല്‍കിയ മറുപടി.
കേന്ദ്രത്തിന്റെ വിലയിരുത്തല്‍
കൊറോണ കാലത്ത് സംഘടനാ സംവിധാനം ശക്തിപ്പെടുത്താന്‍ നേതൃത്വത്തിന് സാധിച്ചില്ലെന്നും അതിനിടെ തിരഞ്ഞെടുപ്പ് വന്നതാണ് കാര്യമായി ശോഭിക്കാന്‍ സാധിക്കാതെ വന്നതെന്നുമാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. സംസ്ഥാന നേതൃത്വത്തെ മാറ്റിയാല്‍ ഈ വേളയില്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും ബിജെപി കേന്ദ്ര നേതൃത്വം കരുതുന്നു.
പുതിയ ആലോചന
കെ സുരേന്ദ്രന്‍ രണ്ടു മണ്ഡലങ്ങളില്‍ മല്‍സരിച്ചത് കേന്ദ്രത്തിന്റെ നിര്‍ദേശ പ്രകാരമാണെന്ന മറുപടി ആരോപണങ്ങളുടെ മുനയൊടിച്ചു. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട്, തൃശൂര്‍ മണ്ഡലങ്ങളിലെ പ്രകടനത്തില്‍ കേന്ദ്ര നേതൃത്വം സംതൃപ്തരാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ജനകീയ മുഖങ്ങളെ ബിജെപിയിലേക്ക് അടുപ്പിക്കാന്‍ ശ്രമം തുടരുമെന്നാണ് സൂചന.
ഹോട്ട് ലുക്കിൽ നേഹ മാലിക്- ചിത്രങ്ങൾ