ഭക്ഷ്യസുരക്ഷാ ഓഫീസ്; മേൽക്കൂര ഉൾപ്പെടെ ഏതുസമയവും നിലംപതിക്കാവുന്ന സ്ഥിതിയിൽ
കോഴിക്കോട്: വടകര ഭക്ഷ്യസുരക്ഷാ ഓഫീസ് ജീവനക്കാർക്ക് ഒട്ടും സുരക്ഷയില്ലാത്ത അവസ്ഥയിൽ. പുതുപ്പണം എസ്പി ഓഫീസിനു പിറകിൽ ജലസേചനവകുപ്പിന്റെ പഴയ ക്വാർട്ടേഴ്‌സുകളിലൊന്നിലാണ് വടകര താലൂക്കിന്റെ ഭക്ഷ്യസുരക്ഷാ ഓഫീസ് പ്രവർത്തിക്കുന്നത്. നിന്നുതിരിയാൻ ഇടമില്ലെന്നു മാത്രമല്ല, മേൽക്കൂര ഉൾപ്പെടെ ഏതുസമയവും നിലംപതിക്കാവുന്ന സ്ഥിതിയാണ്.
മഴ പെയ്യുമ്പോൾ ചോർച്ചയും ശക്തം.30 വർഷത്തോളമായി ഈ കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. വടകര, കുറ്റ്യാടി, നാദാപുരം മേഖലകളിലെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്യുന്നത് ഇവിടെയാണ്. ഒരു ഭക്ഷ്യസുരക്ഷാ ഓഫീസർ, രണ്ട് ക്ലാർക്കുമാർ, അറ്റൻഡർ എന്നിവരാണ് ഇവിടെയുള്ളത്.

ചെറിയ രണ്ടു മുറികളാണ് ഇവിടെയുള്ളത്. നേരത്തേ ജലസേചനവകുപ്പ് ജീവനക്കാർക്കുള്ള ക്വാർട്ടേഴ്‌സായിരുന്നു ഇത്. അതുകൊണ്ടുതന്നെ ഓഫീസിനുവേണ്ട സൗകര്യങ്ങളൊന്നും ഇല്ല. ഓടിട്ട കെട്ടിടത്തിന്റെ മരങ്ങളും മറ്റും ദ്രവിച്ച് അപകടഭീഷണിയിലാണ്. സീലിങ്ങായി നൽകിയ മരത്തിന്റെ പലകകളും ഇളകിനിൽക്കുകയാണ്.
കഴിഞ്ഞ ദിവസം രണ്ട് വലിയ മരപ്പലകകൾ അടർന്ന് താഴെവീണു. തലനാരിഴയ്ക്കാണ് ജീവനക്കാർ രക്ഷപ്പെട്ടത്. ഇതേപോലെ ഇളകിനിൽക്കുന്ന പലകകൾ ഏറെയാണ്. വടകര താലൂക്കിന്റെ വിവിധഭാഗങ്ങളിൽനിന്ന് ഭക്ഷ്യസുരക്ഷാ ലൈസൻസിനായി ഒട്ടേറെ വ്യാപാരികളും മറ്റും ഇവിടെ എത്താറുണ്ട്. ഇവരുടെയും ജീവന് ഭീഷണിയാണ് ഈ ഓഫീസ്. ഓടിട്ട കെട്ടിടത്തിന്റെ മുകളിൽ മുഴുവൻ ചെടികൾ നിറഞ്ഞു.
ഇതിനോടു ചേർന്നുള്ള കെട്ടിടവും തകര്‍ച്ചാ ഭീഷണിയിലാണ്. ഇത് തകർന്നാലും ഭക്ഷ്യസുരക്ഷാ ഓഫീസിന്റെ സുരക്ഷയെ ബാധിക്കും.ഓഫീസ് വടകര ടൗണിലേക്ക് മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ഏറെനാളായുള്ളതാണ്. ജീവനക്കാർക്കും വിവിധ ആവശ്യങ്ങൾക്കായി വരുന്നവർക്കുമെല്ലാം ഇതാണ് സൗകര്യം.












Click it and Unblock the Notifications