വടകരയില്‍ ചിരി സിപിഎമ്മിന്; ആര്‍എംപിക്ക് മുല്ലപ്പള്ളി കൊടുത്തത് 'എട്ടിന്‍റെ പണി'
വടകര: സിപിഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വടകര മേഖലയില്‍ യുഡിഎഫും ആര്‍എംപിയുടെ ചേര്‍ന്ന് ജനകീയ മുന്നണിക്ക് രൂപം നല്‍കിയത്. ഒഞ്ചിയം അടക്കമുള്ള അഞ്ചോളം പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിലെ അഴിയൂര്‍ ഡിവിഷനിലും വടകര നഗരസഭയിലേക്ക് ജനീകയ മുന്നണിക്ക് സ്ഥാനാര്‍ത്ഥികള്‍ ഉണ്ട്. എന്നാല്‍ ആര്‍എംപിക്ക് അനുവദിച്ച കല്ലാമല ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥനാര്‍ത്ഥിയെ നിര്‍ത്തിയത് മുന്നണി ബന്ധത്തെ വലിയ തോതില്‍ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
കല്ലമാല ഡിവിഷന്‍
ആര്‍എംപി ഏരീയ കമ്മറ്റി അംഗമായ സുഗതനയൊണ് കല്ലമാല ഡിവിഷനില്‍ ജനകീയ മുന്നണി സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നാല്‍ കോണ്‍ഗ്രസ് നേതാവായ ജയകുമാറും പത്രിക സമര്‍പ്പിച്ചു. പാര്‍ട്ടി പ്രാദേശിക നേതൃത്വം ജയകുമാറിന്‍റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചില്ലെങ്കിലും കെപിസിസി അധ്യക്ഷനെ സമീപിച്ച് ജയകുമാര്‍ പാര്‍ട്ടി ചിഹ്നം അനുവദിപ്പിക്കുകയും ചെയ്യുകയായിരുന്നു
എട്ടിന്‍റെ പണി
ഇതോടെ കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിലും തങ്ങളുടെ സഹായം ലഭിച്ച മുല്ലപ്പള്ളിയില്‍ നിന്ന് തന്നെ 'എട്ടിന്‍റെ പണി' കിട്ടിയ അനുഭവമായി ആര്‍എംപിക്ക്. ഇടത് അനുകൂലികള്‍ ഈ വിഷയം മേഖലയില്‍ സജീവ പ്രചരാണ വിഷയം ആക്കുകയും ചെയ്യുന്നുണ്ട്. ഇതോടെ തീര്‍ത്തും പ്രതിരോധത്തിലായ അവസ്ഥയിലായി ആര്‍എംപി. യുഡിഎഫ് ബന്ധത്തില്‍ നേരത്തെ തന്നെ പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന് അതൃപ്തിയുണ്ടായിരുന്നു.
Recommended Video
തര്‍ക്കം പരിഹരിക്കാന്‍
കല്ലാമല ഡിവിഷനിലെ തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച്ച ചെയ്യണമെന്ന് ആര്‍എംപി ആവശ്യപ്പെട്ടെങ്കിലും മുല്ലപ്പള്ളി ഇത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ധാരണയ്ക്ക് വിരുദ്ധമായി നിര്‍ത്തിയ സ്ഥാനാര്‍ഥിയെ പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം എന്നാണ് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണു ആവശ്യപ്പെട്ടത്.
സിപിഎമ്മിന്‍റെ പരാജയം
സിപിഎമ്മിന്‍റെ പരാജയമെന്ന വിശാല ലക്ഷ്യത്തിന് കോണ്‍ഗ്രസ് തന്നെ എതിര് നില്‍ക്കുകയാണ്. കോണ്‍ഗ്രസും മുസ്ലിം ലീഗും നിര്‍ബന്ധിച്ചതുകൊണ്ടാണ് കല്ലാമലയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്. എന്നാല്‍ അവസാന നിമിഷം കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നോമിനിയായി ജയകുമാര്‍ എത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം ആയതെന്നും ആര്‍എംപി നേതൃത്വം പറയുന്നു.
കൈപ്പത്തി ചിഹ്നത്തില്‍
കൈപ്പത്തി ചിഹ്നത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രംത്ത് വന്നതോടെ ജനകീയ മുന്നണിയിലും വിള്ളല്‍ വീണു. ഒരു വിഭാഗം, ജനകീയ മുന്നണി സ്ഥാനാര്‍ഥിയായ ആര്‍എംപിയുടെ ഏരിയ കമ്മറ്റിയംഗം സുഗതനെ പിന്തുണയ്ക്കുമ്പോള്‍ മറുവിഭാഗം ജയകുമാറിനായും വോട്ട് തേടുകയാണ്. ജനകീയ മുന്നണിയില്‍ രൂപപ്പെട്ട അസ്വാരസ്യം മുതലെടുത്ത് എളുപ്പത്തില്‍ വിജയം സ്വന്തമാക്കാമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.
ആര്‍എംപിയുമായുള്ള ധാരണ
ആര്‍എംപിയുമായുള്ള ധാരണ തെറ്റിക്കുന്നതിനെതിരെ കെ. മുരളീധരന്‍ എം പി അടക്കമുള്ള നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. മുല്ലപ്പള്ളി സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയ സാഹചര്യത്തില്‍ വടകരയില്‍ പ്രചാരണത്തിനില്ലെന്ന് മുരളീധരന്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. അദ്ദേഹം വട്ടിയൂര്‍ക്കാവില്‍ പ്രചാരണം ആരംഭിക്കുകയും ചെയ്തു.
ധാരണ തെറ്റിക്കുന്നത് ശരിയല്ല
കല്ലാമലയില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കണമെന്ന് കെപിസിസി പ്രസിഡന്‍റി താല്‍പര്യമുണ്ടായിരുന്നെങ്കില്‍ എന്നോട് പറയാമായിരുന്നു. സീറ്റ് ആര്‍എംപിക്ക് കൈമാറിയ ശേഷം ധാരണ തെറ്റിക്കുന്നത് ശരിയല്ലെന്നും മുരളീധരന്‍ പറഞ്ഞു. മുല്ലപ്പള്ളിയുടെ വീട് നിലനില്‍ക്കുന്ന കല്ലാമല ഡിവിഷനില്‍ മുല്ലപ്പള്ളി അറിയാതെ ജയകുമാര്‍ സ്ഥനാര്‍ത്ഥിയാവില്ലെന്നും കെ മുരളീധര പക്ഷം ആരോപിക്കുന്നു.
മുല്ലപ്പള്ളിയുടെ നിലപാട്
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ യുഡിഎഫ് ഘടകക്ഷികളുമായി മാത്രം മതിയെന്നാണ് രാഷ്ട്രീയ കാര്യസമിതിയില്‍ തീരുമാനിച്ചിരുന്നുവെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. വടകര ബ്ലോക്കിലെ കല്ലാമല ഡിവിഷനില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാണ് കാലാകാലങ്ങളായി മത്സരിച്ചുകൊണ്ടിരിക്കുന്നത്. ഈ തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിക്കുന്നു. അദ്ദേഹത്തിന് കൈപ്പത്തി ചിഹ്നം അനുവദിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ഓര്‍മ്മ വേണം
എന്തെങ്കിലും പ്രശ്‌നം ഉടലെടുത്തിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ഞാന്‍ തന്നെ മുന്‍കൈ എടുക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ആര്‍എംപി-.യുഡിഎഫ് ധാരണയെ തള്ളി മുല്ലപ്പള്ളി തന്നെ രംഗത്ത് എത്തിയതാണ് ജനകീയ മുന്നണിയില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്. 2009, 2014 ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ വടകരയില്‍ മുല്ലപ്പള്ളി ജയിച്ചത് തങ്ങളുടെ കൂടി പിന്തുണയിലാണെന്ന ഓര്‍മ്മ വേണമെന്നാണ് ആര്‍എംപി പ്രവര്‍ത്തകര്‍ തിരിച്ചടിക്കുന്നത്.