വടകര ആര്‍എംപിയ്ക്ക് ഉറപ്പിക്കാതെ മുരളീധരന്‍; വടകരയല്ലെങ്കില്‍ പിന്നെ എവിടെ? ആ ഗുണം പ്രതിഫലിക്കുമോ
കോഴിക്കോട്: ഇത്തവണ കോഴിക്കോട് ജില്ലയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും എന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍. നിലവിലെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കോഴിക്കോട് ജില്ലയില്‍ മത്സരിക്കാനുള്ള നീക്കവും ഇതിന്റെ ഭാഗമാണ്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂടെ കൂട്ടിയ ആര്‍എംപിയെ നിയമസഭ തിരഞ്ഞെടുപ്പിലും കൂടെ നിര്‍ത്താനുള്ള നീക്കം നടക്കുന്നുണ്ട്. ആര്‍എംപിയെ മുന്നണിയില്‍ എടുക്കാനുള്ള സാധ്യത കുറവാണ്. വടകര സീറ്റ് ആര്‍എംപിയ്ക്ക് നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന പ്രതികരണമാണ് കെ മുരളീധരനില്‍ നിന്ന് വന്നിരിക്കുന്നത്. വിശദാംശങ്ങളും വിലയിരുത്തലുകളും നോക്കാം...
വടകരയില്‍ ആര്?
കഴിഞ്ഞ തവണ എല്‍ജെഡി മത്സരിച്ച മണ്ഡലം ആയിരുന്നു വടകര. ഇത്തവണ എല്‍ജെഡി എല്‍ഡിഎഫിനൊപ്പമാണ്. അതുകൊണ്ട് തന്നെ ഈ സീറ്റിന് വേണ്ടി ഘടകകക്ഷികളില്‍ പലരും അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. മുസ്ലീം ലീഗ് തന്നെയാണ് ഇക്കാര്യത്തിലും മുന്നിലുള്ളത്.
സോഷ്യലിസ്റ്റ് മണ്ഡലം
കേരളത്തില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഏറ്റവും വേരോട്ടമുള്ള മണ്ഡലും വടകര തന്നെയാണ്. 1957 ല്‍ സിപിഐ സ്ഥാനാര്‍ത്ഥി ജയിച്ചതല്ലാതെ വടകരയില്‍ എല്ലായിപ്പോഴും സോഷ്യലിസ്റ്റ് സ്ഥാനാര്‍ത്ഥികളാണ് ജയിച്ചിട്ടുള്ളത്. ഇത്തവണ യുഡിഎഫിനൊപ്പം സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ഒന്നുമില്ലതാനും.
കെകെ രമ മത്സരിച്ചാല്‍
ആര്‍എംപി നേതാവും ടിപി ചന്ദ്രശേഖരന്റെ വിധവയും ആയ കെകെ രമയാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍, വടകര സീറ്റില്‍ പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് റിപ്പോര്‍ട്ടുകളുണായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മുന്നണി അന്തിമ തീരുമാനമെടുത്തിട്ടില്ല.
ഉറപ്പിച്ചിട്ടില്ലെന്ന്
വടകരയില്‍ കെകെ രമ ആയിരിക്കും സ്ഥാനാര്‍ത്ഥി എന്ന കാര്യം ഉറപ്പിച്ചിട്ടില്ല എന്നാണ് വടകര എംപി കൂടിയായ കെ മുരളീധരന്‍ വ്യക്തമാക്കുന്നത്. സീറ്റ് ചര്‍ച്ചകളില്‍ ചില അവ്യക്തതകള്‍ നിലനില്‍ക്കുന്നു എന്ന് തന്നെയാണ് മുരളീധരന്റെ പ്രതികരണം വ്യക്തമാക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്തു
ആര്‍എംപിയുമായുള്ള സഹകരം തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്തു എന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസും യുഡിഎഫും. അക്കാര്യം മുരളീധരനും അംഗീകരിക്കുന്നുണ്ട്. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത്തരമൊരു ബന്ധം എങ്ങനെ പ്രതിഫലിക്കുമെന്നത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്നും കെ മുരളീധരന്‍ പറയുന്നുണ്ട്.
മുരളി നിര്‍ണായകം
വടകരയില്‍ ആര് സ്ഥാനാര്‍ത്ഥിയായാലും കെ മുരളീധരന്റെ നിലപാട് നിര്‍ണായകമായിരിക്കും. മണ്ഡലത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് വലിയ സ്വാധാനം ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇത്തവണ വടകരയ്ക്ക് പുറത്ത് പ്രചാരണത്തിനുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ആര്‍എംപിയുടെ സ്വാധീനം
2009 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ടിപി ചന്ദ്രശേഖരന്‍ മത്സരിച്ചപ്പോള്‍ കിട്ടിയത് 21, 833 വോട്ടുകള്‍ ആയിരുന്നു. 2011 ല്‍ ആര്‍എംപിയുടെ എന്‍ വേണു നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ കിട്ടിയത് 10,098 വോട്ടുകളും. എന്നാല്‍ ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന് ശേഷം 2016 ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കെകെ രമ നേടിയത് 20,504 വോട്ടുകള്‍ ആയിരുന്നു. എല്‍ഡിഎഫിനോടും യുഡിഎഫിനോടും പോരാടിയാണ് അത്രയും വോട്ടുകള്‍ ആര്‍എംപി സ്വന്തമാക്കിയതും.
യുഡിഎഫ് ലക്ഷ്യവും അത് തന്നെ
കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് കിട്ടിയത് 39,700 വോട്ടുകള്‍ ആയിരുന്നു. രമയ്ക്ക് കിട്ടിയത് 20,504 വോട്ടുകളും. വിജയിച്ച സികെ നാണുവിന് ലഭിച്ചത് 49,211 വോട്ടുകളും. യുഡിഎഫ് വോട്ടുകള്‍ക്കൊപ്പം ആര്‍എംപി വോട്ടുകള്‍ കൂടി സമാഹരിക്കാന്‍ സാധിച്ചാല്‍, വടകര മണ്ഡലത്തില്‍ വിജയം ഉറപ്പിക്കാമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.
എല്‍ഡിഎഫിന്റെ ശക്തി
കഴിഞ്ഞ തവണ നേര്‍ക്കുനേര്‍ പോരാടിയ സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ രണ്ടും ഇപ്പോള്‍ തങ്ങള്‍ക്കൊപ്പമാണ് എന്നതാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പിലേയും തദ്ദേശ തിരഞ്ഞെടുപ്പിലേയും കണക്കുകള്‍ എല്‍ഡിഎഫിനെ സംബന്ധിച്ച് തീരെ ആശ്വാസകരമല്ല എന്നതും യാഥാര്‍ത്ഥ്യമാണ്.
യുഡിഎഫ് ശക്തി
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേക്കാളും ഇരുപത്തി മൂവായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു യുഡിഎഫിന് മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത് 2,074 വോട്ടിലേക്ക് ചുരുങ്ങിയിട്ടുണ്ട്. എങ്കിലും ഇടതുതരംഗത്തില്‍ ഇത്രയും ഭൂരിപക്ഷം നേടിയത് യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നതാണ്. ആര്‍എംപിയുടെ സഹായം ഇതില്‍ നിര്‍ണായകവും ആയിരുന്നു.
മറ്റൊരു മണ്ഡലം ഇല്ല
വടകര അല്ലാതെ, ആര്‍എംപിയ്ക്ക് നല്‍കാന്‍ മറ്റൊരു മണ്ഡലും കോഴിക്കോട് ജില്ലയില്‍ ഇല്ല എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ട് തന്നെ വടകര സീറ്റിന്റെ കാര്യത്തില്‍ മുസ്ലീം ലീഗ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കോഴിക്കോട് 3 സീറ്റുകള്‍ അധികം; ഒന്ന് ആര്‍എംപിക്ക്, രണ്ടെണ്ണം എടുക്കാന്‍ കോണ്‍ഗ്രസ്,സമ്മതിക്കാതെ ലീഗ്