അമൃത് അഴിമതിയില്‍ സിപിഎം ഉന്നത നേതാക്കള്‍ക്കും പങ്കെന്ന് വിഡി സതീശന്‍: അന്വേഷണം നീണ്ടാല്‍ നടപടിക്ക്
കോഴിക്കോട്: അമൃത് പദ്ധതിയില്‍ ക്രമക്കേട് നടത്താന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി നിഷ്പക്ഷ ഏജന്‍സി അന്വേഷിക്കണമെന്ന് വി ഡി സതീശന്‍ എം എല്‍ എ. വിഷയത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെയും കോഴിക്കോട് മേയറുടെയും വാദങ്ങള്‍ പരസ്പര വിരുദ്ധമാണ്. ആദ്യം അന്വേഷണമില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും ഇപ്പോള്‍ ഫയലുകള്‍ പരിശോധിക്കട്ടെയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഫയല്‍ പരിശോധന വരെ കാത്തിരിക്കും. പരിശോധന അനന്തമായി നീണ്ടാല്‍ യുഡിഎഫ് നിയമനടപടികളിലേക്കു കടക്കുമെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് റാം ബയോളജിക്കല്‍സിന് അമൃത് പദ്ധതിയുടെ കരാര്‍ നല്‍കിയത്. കമ്പനിക്കായി മന്ത്രി കെ.ടി.ജലീല്‍ അധ്യക്ഷനായി ചേര്‍ന്ന യോഗതീരുമാനം പോലും ഉന്നതരുടെ ഇടപെടല്‍ മൂലം അട്ടിമറിച്ചു. പത്ത് കോടി ടേണ്‍ ഓവര്‍ മാത്രമുള്ള കമ്പനിക്കുമാത്രമേ കരാര്‍ നല്‍കാവൂ എന്ന ചട്ടം റാം ബയോളജിക്കല്‍ കമ്പനിയെ പാനലില്‍ തിരുകികയറ്റാന്‍ വേണ്ടിമാത്രം 50 ലക്ഷമാക്കി ചുരുക്കി. ഇതിന്റെ രേഖകള്‍ കൈവശമുണ്ട്. ഇതെല്ലാം വിവാദമായതോടെ കമ്പനിയുടെ സൈറ്റില്‍ നിന്നും രേഖകള്‍ അപ്രത്യക്ഷമായി. എന്നാല്‍ അതിനും മുന്‍പേ അഴിമതി പുറത്തുകൊണ്ടുവരുന്ന രേഖകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു. വകുപ്പുമന്ത്രിക്കേതിരേ ആരോപണം ഉയിക്കുന്നില്ല. എന്നാല്‍ നടപടിയെടുക്കാതെ അഴിമതിക്ക് കൂട്ടുനിന്നാല്‍ മന്ത്രിയും പ്രതിക്കൂട്ടിലാകും.

സമ്മര്‍ദ്ദ തന്ത്രങ്ങളുടെ ഫലമായാണ് റാം ബയോളജിക്കല്‍ കമ്പനിക്ക് കരാര്‍ ലഭിച്ചത്. ശുചിത്വമിഷന്റെ രേഖകളില്‍ വ്യാപകമായി തിരുത്തല്‍ വരുത്തിയാണ് സ്ഥാപനത്തെ തിരുകി കയറ്റിയത്. സ്ഥലം പോലും കണ്ടെത്താന്‍ സാധിക്കാതെ പദ്ധതിക്കായി ഡിപി ആര്‍ (ഡീറ്റയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട്) നല്‍കിയതില്‍ വന്‍ ക്രമക്കേടുണ്ട്. ഡിപിആര്‍ പോലും കമ്പനി കോപ്പിയടിച്ചതാണെന്ന ആരോപണവും ഇതിനകം ഉയര്‍ന്നുകഴിഞ്ഞു.
അഴിമതിക്ക് പിന്നില്‍ കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സിപിഎം ഉന്നത നേതാക്കള്‍ ഉണ്ട്. അമൃതിലെ അഴിമതി പുറത്തുവന്നതോടെ കേരളത്തിന് പദ്ധതിക്കായി അനുവദിച്ച 623 കോടി രൂപ നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്. എന്നിട്ടും അന്വേഷണം നടത്താത്തത് ആരെ സംരക്ഷിക്കാനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. വലിയ തോതില്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയാത്ത പദ്ധതിയാണ് റാം ബയോളജിക്കല്‍ കമ്പനിയുടേതെന്ന് കണ്ണൂരില്‍ ഇവര്‍ നിര്‍മിച്ച പ്ലാന്റ് പരിശോധിച്ച് ചീഫ് എന്‍ജീനീയര്‍ ടെക്‌നിക്കല്‍ കമ്മറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പോലും അട്ടിമറിക്കപ്പെട്ടു. ഈ പ്ലാന്റിലെ വെള്ളം ഉപയോഗിച്ചാല്‍ അല്‍ഷിമേഴ്‌സ് വരെ വന്നേക്കാമെന്ന് റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇതിനെയെല്ലാം തള്ളി കടലാസു കമ്പനിക്ക് വീണ്ടും കരാര്‍ നല്‍കാനാണ് ശ്രമം നടക്കുത്. നഗ്‌നമായ അഴിമതിക്ക് പിിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications