വിഴിഞ്ഞത്തേത് അതിജീവനത്തിന് വേണ്ടിയുള്ള സമരമെന്ന് വിഡി സതീശന്‍
കോഴിക്കോട്: വിഴിഞ്ഞം വിഷയത്തില്‍ സര്‍ക്കാരും അദാനിയും തമ്മില്‍ ധാരണയിലാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തുറമുഖം വരുന്നത് കൊണ്ടാണ് തീരശോഷണമുണ്ടായതും വീടുകള്‍ നഷ്ടപ്പെടുന്നതും. ഇതുമായി ബന്ധപ്പെട്ട പുനരധിവാസം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് മത്സ്യത്തൊഴിലാളികള്‍ സമരം ചെയ്യുന്നത്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനമാണ് തീരശോഷണത്തിന് കാരണമെന്ന അദാനിയുടേ അതേ നിലപാടിലാണ് സംസ്ഥാന സര്‍ക്കാരും.
അദാനിയുമായി ഒത്തുചേര്‍ന്ന് സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുകയാണ്. സമരം ചെയ്തതിന് മത്സ്യത്തൊഴിലാളികള്‍ നഷ്ടപരിഹാരം നല്‍കണമെങ്കില്‍ കേരളത്തില്‍ സിപിഎമ്മിന്റെയും നേതാക്കളുടെയും എല്ലാ സ്വത്തുക്കളും വില്‍ക്കേണ്ടി വരുമായിരുന്നു. കേരളത്തില്‍ സമരം ചെയ്ത് ജനങ്ങളെ ബുദ്ധിമൂട്ടിച്ച ഏക പാര്‍ട്ടി സിപിഎമ്മാണ്.

വിഴിഞ്ഞത്തെ സാധാരണ മത്സ്യത്തൊഴിലാളികള്‍ അതിജീവനത്തിന് വേണ്ടിയാണ് സമരം ചെയ്യുന്നത്. അതിനെ ആര് ചോദ്യം ചെയ്താലും ആ സമരത്തിന്റെ കാരണങ്ങള്‍ക്കൊപ്പമാണ് കേരളത്തിലെ പ്രതിപക്ഷമെന്നും സതീശന്‍ പറഞ്ഞു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തെളിവുകള്‍ സഹിതം സ്വപ്ന നടത്തിയ ഗൗരവതരമായ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നില്ല. കേന്ദ്ര ഏജന്‍സികളും സിപിഎം നേതൃത്വവും തമ്മില്‍ ധാരണയിലെത്തിയെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. ആ ആരോപണം ശരി വയ്ക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. ഗൗരവതരമായ ആരോപണങ്ങള്‍ 164 മൊഴിയില്‍ ഉണ്ടായിട്ടും അന്വേഷണം നടന്നില്ലെന്നത് വിചിത്രമാണ്.
കേന്ദ്ര ഏജന്‍സികള്‍ എല്ലായിടത്തും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളെ വേട്ടയാടുമ്പോള്‍ കേരളത്തിലെ സിപിഎമ്മുമായി അവര്‍ സൗഹൃദത്തിലാണ്. സിപിഎമ്മും ബിജെപി നേതൃത്വവും തമ്മില്‍ ധാരണയില്‍ എത്തിയെന്ന ആരോപണത്തിന് അടിവരയിടുന്ന കാര്യങ്ങളാണ് കേന്ദ്ര ഏജന്‍സികളും സംസ്ഥാനവും ചെയ്യുന്നത്. ഇക്കാര്യത്തില്‍ സ്വപ്ന പുസ്തകത്തിലൂടെ പറയുന്ന കാര്യങ്ങളില്‍ എത്രത്തോളം ഗൗരവമുണ്ടെന്ന് നമുക്ക് നോക്കാം.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് ഗുരുതര വീഴ്ചയാണ്. വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഗുരുതരമായ അശ്രദ്ധയാണുണ്ടായത്. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് എന്തിനാണ് മൗനം പാലിക്കുന്നതെന്നും സതീശന്‍ ചോദിച്ചു.












Click it and Unblock the Notifications