വിലങ്ങാട് ഉരുൾപൊട്ടൽ; രേഖകൾ നഷ്ടപ്പെട്ടവർക്ക് ആശ്വാസം; 102 രേഖകൾ പുന:സൃഷ്ടിച്ച് നൽകി
വിലങ്ങാട് ഉരുൾപ്പൊട്ടലിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി പ്രത്യേക അദാലത്ത്. വിലങ്ങാട് പാരിഷ് ഹാളിൽ വെള്ളിയാഴ്ച നടന്ന പ്രത്യേക അദാലത്തിൽ 102 രേഖകൾ തത്സമയം പുന:സൃഷ്ടിച്ച് വിതരണം ചെയ്തു. 78 അപേക്ഷകൾ പരിശോധിച്ച് പിന്നീട് നൽകാനായി മാറ്റി. വിവിധ രേഖകളുമായി ബന്ധപ്പെട്ട 180 അപേക്ഷകളായിരുന്നു അദാലത്തിൽ ആകെ ലഭിച്ചത്. രാവിലെ 10ന് ആരംഭിച്ച അദാലത്തിൽ വിവിധ വകുപ്പുകളുടെ 10 കൗണ്ടറുകളും രണ്ട് ഹെൽപ്പ് ഡെസ്കുകളും പ്രവർത്തിച്ചു.
ഭക്ഷ്യ സുരക്ഷ, റവന്യൂ, തദ്ദേശ സ്വയംഭരണം, മൃഗ സംരക്ഷണം, അക്ഷയ, കൃഷി, രജിസ്ട്രേഷൻ, ബാങ്ക്, മറ്റുള്ളവ തുടങ്ങിയ കൗണ്ടറുകളാണ് പ്രവർത്തിച്ചത്. 13 റേഷൻ കാർഡ്, 22 വോട്ടർ ഐഡി, 23 ജനന, മരണ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ അദാലത്തിൽ വെച്ചുതന്നെ അനുവദിച്ചു. ഗതാഗത വകുപ്പ് കൗണ്ടറിൽ ആർസി, ലൈസൻസ് എന്നിവയുമായി ബന്ധപ്പെട്ട് ലഭിച്ച 19 അപേക്ഷകളിൽ 16 എണ്ണം പരിഹരിച്ചു. അക്ഷയ-28, കൃഷി-4, പട്ടയം-3, മൃഗസംരക്ഷണം-7, രജിസ്ട്രേഷൻ-8, ബാങ്ക്-12, മറ്റുള്ളവ-41 എന്നിങ്ങനെയാണ് വിവിധ കൗണ്ടറുകളിൽ ലഭിച്ച അപേക്ഷകൾ.

റേഷൻ കാർഡ്, വോട്ടർ ഐഡി കാർഡ്, ജനന, മരണ സർട്ടിഫിക്കറ്റുകൾ, താൽക്കാലിക ആർ സി ബുക്ക്, താൽക്കാലിക ലൈസൻസ് തുടങ്ങിയ രേഖകൾ അതിവേഗത്തിലാണ് പുന:സൃഷ്ടിച്ച് നൽകിയത്. അദാലത്തിൻ്റെ ഉദ്ഘാടനം റേഷൻ കാർഡ് കൈമാറി ഇ കെ വിജയൻ എംഎൽഎ നിർവഹിച്ചു. വാണിമേൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൽമ രാജു അധ്യക്ഷത വഹിച്ചു.
വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി സുരയ്യ, വാർഡ് മെമ്പർ ഝാന്‍സി,
വടകര ആർഡിഒ പി അൻവർ സാദത്ത്, ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം) എസ് സജീദ്, വടകര തഹസിൽദാർ എം ടി സുഭാഷ് ചന്ദ്രബോസ് എന്നിവർ പങ്കെടുത്തു.
വിലങ്ങാട് ഉരുള്‍പൊട്ടല്‍; കെഎസ്‌ഇബിക്ക് 7.87 കോടി രൂപയുടെ നഷ്ടം
കോഴിക്കോട് വിലങ്ങാടുണ്ടായ ഉരുള്‍പൊട്ടലില്‍ കെഎസ്‌ഇബിക്ക് 7.87 കോടി രൂപയുടെ നാശനഷ്ടമുണ്ടായി. വിലങ്ങാട് ചെറുകിട ജല വൈദ്യുത പദ്ധതിയടക്കം 6 വൈദ്യുത പദ്ധതികള്‍ക്കും നാശ നഷ്ടങ്ങളുണ്ടായി.
വൈദ്യുതി ഉത്പാദനക്കുറവില്‍ മാത്രം രണ്ടേ മുക്കാല്‍ കോടി രൂപയുടെ നഷ്ടമാണ് വന്നത്. വിലങ്ങാട് ചെറുകിട ജലവൈദ്യുത പദ്ധതിയുടെ തടയണ കല്ലും മണ്ണും നിറഞ്ഞ് നികന്നു. സംരക്ഷണ ഭിത്തി തകർന്നു. പെൻസ്റ്റോക്ക് പൈപ്പിലേക്ക് വെള്ളമെത്തിക്കുന്ന കനാല്‍ മണ്ണും കല്ലും മരങ്ങളും നിറഞ്ഞ് മൂടി. ഇവിടെ മാത്രം രണ്ടര കോടിയുടെ നഷ്ടം. പൂഴിത്തോട്, ചെമ്പുകടവ്, ഉറുമി, ചാത്തങ്കോട്ട്നട, കക്കയം പദ്ധതികളിലായി 36 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ട്. ഇതിന് പുറമെയാണ് ഉല്‍പാദന നഷ്ടം.
വിലങ്ങാട് പൂർവ്വസ്ഥിതിയിലാകാൻ ഒരു മാസമെടുക്കുമെന്നാണ് വിലയിരുത്തല്‍. ഇങ്ങനെ മൂന്ന് കോടിയുടെ ഉല്‍പാദന കുറവുണ്ടാകും. പൂഴിത്തോടും ചെമ്പുകടവുമായി പ്രതീക്ഷിക്കുന്നത് 60 ലക്ഷത്തിന്റെ ഉത്പാദന കുറവാണ്. വൈദ്യുതി തൂണുകളും ട്രാൻസ്ഫോർമറുകളും തകർന്നതിലൂടെ 1.30 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. നല്ല മഴ ലഭിച്ചിരുന്ന സമയത്തെ വൈദ്യുതി ഉത്പാദനം തടസ്സപ്പെട്ടതാണ് മറ്റൊരു പ്രതിസന്ധി.
തകരാറിലായ വൈദ്യുതി ബന്ധം പുനരാരംഭിച്ചു. നൂറോളം ജീവനക്കാര്‍ രാപ്പകല്‍ അധ്വാനിച്ച് നാല് കിലോമീറ്റര്‍ നീളത്തില്‍ പുതുതായി ലൈന്‍ നിർമ്മിച്ചും നാലു കിലോമീറ്ററോളം പ്രദേശത്ത് നിലവിലെ ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയുമാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്.












Click it and Unblock the Notifications