നിപ്പ മുതൽ കൊവിഡ് വരെ സഹായം; കാലിക്കറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീമിന് WHD പുരസ്ക്കാരം
കോഴിക്കോട്: കൊവിഡ് കാലത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അംഗീകാരം നേടി കാലിക്കറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ടീം. ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകത്തിലെ തന്നെ പ്രമുഖ ചാരിറ്റി സംഘടനകളിലൊന്നായ വേള്‍ഡ് ഹ്യുമാനറ്റേറിയന്‍ ഡ്രൈവ് നല്കുന്ന ഔട്ട്‌സ്റ്റാന്‍ഡിംഗ് ബിഗ് ഹാര്‍ട്‌സ് പുരസ്ക്കാരത്തിനാണ് കാലിക്കറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ടീം അർഹരായിരിക്കുന്നത്.
2018ൽ കേരളം നിപ്പാ വൈറസ് ഭീതിയിൽ ആയിരുന്നപ്പോൾ മുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി സജീവമാണ് സിഡിഎംടി എന്നറിയപ്പെടുന്ന കാലിക്കറ്റ് ഡിസാസ്റ്റര്‍മാനേജ്മെന്‍റ് ടീം. നിപ്പാ കാലത്ത് ഡോക്ടർമാർ അടക്കമുളള ആരോഗ്യപ്രവര്‍ത്തകർക്ക് സുരക്ഷിത യാത്രയൊരുക്കിയാണ് സിഡിഎംറ്റി ആദ്യം ശ്രദ്ധ നേടുന്നത്. പിന്നീട് കേരളം രണ്ട് പ്രളയത്തെ അഭിമുഖീകരിച്ചപ്പോഴും സിഡിഎംടി ദുരന്തമുഖങ്ങളിലേക്ക് സഹായവുമായി എത്തി.
2018-ലെ പ്രളയ കാലത്ത് സിഡിഎംടി വടക്കന്‍ കേരളത്തിലും ആലുവ, പാലക്കാട്, തൃശൂര്‍ എറണാകുളം എന്നീ സ്ഥലങ്ങളിലെയും ദുരിത ബാധിത പ്രദേശങ്ങളിലേക്ക് സിഡിഎംടി ഓഫ്റോഡ് ജീപ്പേഴ്സിനെയും വിദഗ്ധരായ രക്ഷാ പ്രവര്‍ത്തകരെയും എത്തിച്ചിരുന്നു. നിരവധി പേർക്ക് ആഹാരവും കുടിവെള്ളവും ഉള്‍പ്പെടയുള്ള അവശ്യസാധനങ്ങള്‍ വിതരണം ചെയ്തു. 2019-ലെ രണ്ടാം പ്രളയ കാലത്തും സിഡിഎംടി സഹായവുമായി രംഗത്തുണ്ടായിരുന്നു. കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് പാലക്കാട് എറണാകുളം, എന്നീ ജില്ലകളിലും കര്‍ണാടകയില്‍ ദുരന്തം ഉണ്ടായ കൂര്‍ഗിലും ഊട്ടിയിലും സിഡിഎംടിയുടെ സന്നദ്ധ പ്രവർത്തകർ സഹായം എത്തിച്ചു. 65 ലക്ഷം രൂപയുടെ സാധനങ്ങളാണ് ദുരിതബാധിതർക്ക് വിതരണം നടത്തിയത്.
കൊവിഡ് കാലത്ത് ക്വാറന്റൈനിൽ കഴിയുന്ന ആളുകൾക്ക് സൌജന്യമായി ഭക്ഷണം എത്തിക്കാൻ സംസ്ഥാന സർക്കാർ രൂപീകരിച്ച സമൂഹ അടുക്കളയുടെ പ്രവർത്തനങ്ങളിലും കാലിക്കറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ടീമിന്റെ പങ്കാളിത്തമുണ്ട്. കേരളത്തില്‍ ആദ്യമായി സ്വകാര്യ കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചത് സിഡിഎംടി ആണ്. 1200 ഭക്ഷണപ്പൊതികള്‍ ദിവസവും വിതരണം നടത്തി. മരുന്നും ആഹാരവും കുടിവെള്ളവും ഉള്‍പ്പെടെ 46,20,000 രൂപയുടെ സാധനങ്ങളാണ് സിഡിഎംടി അംഗങ്ങൾ അര്‍ഹര്‍ക്ക് എത്തിച്ചത്.