അടുത്ത മാസം വിവാഹം നടക്കാനിരിക്കെ കോഴിക്കോട് യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു
കേഴിക്കോട്: മേപ്പയ്യൂരില്‍ യുവതി തീ കൊളുത്തി മരിച്ചു, കീഴ്പ്പയ്യൂര്‍ നന്താനത്ത്മുക്ക് പടിഞ്ഞാറയില്‍ സത്യന്റെ മകള്‍ അഞ്ജന (24) ആണ് മരിച്ചത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. അഞ്ജനയുടെ വിവാഹം അടുത്തിടെ നിശ്ചയിച്ചിരുന്നു. അടുത്ത മാസമായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്.
മാതാപിതാക്കൾ വിവാഹം ക്ഷണിക്കുന്നതിനായി പോയ സമയത്തായിരുന്നു സംഭവം. കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു യുവതി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അമ്മ ലീന, സഹോദരന്‍ അഭിനന്ദ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
അതേസമയം, സമീപ പ്രദേശമായ പേരാമ്പ്ര വാളൂരില്‍ കഴിഞ്ഞ ദിവസം യുവതിയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീങ്ങിയില്ല. വാളൂര്‍ കുറുങ്കുടിമീത്തല്‍ അനുവിനെ (അംബിക- 26) തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ വെള്ളം അകത്തുചെന്നിട്ടുണ്ടെന്നാണ് ലഭിച്ച വിവരം. ചൊവ്വാഴ്ചയാണ് നൊച്ചാട് പി.എച്ച്.സി.ക്ക് സമീപം അള്ളിയോറതാഴ തോട്ടില്‍ മൃതദേഹം കണ്ടത്. തോട്ടില്‍ ഒരാള്‍ മുങ്ങിമരിക്കാനുള്ള വെള്ളമുണ്ടായിരുന്നില്ലെന്നതാണ് സംശയം ശക്തമാക്കുന്നത്.
അനു ധരിക്കാറുള്ള ആഭരണങ്ങളെല്ലാം മൃതദേഹത്തില്‍ ഉണ്ടായിരുന്നില്ലെന്ന പരാതിയും ബന്ധുക്കള്‍ ഉയർത്തുന്നു. കമ്മല്‍മാത്രമാണ് ശരീരത്തില്‍നിന്ന് ലഭിച്ചത്. മാല, രണ്ട് മോതിരം, ബ്രേസ്ലെറ്റ്, പാദസരം എന്നിവ കാണുന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. സംഭവദിവസം രാവിലെ ബൈക്കില്‍ അനു കയറിപ്പോകുന്നതായി കണ്ടെന്ന് സമീപവാസി പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications