നവോത്ഥാന പ്രസ്ഥാനങ്ങളുടെ സ്വാധീനം മുസ്ലീം സമുദായത്തിൽ ഉണ്ടായിട്ടില്ല; എഴുത്തുകാരൻ ആനന്ദ്
കോഴിക്കോട്: പതിനെട്ടാം നൂറ്റാണ്ട് മുതല്‍ ഇന്ത്യയില്‍ നവീകരണ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയെങ്കിലും മുസ്‌ലിം സമുദായത്തില്‍ അത് വലിയ സ്വാധീനം ചെലുത്താതെ പോയതെന്തെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന് എഴുത്തുകാരന്‍ ആനന്ദ്. വക്കം മൗലവി പഠന ഗവേഷണ കേന്ദ്രം ഏര്‍പ്പെടുത്തിയ വക്കം മൗലവി പുരസ്‌കാരം സാറാ ജോസഫിനും ജസ്റ്റീസ് പി കെ ശംസുദ്ദീനും സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം നവോത്ഥാന നായകര്‍ സര്‍ സയ്യിദ് അഹമ്മദ് ഖാന്‍, വക്കം മൗലവിയെ പോലുള്ളവരില്‍ ഒതുങ്ങിപ്പോയതെന്തെന്ന് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. നവോത്ഥാനം കേവലം ആശയമായി ചുരുങ്ങാതെ നിയമപരമായ പരിരക്ഷ ലഭിക്കുമ്പോള്‍ മാത്രമാണ് അതിന്റെ ഗുണഫലം സാധാരണക്കാരിലെത്തുകയുള്ളൂ. ബ്രീട്ടീഷുകാരുടെ കാലത്ത് പോലും നവോത്ഥാന ആശയങ്ങള്‍ ഭരണസംവിധാനത്തിന്റെ ഭാഗമായി മാറിയിട്ടുണ്ടെങ്കിലും മുസ്‌ലിം സമുദായത്തിന് അതിന്റെ പ്രയോജനം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ കേരള നവോത്ഥാനവും വക്കം മൗലവിയും എന്ന വിഷയത്തില്‍ സുനില്‍ പി ഇളയിടം പ്രഭാഷണം നടത്തി. നവോത്ഥാനം കേവലം മതപരമായ നവീകരണം മാത്രമാവാതെ സമുദായത്തിന്റെ ബഹുമുഖ വികസനത്തിലൂന്നിയ കാഴ്ചാപ്പാടാണ് വക്കം മൗലവിയും ശ്രീനാരായണഗുരുവും മുന്നോട്ടുവെച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ വിദ്യാഭ്യാസം, മാതൃഭാഷാ പഠനം, മാധ്യമങ്ങള്‍ തുടങ്ങിയ മേഖലകളിലെല്ലാം വക്കം മൗലവി തന്റെതായ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നതായും സുനില്‍ പി ഇളയിടം ചൂണ്ടിക്കാട്ടി.
ഒരേസമയം സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചപ്പോള്‍ തന്നെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാനും വക്കം മൗലവിക്ക് സാധിച്ചു. വക്കം മൗലവിയെ പോലെ പല നവോത്ഥാന നായകരുടേയും സംഭാവനകള്‍ വേണ്ടവിധം അടയാളപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ വക്കം മൗലവി പഠന ഗവേഷണ കേന്ദ്രം ഡയരക്ടര്‍ മുജീബ് റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. സ്വാമി അഗ്നിവേശ്, ജസ്റ്റിസ് പി കെ ശംസുദ്ദീന്‍, സാറാ ജോസഫ്, ആസിഫലി കണ്ണൂര്‍, നൂറ, കെ ഹര്‍ഷിദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.












Click it and Unblock the Notifications