ദീപ നിശാന്തിന് കുട്ടികളെ പഠിപ്പിക്കാന്‍ എന്ത് യോഗ്യതയാണുള്ളത്... ആഞ്ഞടിച്ച് ടി പത്മനാഭന്‍!!
കോഴിക്കോട്: കവിതാ മോഷണ വിവാദത്തില്‍പ്പെട്ട ദീപാ നിശാന്തിന് കുട്ടികളെ പഠിപ്പിക്കാന്‍ എന്ത് യോഗ്യതയാണുള്ളതെന്ന് എഴുത്തുകാരന്‍ ടി പത്മനാഭന്‍. കവിത മോഷ്ടിച്ചുവെന്നു മാത്രമല്ല ഇത്തരത്തിലൊരാളെ ഒരു സംസ്ഥാന കലോത്സവത്തിലെ മലയാളം ഉപന്യാസ രചനയുടെ മൂല്യ നിര്‍ണയത്തിന് എത്തിക്കുകയും ചെയ്തു.
'കണകുണാ പറയാതെ...' ദിപ നിശാന്ത് മാപ്പ് പറയണം; കവിത വിവാദത്തിൽ പ്രതികരണവുമായി എൻഎസ് മാധവൻ!!
ഇക്കാര്യങ്ങള്‍ തന്നെ ഏറെ വേദനിപ്പിച്ചു. ഏത് ജാതിയിലും മതത്തിലും വര്‍ഗത്തിലും പെട്ടവരായാലും ഇങ്ങനെയൊരാളെ വിധി നിര്‍ണയത്തിന് എത്തിക്കാന്‍ പാടില്ലായിരുന്നുവെന്നും ടി. പത്മനാഭന്‍ പറഞ്ഞു. കോഴിക്കോട് ബി ഇ എം ഗേള്‍സ് എച്ച് എസ് എസ്സില്‍ കേരള സ്റ്റേറ്റ് ടീച്ചേഴ്സ് അസോസിയേഷന്റെ വിദ്യാഭ്യാസ മഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദീപാ നിശാന്ത് എന്തൊക്കെയൊ എഴുതുന്നവരും കവിയുമൊക്കെയാണെന്നാണ് പറയപ്പെടുന്നത്. പക്ഷെ അവര്‍ വിവാദത്തിലായത് കവിത മോഷ്ടിച്ചുകൊണ്ടാണ്. ബാലാമണിയമ്മയും സുഗതകുമാരിയും വിഹരിച്ച ലോകത്താണ് ഇവരെപ്പോലെയുള്ളവരുടെ പേര് കേള്‍ക്കേണ്ടി വരുന്നത്.
അധ്യാപകരെ ആചാര്യന്മാര്‍ എന്ന് വിശേഷിപ്പിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. പ്രാചീന ഭാരതത്തില്‍ നിരവധി ആചാര്യന്മാര്‍ ഉണ്ടായിരുന്നതായും അവരുടെ മുന്നില്‍ ഇരിക്കാന്‍ അന്നത്തെ ഭരണാധികാരികള്‍ക്കു വരെ ഭയമായിരുന്നുവെന്നും ടി. പത്മനാഭന്‍ പറഞ്ഞു.
പുരുഷന്‍ കടലുണ്ടി എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍, ബിനോയ് വിശ്വം എം പി, പെതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ ഐ എ എസ്, കെ എസ് ടി എ ജനറല്‍ സെക്രട്ടറി കെ സി ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.