'സിപിഎം കേരള മുസ്ലിംകളെ മനസ്സിലാക്കിയിട്ടില്ല; അവര്‍ ബുദ്ധിഹീനരായ വികാര ജീവികളാണെന്ന് ധരിക്കരുത്'
കോഴിക്കോട്: സ്വർണ്ണക്കടത്തിനെ വഴി തിരിച്ചു വിടാനും മന്ത്രി പുത്രന്മാരും പാർട്ടിയും കക്ഷിയായ ഈ കേസിനെ അട്ടിമറിക്കാനും അവരൊരുക്കുന്ന കെണിയിൽ മുസ്ലിം സമുദായം വീഴുമെന്നത് കോടിയേരി ബാലകൃഷ്ണന്‍റേത് ദിവാ സ്വപ്നം മാത്രമാണെന്ന് യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരം. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടാനും അന്വേഷണത്തെ നെഞ്ച് വിരിച്ച് നേരിടാനും സിപിഎമ്മിന് ആത്മ വിശ്വാസമില്ലെന്നതിനുള്ള സാക്ഷ്യ പത്രമാണ് കോടിയേരിയുടെ ഇന്നത്തെ ദേശാഭിമാനി ലേഖനമെന്നും നജീബ് കാന്തപുരം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ആർക്കാണ് നിര്‍ബന്ധം
ആർക്കാണ് ഈ കേസിൽ ഖുർആൻ കക്ഷിയാകണമെന്ന് നിർബന്ധമുള്ളതെന്ന് കോടിയേരിയുടെ ദേശാഭിമാനി ലേഖനവും കൈരളി ചാനലിന്റെ ബ്രേക്കിംഗ് ന്യൂസും വ്യക്തമാക്കുന്നു. കേരളത്തിലേക്ക് ഖുർആൻ കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ടാണ് ഈ കേസ് എന്നു വരുത്തി തീർക്കുന്നത് രണ്ട് പാർട്ടികളാണ്. ഒന്ന് ബിജെപി, രണ്ട് സിപിഎം.

ഒത്തുകളി
രണ്ട് പേരും നടത്തുന്ന ഒത്തുകളി ബുദ്ധിയുള്ള ആർക്കാണ് വ്യക്തമാകാത്തത് ? പ്രമാദമായ സ്വർണ്ണക്കടത്ത് കേസും അതിന്റെ പിന്നാമ്പുറങ്ങളും അതിനെ സംരക്ഷിക്കുന്ന ഭരണ സംവിധാനങ്ങളെയും തുറന്ന് കാട്ടാനാണ് യു.ഡി.എഫ് സമരം. അതിൽ എന്തിനാണ് സി.പി.എമ്മും ബി.ജെ.പി യും ഖുർആനെ പ്രതിക്കൂട്ടിൽ കയറ്റുന്നത് ?

ഖുറാനല്ല ചര്‍ച്ചാ വിഷയം
ഖുർആൻ വിതരണമോ ഖുർആനോ അല്ല ഇവിടത്തെ ചർച്ചാ വിഷയം. സ്വർണ്ണക്കടത്ത് മാത്രമാണ്. ഇതിൽ ആരോപണ വിധേയരായവരെല്ലാം അന്വേഷണ പരിധിയിൽ വരണം. അത് കെ.ടി ജലീലായാലും അനിൽ നമ്പ്യാരായാലും. ആ പാക്കേജിൽ ഖുർആൻ അല്ല, എൻസൈക്ളോപീയ ആണെന്നിരിക്കട്ടെ... ജലീൽ കുറ്റവിമുക്തനാവുമോ?

ബിജെപിക്ക് വിസിബിലിറ്റി ഉണ്ടാക്കുകയാണ്
ഇവിടെ സി.പി.എം ഈ വിവാദത്തിലേക്ക് ഖുർആനെ വലിച്ചിട്ട ബിജെപിക്ക് വിസിബിലിറ്റി ഉണ്ടാക്കുകയാണ്. അവർ തമ്മിൽ നടക്കുന്ന അന്തിച്ചർച്ചകളുടെ അനന്തര ഫലമാണ് കോടിയേരിയുടെ ലേഖനവും ചാനൽ ചർച്ചകളിലെ ബി.ജെ.പി നേതാക്കളുടെ ഖുർആൻ പരാമർശവും. രണ്ട് പേരും സ്വപ്നം കാണുന്നത് ഒരേ കാര്യമാണ്. യു.ഡി.എഫ് മുക്ത കേരളം.

മുസ്ലിംകളെ മനസ്സിലാക്കിയിട്ടില്ല
മറ്റൊരു കാര്യം, സിപിഎം ഇപ്പോഴും കേരളത്തിലെ മുസ്ലിംകളെ മനസ്സിലാക്കിയിട്ടില്ലെന്നതാണ്. സ്വർണ്ണക്കടത്തിനെ വഴി തിരിച്ചു വിടാനും മന്ത്രി പുത്രന്മാരും പാർട്ടിയും കക്ഷിയായ ഈ കേസിനെ അട്ടിമറിക്കാനും അവരൊരുക്കുന്ന കെണിയിൽ മുസ്ലിം സമുദായം വീഴുമെന്നത് കോടിയേരിയുടെ ദിവാ സ്വപ്നം മാത്രമാണ്.

ഖുർആനെ മറയാക്കരുത്
സ്വന്തം മക്കൾ പ്രതിചേർക്കപ്പെടുമ്പോൾ ഒരു പിതാവിനുണ്ടാകുന്ന സ്ഥല ജല വിഭ്രാന്തി സ്വാഭാവികമായും മനസ്സിലാക്കാം.അതിന് ദയവായി ഖുർആനെ മറയാക്കരുത്. പച്ചക്ക് വൈകാരികത പറഞ്ഞ് ഈ കള്ളക്കടത്ത് കേസ് വഴിതിരിച്ച് വിടാമെന്ന് വ്യാമോഹിക്കരുത്. മുസ്ലിംകൾ ബുദ്ധിഹീനരായ വികാര ജീവികളാണെന്ന് സ്വയം ധരിക്കരുത്.
Recommended Video

രാഷ്ട്രീയമായി നേരിടാന്‍
രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടാനും അന്വേഷണത്തെ നെഞ്ച് വിരിച്ച് നേരിടാനും സിപിഎമ്മിന് ആത്മ വിശ്വാസമില്ലെന്നതിനുള്ള സാക്ഷ്യ പത്രമാണ് കോടിയേരിയുടെ ഇന്നത്തെ ദേശാഭിമാനി ലേഖനം. ആർ.എസ്.എസിന് നിങ്ങൾ ചെയ്ത് കൊടുക്കുന്ന ഈ വിടുപണി തിരിച്ചറിയാൻ മാത്രമുള്ള ബുദ്ധി വികാസമെങ്കിലും കേരളത്തിലെ മുസ്ലിംകൾക്കുണ്ടെന്ന് ദയവായി സഖാവ് തിരിച്ചറിയണം.












Click it and Unblock the Notifications