സംവരണ അട്ടിമറിക്കെതിരെ യൂത്ത് ലീഗ് മാർച്ച്: നയത്തിൽ മായം ചേര്‍ക്കുന്നത് അനീതിയെന്ന്!
സംവരണ അട്ടിമറിക്കെതിരെ യൂത്ത് ലീഗ് മാർച്ച്; നയത്തിൽ മായം ചേര്‍ക്കുന്നത് അനീതിയെന്ന്!
കോഴിക്കോട്: സാമൂഹ്യ നീതിയില്‍ അധിഷ്ടതമായ സംവരണത്തിന് സാമ്പത്തികം മാനദണ്ഡമാക്കുന്നത് പിന്നോക്കം തള്ളപ്പെട്ട ജനവിഭാഗത്തിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുന്നതാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഭരണഘടനയില്‍ സംവരണം എന്ന ആശയം ഉള്‍ക്കൊള്ളിച്ചത് എന്തിനാണോ അതിനെയാണ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നീക്കത്തിലൂടെ ഇല്ലാതാവുന്നത്. സംവരണ അട്ടിമറിക്കും ഇക്കാര്യത്തിലുള്ള സി.പി.എം ബി.ജെ.പി ഗൂഡപദ്ധതിക്കുമെതിരെ മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്നവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിനാണ് സംവരണം കൊണ്ടുവന്നത്. അതില്‍ മായം ചേര്‍ക്കുന്നത് കൊടിയ അനീതിയാണ്. ഭരണഘടന പറയുന്ന സംവരണം ദാരിദ്രനിര്‍മ്മാര്‍ജ്ജന പദ്ധതിയല്ല. സ്വാതന്ത്ര്യം ലഭിച്ച് വര്‍ഷം എഴുപത് പിന്നിട്ടിട്ടും മനുഷ്യനെന്ന അവകാശം പോലും നിഷേധിക്കപ്പെട്ട ദയനീയ അവസ്ഥയിലുള്ളവരെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് കഴിഞ്ഞിട്ടില്ല. വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ പരീക്ഷണമായി സംവരണത്തെ ഉപകരണമാക്കുന്നത് അവശ പിന്നോക്ക സമൂഹങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇ.ടി കൂട്ടിച്ചേര്‍ത്തു.

യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഇസ്മായില്‍ മുഖ്യ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ ഓര്‍ഗനൈസിംഗ് സെക്ട്രറി എന്‍.സി അബൂബക്കര്‍, വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കല്‍ പ്രസംഗിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ നവാസ് സ്വാഗതവും ട്രഷറര്‍ പി.പി റഷീദ് നന്ദിയും പറഞ്ഞു. സ്‌റ്റേഡിയം കോര്‍ണറില്‍ നിന്ന് പ്രകടമായി വന്ന പ്രവര്‍ത്തകരെ ആദായ നികുതി ഓഫീസിന് സമീപത്ത് വെച്ച് പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. കെ.എം.എ റഷീദ്, പി.പി ജാഫര്‍, എ.കെ ഷൗക്കത്തലി, ഒ.കെ ഫൈസല്‍, സി. ജാഫര്‍ സാദിഖ്, എസ്.വി ശൗലീക്ക്, എ. ഷിജിത്ത് ഖാന്‍, ഷഫീഖ് അരക്കിണര്‍, വി.കെ റഷീദ് മാസ്റ്റര്‍, എ.കെ കൗസര്‍ നേതൃത്വം കൊടുത്തു.












Click it and Unblock the Notifications