വളാഞ്ചേരി സ്ത്രീ-ശിശു സൗഹൃദ ബസ്റ്റാന്റ്; പിന്നിൽ ജനമൈത്രി പോലീസ്, ചിത്രംവര തുടങ്ങി
മലപ്പുറം: വളാഞ്ചേരി നഗരസഭ ബസ് സ്റ്റാന്‍ഡ് സ്ത്രീ ,ശിശു സൗഹൃദ സ്റ്റാന്‍ഡാക്കാനൊരുങ്ങി ജനമൈത്രി പോലീസ്. ഇതിന്റെ ഭാഗമായി സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് സഹായ കേന്ദ്രത്തിലും, ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വര്‍ണചിത്രങ്ങള്‍ വരക്കുന്ന പ്രവൃത്തി ആരംഭിച്ചു. സുരേഷ് മേച്ചേരി, സ്മിജേഷ് കാപ്പ, ഷിനോയി, ശ്രുതി, ശ്രീലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ വളാഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന 'വര' ഫൈന്‍ ആര്‍ട്‌സ് കോളജിലെ കലാകാരന്‍മാരാണ് സൗജന്യമായി ചിത്രങ്ങള്‍ വരക്കുന്നത്.
ചിത്രങ്ങളോടപ്പം ട്രാഫിക് നിയമങ്ങളും മറ്റും ഉള്‍പ്പെടുത്തിയ ബോധവല്‍ക്കരണ സന്ദേശങ്ങളും എഴുതും . സ്റ്റാന്‍ഡിലെത്തുന്നവര്‍ക്ക് സഹായകമാവുന്ന തരത്തില്‍ പോലീസ് സഹായ കേന്ദ്രം 24 മണിക്കൂറും പ്രവര്‍ത്തനം ആരംഭിച്ചു .ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ സ്ത്രീകള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഇരിപ്പിടം നല്‍കാതെ മണിക്കൂറുകളോളം വെറുതെ ഇരിക്കുന്നവരെ താക്കീത് ചെയ്യും. മദ്യം കഴിച്ചെത്തി യാത്രക്കാരെ ശല്യം ചെയ്യുന്നവര്‍ക്കെ തിരെയും, പുകവലിക്കുന്നവര്‍ക്കെതിരെയും ,ഇരിപ്പിടത്തിന് സമീപം മുറുക്കി തുപ്പുന്നവര്‍ക്കെതിരെയും നടപടിയെടുക്കും.
ജനമൈത്രീ പോലീസിന്റെ നേതൃത്വത്തില്‍ വളാഞ്ചേരി ബസ് സ്റ്റാന്‍ഡ് സ്ത്രീ ,ശിശു സൗഹൃദ സ്റ്റാന്‍ഡാക്കുന്നതിന്റെ പ്രഖ്യാപനം തിരൂര്‍ ഡി.വൈ.എസ്.പി ബിജു ഭാസ്‌ക്കര്‍ നിര്‍വഹിക്കും. സ്റ്റാന്‍ഡിലും പരിസരത്തും ചിത്രം വരച്ച കലാകാരന്‍മാരെ ചടങ്ങില്‍ ആദരിക്കും. യാത്രക്കാര്‍ക്കും, ബസ് ജീവനക്കാര്‍ക്കും പോലീസ് സ്റ്റേഷനില്‍ വരാതെ തന്നെ പോലീസ് സഹായ കേന്ദ്രത്തിലെത്തി പരാതി നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ പി. പ്രമോദ് പറഞ്ഞു.
ബ്ലഡ് ഡോണേഴ്‌സ് കേരള മലപ്പുറം ജില്ല കമ്മിറ്റിയും, വളാഞ്ചേരി ജനമൈത്രി പോലീസും സംയുക്തമായി മലപ്പുറം ജില്ലയിലെ വിവിധ ബ്ലഡ് ബാങ്കിലേക്ക് രക്തം ദാനം നടത്തുന്നതിന് ആരംഭിച്ച ഇന്‍ ഹൗസ് ബ്ലഡ് ഡൊണേഷന്‍ പദ്ധതി ബുധനാഴ്ചയും, ശനിയാഴ്ചയും കൂടി നടത്തുമെന്ന് എസ്.എച്ച്.ഒ പറഞ്ഞു. രക്തം ദാനം ചെയ്യാന്‍ ആഗ്രഹമുള്ളവര്‍ രാവിലെ എട്ടരക്കു മുമ്പായി പോലീസ് സഹായ കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നാല്‍ ജനമൈത്രീ പോലീസിന്റെ നേതൃത്വത്തില്‍ അവരെ ബ്ലഡ് ബാങ്കിലെത്തിക്കും.