കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; മലപ്പുറത്തിനുള്ളത് 32 വോട്ട്, പ്രതീക്ഷയോടെ തരൂർ
എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയും ശശി തരൂരും ഏറ്റുമുട്ടുമ്പോൾ മലപ്പുറത്ത് നിന്നു വോട്ടവകാശമുള്ളത് 32 പേർക്ക്.
നിയമസഭാംഗമെന്ന നിലയിൽ എ.പി.അനിൽ കുമാറിനും, ബ്ലോക്കുകളെ പ്രതിനിധീകരിക്കുന്ന 32 കെപിസിസി അംഗങ്ങൾക്കമാണ് വോട്ടവകാശം ഉള്ളത്.
മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് കഴിഞ്ഞ ദിവസം മരിച്ചതിനാൽ അദേഹത്തിന്റെ സ്ഥാനം നിലവിൽ ഒഴിഞ്ഞു കിടക്കുകയാണ്. ഒക്ടോബർ 18നാണ് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ 19ന് നടക്കും.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള ശശി തരൂരിന്റെ നാമനിർദേശ പത്രികയിൽ ഒപ്പിട്ടവരിൽ ഒരു മലപ്പുറംകാരനും ഉണ്ട്.
മലപ്പുറത്ത് നിന്നുള്ള കെപിസി അംഗമായ ഷാജി കാളിയേത്താണു തരൂരിനു വേണ്ടി ഒപ്പിട്ടത്. ഡിസിസി പ്രസിഡന്റ് ആയിരുന്ന ബൂബക്കറിന്റെ മകനാണു ഷാജി. ശശി തരൂരുമായി അടുത്ത് ബന്ധമുള്ളതുകൊണ്ടാണ് താൻ അദ്ദേഹത്തിന് വേണ്ടി ഒപ്പിട്ടതെന്ന് ഷാജി പറഞ്ഞു.

അതേസമയം പ്രചാരണത്തിന്റെ ഭാഗമായി തരൂർ നേരിട്ടു വിളിച്ച് വോട്ടഭ്യർഥിച്ചെങ്കിലും പലരും പരസ്യ നിലപാട് സ്വീകരിക്കാൻ തയാറല്ല.
ഭൂരിഭാഗം പേരും കെപിസിസി അംഗങ്ങളായത് ഗ്രൂപ്പ് നോമിനികളായാണ്. സംസ്ഥാനത്തെ പ്രമുഖ ഗ്രൂപ്പുകളെല്ലാം ഖർഗെയ്ക്കൊപ്പമാണ് അതുകൊണ്ട് തന്നെ വ്യത്യസ്തമായ നിലപാട് തുറന്നുപറയാൻ പലരും തയാറല്ല. രഹസ്യ ബാലറ്റ് വഴി വോട്ടെടുപ്പ് നടത്തുന്നതിനാൽ അപ്രതീക്ഷിത വോട്ടുകൾ തരൂരിന് ലഭിക്കാൻ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ.
അതേസമയം പ്രചാരണവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെത്തിയ തരൂരിന് തണുപ്പൻ പ്രതികരണമാണ് പ്രതിനിധികളിൽ നിന്ന് ലഭിച്ചത്. 700 വോട്ടുകൾ ഉള്ള തമിഴ്നാട്ടിൽ 12 പ്രതിനിധികൾ മാത്രമാണ് ശശിതരൂർ വിളിച്ച യോഗത്തിൽ പങ്കെടുത്തത്. പാർട്ടിയുടെ ചെന്നൈയിലെ ആസ്ഥാനമായ സത്യമൂർത്തി ഭവനിലാണ് തരൂർ യോഗം നടത്തിയത്.
യോഗത്തിൽ പങ്കെടുക്കാൻ മടികാണിക്കുമ്പോൾ അത് അവരുടെ നഷ്ടം മാത്രമാണെന്നാണ് ശശിതരൂർ പ്രതികരിച്ചത്. ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇല്ലെന്നത് നേരത്തെ തന്നെ ഹൈക്കമാൻഡ് വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ മല്ലികാർജുൻ ഖാർഗെയാണ് ഔദ്യോഗിക സ്ഥാനാർത്ഥിയെന്ന് പലരും ഇപ്പോഴും വിശ്വസിക്കുന്നു. ഈ തെറ്റുധാരണകൾ ഇല്ലാതാക്കുമെന്നും തരൂർ പറഞ്ഞു. തരൂരിന്റെ യോഗത്തിൽ പങ്കെടുത്താൽ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിക്ക് എതിരാകും എന്ന് ചൂണ്ടിക്കാണിച്ചാണ് യോഗത്തിൽ നിന്ന് പലരും വിട്ട് നിന്നതെന്ന് സൂചനകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് തരൂരിന്റെ പ്രതികരണം.












Click it and Unblock the Notifications