Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ മതില്‍, മലപ്പുറം ജില്ലയില്‍ രണ്ടുലക്ഷം പേര്‍ അണി നിരന്നു, മുസ്ലിംലീഗിന്റെ വിലക്ക് ലംഘിച്ച് മലപ്പുറത്തെ വനിതാ ലീഗ് നേതാക്കളും കണ്ണിയായി

മലപ്പുറം: കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ ഇടം പിടിച്ച വനിതാ മതിലില്‍ മലപ്പുറം ജില്ലയില്‍ അണി നിരന്നത് രണ്ട് ലക്ഷം പേര്‍. 1.80 ലക്ഷം വനിതകള്‍ പങ്കെടുക്കുമെന്നായിരുന്നു കണക്ക് കൂട്ടിയിരുന്നതെങ്കിലും രണ്ട് ലക്ഷത്തിലധികം പേര്‍ മതിലില്‍ അണി നിരന്നു. ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടിയില്‍ സി.പി.എം. സംസ്ഥാന സമിതി അംഗം പി.കെ. സൈനബ ആദ്യ കണ്ണിയായി ചേര്‍ന്നു. വനിതാ മതിലിനൊപ്പം ജില്ലയുടെ 10 കേന്ദ്രങ്ങളില്‍ പ്രത്യേക സമ്മേളനവും നടത്തിയിരുന്നു. വൈകീട്ട് മൂന്ന് മണിയോടെ തന്നെ വനിതാ സംഘടനാ പ്രവര്‍ത്തകര്‍ റോഡരികില്‍ സ്ഥാനം പിടിച്ചിരുന്നു.

ജില്ലയിലെ വിവിധ വനിതാ സംഘടനകളുടെ നേതൃത്വത്തില്‍ കക്ഷി രാഷ്ട്രീയ മത, സമുദായ വ്യത്യാസമില്ലാതെ സ്ത്രീകള്‍ മതിലിന്റെ ഭാഗമായി. ഡോ.കെ.ടി.ജലീല്‍ കുടുംബ സമേതമാണ് പങ്കെടുത്തത്. മന്ത്രിയുടെ ഭാര്യ ഫാത്തിമക്കുട്ടി മലപ്പുറം നഗരത്തില്‍ മതിലില്‍ അണിചേര്‍ന്നു. ഐക്കരപ്പടി, പുളിക്കല്‍, കൊണ്ടോട്ടി, മൊറയൂര്‍, മലപ്പുറം, കൂട്ടിലങ്ങാടി, രാമപുരം, അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ, പുലമന്തോള്‍ എന്നിവിടങ്ങളില്‍ സമ്മേളനങ്ങളും നടന്നു. മതിലിന് പിന്തുണയുമായി പുരുഷന്‍മാരും പല സ്ഥലങ്ങളിലും അഭിവാദ്യം നേര്‍ന്നു. ഐക്കരപ്പടി മുതല്‍ പെരിന്തല്‍മണ്ണ വരെയുള്ള 55 കിലോമീറ്റര്‍ ദൂരത്തിലാണ് ജില്ലയിലുള്ളവര്‍ അണി നിരന്നത്. കേരളത്തെ പിന്നോട്ട് നയിക്കാന്‍ സമ്മിതിക്കില്ലെന്ന നിശ്ചയദാര്‍ഡ്യം പ്രകടിപ്പിച്ചാണ് എല്ലാവരും മതിലില്‍ അണിനിരന്നത്.

Woman wall

വനിതാ മതിലില്‍ 20000 പേരാണ് പെരിന്തല്‍മണ്ണയില്‍ അണി നിരന്നത്. തിരുമാന്ധാം കുന്ന് ക്ഷേത്ര പരിസരത്തു നിന്നു തുടങ്ങി സിഗ്‌നല്‍ വരെ പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെയും സിഗ്‌നല്‍ മുതല്‍ പുലാമന്തോള്‍ പാലം വരെ പാലക്കാട് ജില്ലയുടെ മണ്ണാര്‍ക്കാട് മണ്ഡലം , ചെര്‍പ്പുളശേരി, തൃത്താല മണ്ഡലം, ശ്രീകൃഷ്ണ പുരം , പുലാമന്തോള്‍ പഞ്ചായത്ത്, ഏലം കുളം പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരും അണി നിരന്നു. മങ്കട , മഞ്ചേരി അസംബ്ലി മണ്ഡലങ്ങളിലുള്ളവര്‍ റെയില്‍വേ മേല്‍പ്പാലത്തിനപ്പുറവും അണി നിരന്നു. സ്പീക്കര്‍ ശ്രീരാമ കൃഷ്ണന്റെ ഭാര്യ ദിവ്യ, അമ്മ സീതാ ലക്ഷ്മി, മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയുടെ ഭാര്യ കെ ഖദീജ, മകള്‍ നഫീസ, മരുമകള്‍ സുഹറ, പി.പി വാസുദേവന്റെ ഭാര്യ ഓമന, ബിന്ദു തങ്കം കല്യാണി എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി. ഷോളയൂര്‍ ജി ടി എച്ച് എസ് എസിലെ അദ്ധ്യാപിക ഷാനിത നവോത്ഥാന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വൈകീട്ട് 4.30ന് കോടതിപ്പടിയില്‍ നടന്ന പൊതുയോഗത്തില്‍ മുന്‍ എം എല്‍ എ ഗിരിജാ സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.ടി പ്രേമലത അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍ രാജ്, മുന്‍ എം എല്‍ എ ശശികുമാര്‍, പി.പി വാസുദേവന്‍, പ്രൊഫ. എം എം നാരായണന്‍ എന്നിവരും സംബന്ധിച്ചു. അങ്ങാടിപ്പുറത്ത് നടന്ന പൊതുയോഗത്തില്‍ മഹിളാ സംഘം ജില്ലാ കമ്മിറ്റി അംഗം കെ.ടി കൗലത്ത് അധ്യക്ഷത വഹിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സുചിത്ര, സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം നന്ദകുമാര്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ എന്നിവര്‍ പ്രസംഗിച്ചു.

പുലാമന്തോളില്‍ നടന്ന പൊതുയോഗത്തില്‍ ടി പി വനജ അധ്യക്ഷത വഹിച്ചു. ആലങ്കോട് ലീലാ കൃ ഷണന്‍, മുന്‍ എം എല്‍ എ എം. ചന്ദ്രന്‍ , മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, രാമ കൃ ഷണന്‍, ഹംസ പാലൂര്‍, സി. ദിവാകരന്‍, എച്ച് സരോജിനി, കെ. നിമ്മി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടിയില്‍ നടന്ന പൊതുയോഗത്തില്‍ പി.കെ.സൈനബ, പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.മിഥുന, വാഴയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിമല പാറക്കണ്ടത്തില്‍, ജയശ്രീ ടീച്ചര്‍, പി.ചന്ദ്രിക, സുനില്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

കൊണ്ടോട്ടിയില്‍ നടന്ന പൊതുയോഗത്തില്‍ പി.ഗീത അധ്യക്ഷത വഹിച്ചു. പി.കെ. മൈമൂന, വി.ടി. സോഫിയ, എന്‍.പ്രമോദ് ദാസ്, സുമ ശേഖര്‍, അഡ്വ.കെ.കെ.മുഹമ്മദ്, അഡ്വ.കെ.കെ.സമദ്, പി.എ.മജീദ്, വീരാന്‍ കുട്ടി, വി.പി.സൗ ബിയ എന്നിവര്‍ സംസാരിച്ചു. മുസ്ലിംലീഗിന്റെ വിലക്ക് ലംഘിച്ച് മലപ്പുറത്തെ ലീഗ് വനിതാ നേതാക്കളും വനിതാ മതിലില്‍ പങ്കെടുത്തു. വളാഞ്ചേരിയിലെ മുസ്ലിംലീഗ് മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന മുണ്ടശ്ശേരിയും, പള്ളിക്കല്‍ പഞ്ചായത്തു പ്രസിഡന്റ് മിഥുനയുമാണ് വനിതാ മതിലിന്റെ ഭാഗമായാത്. ഷാഹിന മുണ്ടശ്ശേരി മലപ്പുറത്തമാണ് കണ്ണിചേര്‍ന്നത്.

മിഥുന ഐക്കരപ്പടിയിലുമാണ് പങ്കെടുത്തത്. ഷാഹിനയെ പാര്‍ട്ടിയില്‍ നിന്ന് നേരത്തെ പുറത്താക്കിയതാണ്. പള്ളിക്കല്‍ പഞ്ചായത്തു പ്രസിഡന്റ് മിഥുന ഐക്കരപ്പടി നിലവില്‍ പാര്‍ട്ടിയില്‍ സസ്‌പെന്‍ഷനിലുമാണ്. നവോത്ഥാനത്തിന്റെ ഗുണഭോക്താക്കള്‍ സ്ത്രീകളാണെന്ന് മന്ത്രി കെടി ജലീല്‍ പറഞ്ഞു. വനിതാ മതിലിന്റെ ഭാഗമായി മലപ്പുറം നഗരത്തില്‍ നടത്തിയ പൊതു സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ പുരുഷ സമത്വം നേടിയ സമൂഹത്തില്‍ മാത്രമാണ് മുന്നേറ്റമുണ്ടായിട്ടുള്ളത്. സാമുദായിക സംഘടനകള്‍ വനിതാമതിലിന് എതിര്‍പ്പുമായി വന്നിരുന്നു. അവര്‍ ചില രാഷ്ട്രീയ കക്ഷിയുടെ കുഴലൂത്തുകാരായി പ്രവര്‍ത്തിക്കുകയാണ് ചെയ്തത്. നവോത്ഥാനത്തെ പിറകോട്ടടിക്കാനായിരുന്നു ഇവരുടെ ശ്രമം. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. നവോത്ഥാനത്തെ എതിര്‍ക്കുന്ന സാമുദായിക, രാഷ്ട്രീയ സംഘടനകളെ ജനം ഒറ്റപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ചരിത്രത്തില്‍ ഇടം നേടിയ ഒന്നാണ് കേരളത്തില്‍ തീര്‍ത്ത വനിതാ മതിലെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി മറിയം ധവള. വനിതാ മതിലിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കേരളം ലോകത്തിന് തന്നെ വഴികാട്ടിയ സ്ഥലമാണ്. സംസ്ഥാനത്തെ തകര്‍ത്ത പ്രളയത്തെ നേരിട്ടത് കേരളം ഒറ്റക്കെട്ടായാണ്. മതസാഹോദര്യത്തിനും നവോത്ഥാന മുന്നേറ്റങ്ങള്‍ക്കും മാതൃകയാണ് കേരളം. നവോത്ഥാന മുന്നേറ്റ രംഗത്ത് കേരളത്തിന് വലിയ പാരമ്പര്യമുണ്ടെന്നും അവര്‍ പറഞ്ഞു.

പ്രഫസര്‍ പി ഗൗരി അധ്യക്ഷത വഹിച്ചു. മന്ത്രി ഡോ. കെ.ടി ജലീല്‍, എംഎല്‍എമാരായ പിവി അന്‍വര്‍, വി അബ്ദുറഹ്മാന്‍, ജില്ലാ കളക്ടര്‍ അമിത് മീണ, ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാര്‍, മലയാളസര്‍വകലാശാല വൈസ് ചാന്‍സ്ലര്‍ അനില്‍ വള്ളത്തോള്‍, അഡ്വ. എ വിജയരാഘവന്‍, ഇ എന്‍ മോഹന്‍ദാസ്, പി കൃഷ്ണദാസ്, അഡ്വ പിഎം സഫറുള്ള, സബാഹ് പുല്‍പ്പറ്റ, കെപി ഇസ്മയില്‍, അഡ്വ കെപി സുമതി എന്നിവര്‍ സംസാരിച്ചു.

നവോത്ഥാന മൂല്യങ്ങള്‍, സ്ത്രീ-പുരുഷ സമത്വം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി നടന്ന വനിതാ മതിലിന്റെ വിജയം ജില്ലാ കുടുംബശ്രീ മിഷന്റെയും വിജയമായിരുന്നു. ഉയര്‍ന്നു വന്ന ശക്തമായ എതിര്‍പ്പുകളെ അതിജീവിച്ച് പതിനായിരക്കണക്കിന് കുടുംബശ്രീ പ്രവര്‍ത്തകരാണ് ഇന്നലെ നടന്ന വനിതാ മതിലില്‍ ജില്ലയില്‍ അണി നിരന്ന് സ്ത്രീ ശാക്തീകരണത്തിന്റെ പുതുമാതൃക തീര്‍ത്തത്.

വനിതാ മതിലിന്റെ പ്രഖ്യാപനം മുതല്‍ കൃത്യമായ ആസൂത്രണത്തോടെയാണ് ജില്ലാ കോര്‍ഡിനേറ്റര്‍ സി.കെ ഹേമലതയുടെ നേതൃത്വത്തില്‍ ജില്ലാ കുടുംബശ്രീ മിഷന്‍ രംഗത്തിറങ്ങിയത്. ജില്ലാ മിഷന്റെ നിര്‍ദ്ദേശപ്രകാരം ഡിസംബര്‍ 15, 16 തീയതികളില്‍ അയല്‍ക്കൂട്ടങ്ങളില്‍ പ്രത്യേക യോഗങ്ങള്‍ ചേര്‍ന്നു. ഓരോ സി.ഡി.എസ്സില്‍ നിന്നും രണ്ടായിരം പേരെ പങ്കെടുപ്പിക്കാനായിരുന്നു തീരുമാനം.

വനിതാ മതിലിന്റെ പ്രചാരണാര്‍ത്ഥം വ്യത്യസ്തമായ ഒട്ടേറെ പരിപാടികളാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബൈക്ക് റാലികള്‍ നടത്തി. ഡിസംബര്‍ 24ന് കുടുംബശ്രീ മിഷന്‍ ജില്ലാ ഓഫീസിനു സമീപം ഒപ്പു മതില്‍ കാംപയിന്‍ സംഘടിപ്പിച്ചു. ഡിസംബര്‍ 25 ന് അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് 'വനിതാ മതില്‍ പെണ്‍കരുത്തിന്റെ പ്രതീകം' എന്ന വിഷയത്തില്‍ പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിച്ചിരുന്നു. 25, 26 ന് ബാലസഭയിലെ കുട്ടികള്‍ക്ക് 'ശിശുസൗഹൃദ സമൂഹം' എന്ന വിഷയത്തിലും പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിച്ചു.

ജില്ലയെ മൂന്ന് മേഖലകളായി തിരിച്ചാണ് കുടുംബശ്രീ അംഗങ്ങള്‍ അണിനിരന്നത്.. രാമാനാട്ടുകര മുതല്‍ മൊറയൂര്‍ വരെയുള്ള ഭാഗങ്ങളില്‍ തിരൂരങ്ങാടി, കൊണ്ടോട്ടി, അരീക്കോട്, നിലമ്പൂര്‍ ബ്ലോക്കുകളിലെയും മൊറയൂര്‍ മുതല്‍ മലപ്പുറം വരെയുള്ള ഭാഗങ്ങളില്‍ തിരൂര്‍, വേങ്ങര, മലപ്പുറം, കാളികാവ്, താനൂര്‍ തുടങ്ങിയ ബ്ലോക്കിലെയും കുടുംബശ്രീ അംഗങ്ങള്‍ അണിനിരന്നു. മലപ്പുറം മുതല്‍ പെരിന്തല്‍മണ്ണ വരെയുള്ള ഭാഗങ്ങളില്‍ പെരുമ്പടപ്പ്, പൊന്നാനി, കുറ്റിപ്പുറം, മങ്കട, വണ്ടൂര്‍, പെരിന്തല്‍മണ്ണ തുടങ്ങിയ ബ്ലോക്കിലെ കുടംബശ്രീ അംഗങ്ങളും പങ്കെടുത്തു. കുടുംബശ്രീക്കു പുറമെ വിവിധ വനിതാ സന്നദ്ധ സംഘടനകള്‍, ജില്ലാ തല വനിതാ ഉദ്യോഗസ്ഥര്‍, അംഗനവാടി വര്‍ക്കേര്‍സ് തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവരും മതിലില്‍ അണിചേര്‍ന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+