പൊന്നാനിയിൽ കാണാതായ മത്സ്യത്തൊഴിലാളികൾ കരയിലേക്ക്! കടലിൽ 6 പേരെയും ജീവനോടെ കണ്ടെത്തി!
മലപ്പുറം: മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ ഇന്നലെ രാത്രി കടലില്‍ കാണാതായ ആറ് മത്സ്യത്തൊഴിലാളികളേയും കണ്ടെത്തി. പൊന്നാനിയിലെ തന്നെ മറ്റ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് കാണാതായവരെ കണ്ടെത്തിയത്. രാവിലെ മുതല്‍ പൊന്നാനിയിലെ 8 ബോട്ടുകളാണ് തിരച്ചിലിന് പോയത്. ആദ്യം മൂന്ന് പേരെ കിട്ടി. തുടര്‍ന്നുളള തിരച്ചിലില്‍ ബാക്കി മൂന്ന് പേരെയും കൂടി കണ്ടെത്തുകയായിരുന്നു.
മത്സ്യത്തൊഴിലാളികള്‍ക്ക് യാതൊരു തരത്തിലുളള പരിക്കുകളുമില്ലെന്നാണ് റിപ്പോര്‍ട്ട്. ആറ് പേരെയും പൊന്നാനി ഹാര്‍ബറിലേക്ക് കൊണ്ട് പോകും. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധന നടത്തും. അപകടത്തില്‍പ്പെട്ട ബോട്ട് പൂര്‍ണമായും മുങ്ങിപ്പോയിരുന്നു. ഇവരെ കണ്ടെത്തിയതോടെ മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്കാണ് വിരാമമായിരിക്കുന്നത്.

ഇന്നലെ രാത്രിയോടെയാണ് ബോട്ട് കടലില്‍ മുങ്ങിയത്. ബോട്ട് കടലില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന് മത്സ്യത്തൊഴിലാളികള്‍ തന്നെയാണ് സന്ദേശം അയച്ചത്. പുലര്‍ച്ചെ നാല് മണി വരെ ഇവരെ ബന്ധപ്പെടാന്‍ സാധിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടതോടെ ആശങ്ക കനത്തു. ബോട്ടുകളും ഹെലികോപ്റ്ററുകളും അടക്കമാണ് രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങിയത്. തീരദേശ പോലീസും കോസ്റ്റ് ഗാര്‍ഡും അടക്കം തിരച്ചിലിന് ഇറങ്ങി. എന്നാല്‍ കാലാവസ്ഥ മോശമായത് തിരച്ചില്‍ ദുഷ്‌ക്കരമാക്കി.
പൊന്നാനിയിലെ മത്സ്യത്തൊഴിലാളികള്‍ സ്വമേധയാ നടത്തിയ തിരച്ചിലിന് ഒടുവിലാണ് കാണാതായവരെ കണ്ടെത്തിയത്. കടലില്‍ വെള്ളത്തില്‍ ചെറിയ പലകയില്‍ പിടിച്ച് തൂങ്ങി നില്‍ക്കുന്ന അവസ്ഥയില്‍ ആയിരുന്നു ഇവരെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. രണ്ട് ബോട്ടുകളിലായാണ് ഇവരെ തിരികെ കരയിലേക്ക് എത്തിക്കുന്നത്. നാസര്‍, മുനവീര്‍, സുബൈര്‍, കുഞ്ഞന്‍ ബാവയും ഒരു ഇതരസംസ്ഥാന തൊഴിലാളിയും അടക്കം 6 പേരാണ് രക്ഷപ്പെട്ടിരിക്കുന്നത്. ഫൈബര്‍ വെള്ളം മറിഞ്ഞ് കാണാതായ ഒരു മത്സ്യത്തൊഴിലാളിയേയും താനൂരില്‍ കാണാതായ രണ്ട് പേര്‍ക്കും വേണ്ടിയുളള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.












Click it and Unblock the Notifications