ലോക്ക് ഡൗണിൽ ടിക്കറ്റ് വിറ്റില്ല, അലവിയെ തേടിയെത്തിയത് 80 ലക്ഷം; കൊറോണ കാലത്തെ ഭാഗ്യവാൻ ഇവിടെയുണ്ട്!
വണ്ടൂര്‍: കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്നലെ മുതലാണ് കേരളത്തില്‍ ആരംഭിച്ചത്. മാര്‍ച്ച് 22ന് നറുക്കെടുക്കേണ്ട പൗര്‍ണമി ഭാഗ്യക്കുറി ഇന്നലെയായിരുന്നു എടുത്തത്. ഇതോടെ കൊവിഡ് കാലത്തെ ഭാഗ്യം ആര്‍ക്കാണെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു കേരളം. എന്നാല്‍ ആകാംഷകള്‍ക്കും ഒടുവില്‍ ആ ഭാഗ്യവാനെ കണ്ടെത്തിയിരിക്കുകയാണ് കേരളം.
വില്‍ക്കാനാവാത്തതിനെ തുടര്‍ന്ന് കൈയില്‍ സൂക്ഷിച്ച ടിക്കറ്റിനാണ് ഇന്നലെ നറുക്കെടുത്ത പൗര്‍ണമി ഭാഗ്യക്കുറി അടിച്ചിരിക്കുന്നത്. ലോട്ടറി വില്‍പ്പനക്കാരനായ പള്ളിക്കുന്ന് പാലത്തിങ്കല്‍ അലവിക്കാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്. വണ്ടൂരിലെ റോയല്‍ എജന്‍സിയില്‍ നിന്നും പോരൂര്‍ കോട്ടക്കുന്നിലെ എജന്റ് മുഹമ്മദ് അലി വഴിയാണ് അലവി വില്‍പ്പനയ്്ക്കായി ടിക്കറ്റെടുത്തത്. എന്നാല്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് 18ഓളം ടിക്കറ്റുകള്‍ അലവിക്ക് വില്‍ക്കാന്‍ സാധിച്ചില്ല. ഇതിലെ ഒരു ടിക്കറ്റായ ആര്‍എല്‍ 687704 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചത്.
ഏറെ നാളത്തെ വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുകയാണ് അലവിയുടെ ആദ്യ ലക്ഷ്യം. ഇദ്ദേഹത്തിന് ഭാര്യയും നാല് മക്കളുമുണ്ട്. ടിക്കറ്റ് വണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. അതേസമയം, ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ലോട്ടറി നറുക്കെടുത്തത്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ഈ ഭാഗ്യക്കുറിയുടെ 66 ലക്ഷം ടിക്കറ്റ് വിറ്റഴിഞ്ഞിട്ടുണ്ടെന്നാണ് ലോട്ടറി വകുപ്പ് അറിയിച്ചത്. ആകെ 96 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. മാര്‍ച്ച് 22നായിരുന്നു ഈ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് തീരുമാനിച്ചത്. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.