അരീക്കോട് ദുരഭിമാനക്കൊല: ആതിരയെ കൊന്ന കേസിൽ അച്ഛൻ രാജനെ കോടതി വെറുതെ വിട്ടു!
മലപ്പുറം: കേരളത്തെ ഞെട്ടിച്ച അരീക്കോട് ദുരഭിമാനക്കൊലക്കേസില്‍ പ്രതിയെ കോടതി വെറുതെ വിട്ടു. മകള്‍ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ അച്ഛന് രാജനെ ആണ് കോടതി വെറുതെ വിട്ടത്. മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കേസിലെ പ്രധാന സാക്ഷികളെല്ലാം തന്നെ വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു. ഇതേത്തുടര്‍ന്നാണ് രാജനെ വെറുതേ വിട്ടുകൊണ്ടുളള കോടതിയുടെ വിധി.
22കാരിയായ ആതിര രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സ്വന്തം വീട്ടില്‍ വെച്ച് കൊല്ലപ്പെട്ടത്. ആതിര കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പാരാമെഡിക്കല്‍ വിഭാഗത്തിലെ ജീവനക്കാരിയായിരുന്നു. കൊയിലാണ്ടി സ്വദേശിയായ യുവാവുമായി ആതിര പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ യുവാവ് ദളിത് വിഭാഗത്തിൽ ഉള്‍പ്പെട്ടതിനാല്‍ രാജന് വിവാഹത്തെ എതിര്‍ത്തിരുന്നു.
പ്രണയത്തില്‍ നിന്നും പിന്മാറണമെന്ന് രാജന് പലവട്ടം ആതിരയെ താക്കീത് ചെയ്തു. എന്നാല്‍ ആതിര അതിന് തയ്യാറായിരുന്നില്ല. പ്രശ്നം പിന്നീട് പോലീസ് സ്റ്റേഷന് വരെ എത്തി. പോലീസിന്റെ മധ്യസ്ഥതയില്‍ വിവാഹം നടത്താന്‍ തീരുമാനമായി. വിവാഹത്തിന്റെ തലേദിവസമായ മാര്‍ച്ച് 22നാണ് ആതിര കൊല്ലപ്പെട്ടത്. അന്നേ ദിവസം വൈകിട്ട് മദ്യപിച്ചാണ് രാജന് വീട്ടിലെത്തിയത്.
തുടര്‍ന്ന് ആതിരയും രാജനും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെയാണ് രാജന് മകളെ കത്തി കൊണ്ട് ആക്രമിച്ചത്. അച്ഛനില്‍ നിന്നും രക്ഷപ്പെടാന്‍ ആതിര അയല്‍വീട്ടിലേക്ക് ഓടിക്കയറി ഒളിച്ചിരുന്നു. എന്നാല്‍ രാജന് കത്തിയുമായി അവിടേക്ക് കയറിച്ചെന്ന് ആതിരയെ തിരഞ്ഞ് പിടിച്ച് കുത്തുകയായിരുന്നു. ആതിരയുടെ നെഞ്ചിലാണ് രാജന് കുത്തിയത്. മുക്കം കെഎംസിടി മെഡിക്കല്‍ കോളേജില്‍ ആതിരയെ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇടത് നെഞ്ചില്‍ ആഴത്തിലേറ്റ മുറിവാണ് ആതിരയുടെ മരണത്തിന് ഇടയാക്കിയത്.