മലപ്പുറം ജില്ലയിലെ ആരാധനാലയങ്ങള്‍ക്കുള്ള അധിക നിയന്ത്രണം അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം സംഘടനകള്‍
മലപ്പുറം: മലപ്പുറം ജില്ലയിലെ ആരാധനാലയങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ പാടില്ലെന്ന കലക്ടറുടെ ഉത്തരവ് അംഗീകരിക്കാൻ കഴിയില്ലെന്ന് മുസ്‌ലിം സംഘടനകൾ. മതിയായ കുടിയാലോചനയില്ലാതെ സംസ്ഥാനത്ത് എവിടെയുമില്ലാത്ത നിയന്ത്രണങ്ങൾ മലപ്പുറത്തിന് മാത്രം ബാധകമാക്കുന്ന നടപടി പ്രതിഷേധാർഹമാണെന്നും മുസ്ലിം സംഘടനകള്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
കോവിഡിനെതിരായ എല്ലാ നീക്കങ്ങൾക്കും ജില്ലയിലെ വിവിധ മതസംഘടനകൾ പിന്തുണ നൽകിയിട്ടുണ്ട്. ഏറ്റവും കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ മസ്ജിദുകളിൽ പാലിക്കുന്നുമുണ്ട്. മലപ്പുറത്തേക്കാൾ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലകളിലൊന്നുമില്ലാത്ത നിയന്ത്രണം മലപ്പുറത്ത് മാത്രം നടപ്പിലാക്കുന്നത് ദുരുദ്ദേശ്യപരമാണെന്ന് സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു.ക്രാവിഡ് പ്രോട്ടോകോൾ പാലിച്ച് ആരാധനകൾ നടത്താനുള്ള സ്വാതന്ത്ര്യം നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
Recommended Video
സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. അബ്ദുസ്സമദ് പൂക്കോട്ടൂർ (സംസ്ഥാന സെക്രട്ടറി എസ്.വൈ.എസ്) , യു.മുഹമ്മദ് ശാഫി (സംസ്ഥാന ജനറൽ സെക്രട്ടറി സുന്നി മഹല്ല് ഫെഡറേഷൻ), സലീം എടക്കര (എസ്.വൈ.എസ്), കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, അബ്ദു റസാഖ് സഖാഫി, ഹുസൈൻ സഖാഫി (കേരള മുസ് ലിം ജമാഅത്ത് ), എൻ.വി അബ്ദുറഹ്മാൻ (കെ.എൻ.എം), പി.മുജീബ് റഹ്മാൻ, ശിഹാബ് പൂക്കോട്ടൂർ, എൻ.കെ സദ്റുദ്ദീൻ ( ജമാഅത്തെ ഇസലാമി), ടി.കെ അശ്റഫ് (വിസ്ഡം ഗ്ലോബൽ ഇസ് ലാമിക് മിഷൻ), അബ്ദുല്ലത്വീഫ് കരുമ്പിലാക്കൽ, ഡോ. ജാബിർ അമാനി (കെ.എൻ.എം മർകസുദ്ദഅവ), സയ്യിദ് ഹാശിം ഹദ്ദാദ് തങ്ങൾ ( ജംഇയ്യതുൽ ഉലമാ ഹിന്ദ് ), ഡോ .ഖാസിമുൽ ഖാസിമി കേരള മുസ്‌ലിം ജമാഅത്ത് കൗൺസിൽ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്.
കോവിഡ് സാഹചര്യത്തിൽ ആരാധനാലയങ്ങളിൽ അഞ്ചു പേർ മാത്രം മതിയെന്ന മലപ്പുറം കലക്ടറുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദും രംഗത്ത് എത്തി. കോവിഡ് പശ്ചാത്തലത്തിൽ ലഭിച്ച അമിതാധികാരമാണ് കലക്ടർ വിനിയോഗിക്കുന്നത്. നിയന്ത്രണങ്ങൾ ആരാധനാലയങ്ങൾക്ക് മാത്രം ബാധകമാക്കുന്ന രീതി അംഗീകരിക്കാനാവില്ല. സർക്കാർ നിർദേശിക്കുന്ന എല്ലാ നിബന്ധനകളും അനുസരിച്ചാണ് ആരാധനാലയങ്ങളിൽ വിശ്വാസികൾ എത്തുന്നത്. ആരാധനാലയങ്ങളും അതനുസരിച്ച സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
വിശുദ്ധ റമദാനിൽ പള്ളികളിൽ ഭജനമിരിക്കാനും പ്രാർത്ഥനകളിൽ പങ്കെടുക്കാനും ഇസ്ലാം മതവിശ്വാസികൾക്ക് താൽപര്യമുണ്ടാകും. പള്ളികൾ പൂർണമായും അടച്ചിട്ട റമദാൻ മാസമായിരുന്നു കഴിഞ്ഞ വർഷം കടന്നു പോയത്. പുതിയ സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു തന്നെ വിശ്വാസികളെ പള്ളികളിൽ എത്താൻ അനുവദിക്കണം. അഞ്ചു പേർ മാത്രമെന്ന നിബന്ധന അംഗീകരിക്കാനാവില്ല. ബീവറേജുകൾക്കും കടകമ്പോളങ്ങൾക്കും ബാധകമല്ലാത്ത നിബന്ധന ആരാധനാലയങ്ങൾക്ക് അടിച്ചേൽപിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആരാധകരെ ആവേശത്തിലാക്കി നടി തന്യ ഹോപ്പെ: വൈറല്‍ ചിത്രങ്ങള്‍ കാണാം