സിപിഎം സമരവേദിയിലേക്ക് ഇരച്ച് കയറി എംഎസ്എഫുകാർ, വിപി സാനുവിന് നേർക്ക് കല്ലേറെന്ന് ആരോപണം
മലപ്പുറം: മലപ്പുറത്ത് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് വിപി സാനുവിന് നേര്‍ക്ക് എംഎസ്എഫുകാര്‍ കല്ലേറ് നടത്തിയതായി ആരോപിച്ച് സിപിഎം. സിപിഎം സംഘടിപ്പിച്ച പരിപാടിയിലേക്ക് ഓടിക്കയറിയ എംഎസ്എഫുകാര്‍ പരിപാടി അലങ്കോലപ്പെടുത്തിയതായും വിപി സാനുവിനെ ആക്രമിക്കാന്‍ ശ്രമിച്ചതായുമാണ് ആരോപണം. ദില്ലിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷകര്‍ മാസങ്ങളായി നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് സിപിഎം പരിപാടി സംഘടിപ്പിച്ചത്.
ഈ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിപി സാനു. മലപ്പുറം കളക്ടറേറ്റിന് സമീപത്ത് വെച്ചായിരുന്നു പരിപാടി. സംസ്ഥാന സര്‍ക്കാര്‍ അനധികൃത നിയമനങ്ങള്‍ നടത്തുന്നു എന്നാരോപിച്ച് മലപ്പുറം കളക്ടറേറ്റിലേക്ക് എംഎസ്എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.

എംഎസ്എഫ് മാര്‍ച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടര്‍ന്ന് ബാരിക്കേഡുകള്‍ തകര്‍ത്ത് കളക്ടറേറ്റിന് അകത്തേക്ക് കയറാന്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ ശ്രമം നടത്തി. ഇതോടെ പ്രവര്‍ത്തകര്‍ക്ക് നേര്‍ക്ക് പോലീസ് ലാത്തി വീശി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ചിതറിയോടി. കളക്ടറേറ്റിന് സമീപത്ത് നടക്കുന്ന സിപിഎം പരിപാടിയിലേക്കാണ് എംഎസ്എഫുകാര്‍ ഓടിക്കയറിയത്.
തുടര്‍ന്നാണ് സമര വേദിയില്‍ ഉണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകരും എംഎസ്എഫുകാരും തമ്മില്‍ ഏറ്റുമുട്ടിയത്. ഈ സമയം വിപി സാനു പ്രസംഗിക്കുകയായിരുന്നു സാനുവിന് നേര്‍ക്ക് എംഎസ്എഫുകാര്‍ കല്ലേറ് നടത്തിയെന്നാണ് സിപിഎം ആരോപിക്കുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് വീണ്ടും ലാത്തിച്ചാര്‍ജ്ജ് നടത്തിയാണ് എംഎസ്എഫ് പ്രവര്‍ത്തകരെ പിരിച്ച് വിട്ടത്. വിപി സാനുവിനെ കല്ലെറിഞ്ഞുവെന്നത് കളള പ്രചാരണമാണ് എന്നാണ് മുസ്ലീം ലീഗ് നേതാക്കള്‍ പ്രതികരിച്ചത്. സംഘര്‍ഷത്തില്‍ ഏഴ് എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കും ഒരു പോലീസുകാരനും പരിക്കേറ്റു.












Click it and Unblock the Notifications