സ്‌കൂളിലെ കൊവിഡ്: ജാഗ്രതാ നിര്‍ദേശം ലംഘിച്ചാല്‍ നടപടി, മലപ്പുറത്ത് കര്‍ശന നിര്‍ദേശവുമായി കളക്ടര്‍
മലപ്പുറം: ജില്ലയിലെ 2 സ്‌കൂളുകളിലുണ്ടായ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ എല്ലാ സ്‌കൂള്‍ അധികൃതര്‍ക്കും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ജില്ലാ കലക്ടര്‍ എസ് ഷാനവാസ്. സ്‌കൂളുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കുന്നതിന് അധ്യാപകര്‍ മുന്‍കൈയെടുക്കണം. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ 10 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികളെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഒരു ക്ലാസിലെ ബഞ്ചില്‍ 2 കുട്ടികളെ മാത്രം ഇരുത്തിയാല്‍ മതി.
അധ്യാപകര്‍, കുട്ടികള്‍ ഒരിടത്തും കൂട്ടം കൂടരുത്. മാസ്‌ക് കൃത്യമായി ധരിച്ചു വേണം എല്ലാവരും സ്‌കൂളിലെത്താന്‍. ഓഫീസിലും സ്റ്റാഫ് മുറിയിലും ക്ലാസുമുറികളിലുമെല്ലാം സാനിറ്റൈസര്‍ വെയ്ക്കണം.പത്തിനു താഴെയുള്ള ക്ലാസുകളിലെ കുട്ടികളെ ഏതെങ്കിലും സ്‌കൂളില്‍ പഠിപ്പിക്കുന്നുണ്ടെന്നറിഞ്ഞാല്‍ സ്‌കൂളിനും പ്രധാനാധ്യാപകര്‍ക്കും മനേജുമെന്റിനും എതിരെ കര്‍ശന നടപടിയെടുക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പു നല്‍കി.
അതേസമയം മാറഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചതിനാല്‍ ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ സക്കീന അറിയിച്ചു. മാറഞ്ചേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ്സില്‍ പഠിക്കുന്ന 14 വയസ്സുള്ള ആണ്‍കുട്ടിയെ ഫെബ്രുവരി ഒന്നിന് മാറഞ്ചേരി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും സ്രവ പരിശോധനക്കായി റഫര്‍ ചെയ്യുകയും അന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ് ആവുകയും ചെയ്തിരുന്നു.
തൊട്ടടുത്ത ദിവസം സ്‌കൂളിലെ മൂന്ന് അധ്യാപകര്‍ രോഗലക്ഷണം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആന്റിജന്‍ പരിശോധന നടത്തുകയും നെഗറ്റീവ് ആണെന്ന് റിസള്‍ട്ട് വരികയും ചെയ്തു. വിദ്യാര്‍ത്ഥി പോസിറ്റീവ് ആവുകയും അധ്യാപകര്‍ രോഗലക്ഷണം പ്രകടിപ്പിക്കുകയും ചെയ്തതിനാല്‍ പ്രദേശത്ത് രോഗ ബാധ പടര്‍ന്നിട്ടുണ്ടോ എന്നറിയുന്നതിനുള്ള പരിശോധന നടത്തിയിരുന്നു. മാറഞ്ചേരി സ്‌കൂളില്‍ 582 കുട്ടികളെ പരിശോധിച്ചപ്പോള്‍ 148 കുട്ടികളും 50 ജീവനക്കാരെ പരിശോധിച്ചപ്പോള്‍ 39 പേരും പോസിറ്റീവ് ആയി.
Recommended Video
സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ
വന്നേരി സ്‌കൂളിലെ ഒരു അധ്യാപകനും രോഗ ബാധ സ്ഥിരീകരിച്ചതിനാല്‍ സ്‌കൂളിലും പരിശോധന നടത്തി. വന്നെരി സ്‌കൂളില്‍ 49 കുട്ടികളെ പരിശോധിച്ചപ്പോള്‍ 39 പേര്‍ പോസിറ്റീവ് ആയി. 36 ജീവനക്കാരെ പരിശോധിച്ചപ്പോള്‍ 36 പേരും പോസിറ്റീവ് ആയി. പ്രദേശത്ത് കര്‍ശന നിരീക്ഷണം തുടരുന്നതായും എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായും ഡി എം ഒ അറിയിച്ചു. ഇപ്പോള്‍ പോസിറ്റീവ് ആയവരുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്നവരെയും വരും ദിവസങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാക്കന്‍ ആവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്.