ഉന്നത ഉദ്യോഗസ്ഥന് കൊവിഡ്, കരിപ്പൂർ വിമാനത്താവളം പ്രതിസന്ധിയിൽ.! 30ൽ അധികം പേർ നിരീക്ഷണത്തിൽ
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉന്നത ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. വിമാനത്താവളത്തിലെ ടെര്‍മിനില്‍ മാനേജര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് സമ്പര്‍ക്കം പുലര്‍ത്തിയ 30 ല്‍ അധികം ആളുകളോട് നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Recommended Video
കൊവിഡ് ബാധിച്ച ടെര്‍മിനല്‍ മാനേജര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ എന്നിവരോട് അടക്കം ബന്ധപ്പെടുന്നയാളാണ്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ വിമാനത്താവളത്തിന്റെ നടത്തിപ്പ് പ്രതിസന്ധിയിലാകും. ഏഴാം തീയതിയാണ് ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് എടുത്തത്. എന്നാല്‍ ഫലം പോസിറ്റീവാണെന്ന് ഇന്നാണ് സ്ഥിരീകരിക്കാന്‍ കഴിഞ്ഞത്. അതേസമയം ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുന്നതിനുള്ള തിരക്കിലാണ് അധികൃതര്‍.
അതേസമയം, ജില്ലയില്‍ കൊറോണ വ്യാപനം ഭീതി സൃഷ്ടിക്കുന്നു. പെരിന്തല്‍മണ്ണയിലെ അഗ്‌നിശമന സേനാംഗത്തിന് കൊറോണ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാര്യാലയം അടച്ചു. ജില്ലയിലെ 50ഓളം അഗ്‌നിശമന സേനാംഗങ്ങള്‍ നിരീക്ഷണത്തിലാണ്. എടപ്പാളില്‍ ഓഫീസ് ഡ്രൈവര്‍ക്ക് രോഗമുണ്ടെന്ന് കണ്ടെത്തിയതിനാല്‍ ഗ്രാമപഞ്ചായത്ത് ഓഫീസും അടച്ചിട്ടു. മുണ്ടുപറമ്പ് സ്വദേശിയായ അഗ്‌നിശമന സേനാംഗത്തിനാണ് രോഗം. സമ്പര്‍ക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചത്. മഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ച 14 ല്‍ മൂന്നു പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത് എന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. പെരിന്തല്‍മണ്ണ അഗ്‌നിശമന യൂണിറ്റിലെ 37 ജീവനക്കാരും മറ്റു ഉദ്യോഗസ്ഥരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. എടപ്പാളില്‍ രോഗം സ്ഥിരീകരിച്ച പഞ്ചായത്ത് ഓഫീസിലെ ഡ്രൈവര്‍, ഓഫീസിലെ മിക്കവരുമായും അടുത്തിടപഴകിയിരുന്നു. നേരത്തെ രോഗം സ്ഥിരീകരിച്ച ഭിക്ഷാടകന് ഭക്ഷണം ഈ ഡ്രൈവര്‍ എത്തിച്ചുനല്‍കിയിരുന്നുവത്രെ. ഇതായിരിക്കാം രോഗ ബാധയ്ക്ക് കാരണമെന്ന് പറയപ്പെടുന്നു. ഇതോടെ എടപ്പാള്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു. ജീവനക്കാരോട് നിരീക്ഷണത്തിലിരിക്കാന്‍ ആവശ്യപ്പെട്ടു.
രാജസ്ഥാനില്‍ അപ്രതീക്ഷിത ട്വിസ്റ്റ്, മറുനീക്കം നടത്തി അശോക് ഗെലോട്ട്; ബിജെപിക്ക് വെല്ലുവിളി..!!!
ഞയറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു, ആര്‍ക്കൊക്കെ? വിവരങ്ങള്‍ ഇങ്ങനെ..!!