തിരൂരങ്ങാടിയില്‍ അട്ടിമറി; സിപിഐ പ്രതീക്ഷ രണ്ടു കാര്യങ്ങളില്‍, സഖാക്കള്‍ പോലും പറയില്ലെന്ന് കെപിഎ മജീദ്
മലപ്പുറം: ജയസാധ്യതയും ലഭിക്കാനിടയുള്ള വോട്ടുകളുമെല്ലാം സിപിഐ കണക്കുകൂട്ടിയപ്പോള്‍ വേറിട്ടു നിന്നത് തൃശൂരിലെയും തിരൂരടങ്ങാടിയിലെയും കണക്കുകളാണ്. ഇടുക്കിയിലെ പീരുമേട് മണ്ഡലത്തില്‍ നിന്നുള്ള കണക്ക് സ്ഥാനാര്‍ഥി കൊവിഡ് ചികില്‍സയിലായതിനാല്‍ ലഭിച്ചിട്ടില്ല. മല്‍സരിച്ച 25ല്‍ 17 മണ്ഡലങ്ങളില്‍ പാര്‍ട്ടി ജയിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ തിരൂരങ്ങാടിയില്‍ അട്ടിമറി ജയം നേടുമെന്ന് സിപിഐ എന്ത് ധൈര്യത്തിലാണ് പറയുന്നത്. മുസ്ലിം ലീഗിന്റെ പച്ചക്കോട്ട ഉറച്ചതാണെന്ന് കെപിഎ മജീദ് സൂചിപ്പിക്കുന്നു....
ആഞ്ഞടിച്ച് ദേവ്ദത്ത്, പിടിച്ചു നിർത്താനാവാതെ സഞ്ജു... കോലിപ്പടയ്ക് ഇത് സിംപിള്‍, ചിത്രങ്ങള്‍ കാണാം
രണ്ട് സീറ്റ് കുറയുമെന്ന് സിപിഐ
2016ല്‍ 27 മണ്ഡലങ്ങളിലാണ് സിപിഐ മല്‍സരിച്ചത്. അന്ന് 19 മണ്ഡലങ്ങളില്‍ ജയിക്കുകയും ചെയ്തു. എന്നാല്‍ ഇത്തവണ 25 സീറ്റിലാണ് മല്‍സരിച്ചത്. 17 സീറ്റില്‍ ജയിക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. രണ്ട് സീറ്റ് കുറയും. തൃശൂര്‍ മണ്ഡലം നഷ്ടപ്പെടുമെന്നും സിപിഐ വിലയിരുത്തുന്നു.
തൃശൂരില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചാല്‍...
2016ല്‍ മന്ത്രി സുനില്‍കുമാര്‍ മല്‍സരിച്ച മണ്ഡലമായിരുന്നു തൃശൂര്‍. മൂന്ന് തവണ എംഎല്‍എ ആയ വ്യക്തി എന്ന നിലയില്‍ അദ്ദേഹം ഇത്തവണ മാറി നിന്നു. അത് പാര്‍ട്ടിക്ക് പരാജയത്തിന് ഇടയാക്കുമെന്നാണ് സിപിഐ വിലയിരുത്തല്‍. തൃശൂരില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ജയിക്കൂ എന്നും സിപിഐ കരുതുന്നു.
സുരേഷ് ഗോപി വോട്ട് പിടിക്കണം...
ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി കൂടുതല്‍ വോട്ട് പിടിച്ചാല്‍ സിപിഐക്ക് പ്രതീക്ഷയുണ്ടെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. സുരേഷ് ഗോപി പിടിക്കുന്ന വോട്ടുകള്‍ യുഡിഎഫിന് ലഭിക്കേണ്ടതാകും എന്ന നിഗമനത്തിലാണിത്. എന്നാല്‍ തിരൂരങ്ങാടി മണ്ഡലത്തില്‍ ഇത്തവണ അട്ടിമറി ജയമാണ് സിപിഐ പ്രതീക്ഷിക്കുന്നത്.
സിപിഐയുടെ പ്രതീക്ഷയ്ക്ക് കാരണം
മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ് ആണ് യുഡിഎഫിന് വേണ്ടി തിരൂരങ്ങാടിയില്‍ മല്‍സരിച്ചത്. അദ്ദേഹം സ്ഥാനാര്‍ഥിയായതിനാല്‍ എപി വിഭാഗം വോട്ട് മുസ്ലിം ലീഗിന് കിട്ടില്ല. എപി വിഭാഗം വോട്ടുകള്‍ മുസ്ലിം ലീഗ് പ്രതീക്ഷിക്കുന്നുമില്ല. എന്നാല്‍ ഇകെ വിഭാഗം സുന്നികളില്‍ ഒരു വിഭാഗത്തിന്റെ വോട്ടും മജീദിന് കിട്ടില്ല എന്നാണ് സിപിഐ കരുതുന്നത്.
നിയാസിന്റെ സാന്നിധ്യം ഗുണമായി
നിയാസ് പുളിക്കലകത്ത് ആണ് സിപിഐക്ക് വേണ്ടി ഇടതുസ്വതന്ത്രനായി തിരൂരങ്ങാടിയില്‍ മല്‍സരിച്ചത്. 2016ല്‍ ശക്തമായ മല്‍സരം കാഴ്ചവച്ച വ്യക്തിയാണ് ഇദ്ദേഹം. ഇത്തവണ ആദ്യം അജിത് കോളാടിയെ പ്രഖ്യാപിച്ച സിപിഐ പിന്നീട് അദ്ദേഹത്തെ മാറ്റി നിയാസിനെ തന്നെ മല്‍സരിപ്പിക്കുകയായിരുന്നു. ഇത് നേട്ടമാകുമെന്ന വിലയിരുത്തലാണ് സിപിഐക്ക്.
മുസ്ലിം ലീഗിലും എതിര്‍പ്പ്
കെപിഎ മജീദ് സ്ഥാനാര്‍ഥിയാകുന്നതില്‍ മുസ്ലിം ലീഗില്‍ പ്രാദേശികമായ എതിര്‍പ്പുണ്ടായിരുന്നു. ഇതും സിപിഐക്ക് പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ മുസ്ലിം ലീഗ് തിരൂരങ്ങാടിയില്‍ ശക്തമായ മല്‍സരമാണ് കാഴ്ചവച്ചത്. പാണക്കാട് കുടുംബത്തില്‍ നിന്ന് പ്രത്യേക പ്രതിനിധിയെ ഭിന്നതകള്‍ നീക്കാനും പ്രചാരണം ഏകോപിപ്പിക്കാനും മണ്ഡലത്തിലേക്ക് നിയോഗിച്ചിരുന്നു.
Recommended Video
കെപിഎ മജീദിന്റെ പ്രതികരണം
എന്ത് പ്രതീക്ഷയിലാണ് സിപിഐയുടെ വിലയിരുത്തല്‍ എന്ന് അറിയില്ലെന്ന് കെപിഎ മജീദ് പ്രതികരിച്ചു. വിജയിക്കുമെന്ന ചിന്ത തിരൂരങ്ങാടിയിലെ സഖാക്കള്‍ക്ക് പോലുമില്ല. ഇങ്ങനെയാണ് സംസ്ഥാനത്ത് മൊത്തം വിലയിരുത്തിയതെങ്കില്‍ സിപിഐ അപകടത്തിലാണ്. കനത്ത പരാജയം അവര്‍ക്കുണ്ടാകുമെന്നും മജീദ് പറഞ്ഞു.
മോഡേണ്‍ ലുക്കില്‍ തിളങ്ങി പ്രിയാ ഭവാനി ശങ്കര്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം