സമാധാന ശ്രമങ്ങൾക്ക് പുല്ലുവില; തിരൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കാര്‍ കത്തിച്ചു
മലപ്പുറം: തിരൂര്‍ പറവണ്ണയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കാര്‍ തീയിട്ടു നശിപ്പിച്ച നിലയില്‍. പറവണ്ണ റഹ്മത്താബാദില്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. സിപിഎം പറവണ്ണ നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി തിത്തീരിയത്തിന്റെ പുരക്കല്‍ ഷാജഹാന്റെ കാറാണ് ആക്രമികള്‍ അഗ്‌നിക്കിരയാക്കിയത്. ശബ്ദം കേട്ട് ഷാജഹാനും കുടുംബവും പുറത്തിറങ്ങി വന്നപ്പോഴേക്കും കാര്‍ മുഴുവനായും കത്തിയമര്‍ന്നിരുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളിലായി മുസ്ലീംലീഗ്, സിപിഎം പ്രവര്‍ത്തകരുടെ നിരവധി വാഹനങ്ങളാണ് തീരദേശത്ത് അഗ്‌നിക്കിരയായത്. തീരദേശത്ത് പോലീസിന്റെയും ഇരു പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ സമാധാന ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് തീക്കളി തുടരുന്നത്. ആക്രമണത്തിനെതിരെ സമാധാന സന്ദേശവുമായി പറവണ്ണ കൂട്ടായ്മ പെരുന്നാള്‍ ദിനത്തില്‍ ഇശല്‍നിലാവ് സംഘടിപ്പിച്ചിരുന്നു. പറവണ്ണ തീവെപ്പില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭ്യമായിട്ടുണ്ടെന്നും വേഗത്തില്‍ പ്രതികളെ പിടികൂടാനാവുമെന്നും എസ്‌ഐ പറഞ്ഞു.

അതേസമയം മലപ്പുറം ജില്ലയിലെ തീരദേശമേഖലയായ താനൂര്‍, തിരൂര്‍ മേഖലയില്‍ നടക്കുന്ന രാഷ്ട്രീയ അക്രമങ്ങള്‍ അവസാനിപ്പിക്കാനായി മുസ്ലിംലീഗും സിപിഎമ്മും ഒന്നിച്ചു. അക്രമം അവസാനിപ്പിക്കാന്‍ ഇടപെടാന്‍ ഇരുകൂട്ടരും തീരുമാനിച്ചിരുന്നെങ്കിലും നടപ്പായില്ല. മാസങ്ങൾക്ക് മുമ്പ് മലപ്പുറം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഇരുവിഭാഗം നേതാക്കളുടെ സമാധാനയോഗത്തിലാണ് അക്രമം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്.
യോഗ തീരുമാനങ്ങള്‍ ഇങ്ങിനെയായിരുന്നു. അക്രമികളെ ഒരു നിലക്കും സംരക്ഷിക്കില്ലെന്നും തീരദേശ മേഖലയില്‍ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങും,. പ്രശ്നം നിലനില്‍ക്കുന്ന താനൂര്‍, കൂട്ടായി ഭാഗങ്ങളില്‍ ഇരുപാര്‍ട്ടി നേതാക്കളും ഇടപെട്ട് പ്രശ്നങ്ങള്‍ തീര്‍ക്കും. ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് തിരൂര്‍ സാംസ്‌കാരിക സമുച്ചയത്തില്‍ സമാധാന കമ്മിറ്റി യോഗം ചേരുമെന്നുമൊക്കെയായിരുന്നു. തെറ്റ് ആര് ചെയ്താലും അവരെ സംരക്ഷിക്കില്ലെന്നും അക്രമം അംഗീകരിക്കാനാവില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. ജനങ്ങള്‍ക്ക് സ്വര്യജീവിതം ഉറപ്പാക്കണം. രാഷ്ട്രീയത്തിന്റെ പേരില്‍ തമ്മില്‍ തല്ലുന്നത് നല്ലതല്ല. ശക്തമായ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
തീരദേശം ശാന്തമായി വന്നിരുന്നെന്നും വീണ്ടും പഴയ രീതിയിലേക്ക് പോകുന്നത് നല്ലതല്ലെന്നും സിപിഎം മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടി പറഞ്ഞു. ക്രിമിനല്‍ നടപടി അംഗീകരിക്കാനാവില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയം എന്നത് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്നും കായികമായി നേരിടുന്നത് ജനാധിപത്യമല്ലെന്നും മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജനിച്ച വളര്‍ന്ന നാട്ടില്‍ സമാദാനത്തോടെ ജീവിക്കാനാകണം. അതിനുള്ള സാഹചര്യം ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ്, മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യുഎ ലത്തീഫ്, വൈസ് പ്രസിഡന്റ് എം അബ്ദുള്ളകുട്ടി, സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ഇ ജയന്‍, താനൂര്‍ നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി എം പി അഷറഫ് പങ്കെടുത്തു.












Click it and Unblock the Notifications