അന്‍വറിന്റെ രാജിപ്രഖ്യാപനത്തില്‍ പ്രതികരിക്കാതെ സിപിഎം, തോറ്റാലും ജയിച്ചാലും നിലമ്പൂരിലെ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന പ്രഖ്യാപനത്തില്‍ പാര്‍ട്ടിക്ക് മൗനം
മലപ്പുറം: പൊന്നാനി ലോകസഭാ മണ്ഡലത്തില്‍ താന്‍ തോറ്റാല്‍ നിലമ്പൂരിലെ എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിന്റെ പ്രഖ്യാപനത്തില്‍ മൗനംപാലിച്ച് സി.പി.എം. വിഷയത്തില്‍ പ്രതകരിക്കാനില്ലെന്നും ഇത് അന്‍വറിന്റെ വ്യക്തിപരമായ തീരുമാനം മാത്രമാണെന്നും അത് അന്‍വര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും സി പി എം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് പറഞ്ഞു.
പൊന്നാനിയില്‍ തോറ്റാലും ജയിച്ചാലും നിലമ്പൂരിലെ എം എല്‍ എ സ്ഥാനം രാജിവെക്കുമെന്നാണ് അന്‍വറിന്റെ ഭീഷണി. പാര്‍ട്ടി രാജിവെക്കരുതെന്ന് ആവശ്യപ്പെട്ടാലും തന്റെ തീരുമാനത്തില്‍ മാറ്റമില്ല. പാര്‍ട്ടിയോട് ചില കാര്യങ്ങള്‍ തനിക്കും പറയാനുണ്ടെന്നായിരുന്നു അന്‍വറിന്റെ മറുപടി. എന്നാല്‍ അന്‍വറിനോട് രാജിവെക്കാതിരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുമോ എന്ന ചോദ്യത്തില്‍ പ്രതികരിക്കാതെ ഇ എന്‍ മോഹന്‍ദാസ് ഒഴിഞ്ഞുമാറി.
വോട്ടര്‍മാര്‍ക്ക് മുന്നില്‍ ചൂണ്ടുകാണിക്കാന്‍ നിലമ്പൂരിലെ വികസനമുണ്ടെന്നും ഹൃദയം കൊണ്ടാണ് വോട്ട് ചോദിക്കുന്നത് എന്നിട്ടും വോട്ടര്‍മാര്‍ക്ക് തന്നെ വേണ്ടെങ്കില്‍ താന്‍ രാജിവെച്ച് പൊതുപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്നും അന്‍വര്‍ പറഞ്ഞിരുന്നു. നിരവധി ആരോപണങ്ങള്‍ അന്‍വറിനെതിരെയുള്ളത് പാര്‍ട്ടിക്കുള്ളില്‍ നേരത്തെ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു.
വിവാദ പ്രസ്താവന നടത്തിയ പാര്‍ട്ടിക്ക് പോരുദോഷമുണ്ടാക്കുമ്പോഴും ആവേശ പ്രചരണമാണ് അന്‍വര്‍ മണ്ഡലത്തില്‍ നടത്തുന്നത്. വെള്ളിയാഴ്ച്ച വോട്ടര്‍മാരെ ആവേശതേരിലേറ്റിയാണ് പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വര്‍ പുത്തന്‍വീട്ടിലിന്റെ റോഡ് ഷോ നടന്നത്. കോട്ടക്കല്‍, തിരൂര്‍ മണ്ഡലങ്ങളിലെ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിക്കുന്നതിനാണ് പ്രിയപ്പെട്ട ജനനേതാവ് എത്തിയത്.
അലങ്കരിച്ച തുറന്ന ജീപ്പില്‍ അന്‍വര്‍ വൈകീട്ട് നാലിന് കോട്ടക്കല്‍ നഗരത്തില്‍ എത്തിയതോടെ അഭിവാദ്യവുമായി സ്ത്രീകളും അമ്മമാരും തൊഴിലാളികളുമടക്കം നൂറുകണക്കിനാളുകള്‍ സ്ഥാനാര്‍ഥിക്കു ചുറ്റും തടിച്ചു കൂടി. വിജയത്തേരിലേറി തിരിച്ചു വരണമെന്ന് അമ്മമാര്‍ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു.
തിരികെ ജീപ്പില്‍ കയറി കൈവീശി റോഡ് ഷോക്ക് തുടക്കമിട്ടു. ചെനക്കലില്‍ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ അകമ്പടിയോടെ സ്ഥാനാര്‍ഥി പര്യടനം നടത്തിയത്.സ്ഥാനാര്‍ഥിയും റോഡ് ഷോയും തിരൂര്‍ മണ്ഡലത്തില്‍ പ്രവേശിച്ചതോടെ ആവേശം ഇരട്ടിയായി. ബി പി അങ്ങാടി നഗരത്തിലേക്ക് എത്തിയ സ്ഥാനാര്‍ഥിക്ക് റോഡിനിരുവശവും തിങ്ങികൂടിയ വോട്ടര്‍മാര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. താനൂര്‍ എംഎല്‍എ വി അബ്ദു റഹ്മാന്‍, നിയാസ് പുളിക്കകലത്ത് എന്നിവര്‍ സ്ഥാനാര്‍ഥിയോടെപ്പം തുറന്ന ജീപ്പിലുണ്ടായിരുന്നു. റോഡ്‌ഷോ കുറ്റിപ്പുറത്ത് സമാപിച്ചു
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ