ആംബുലന്‍സിന് നല്‍കാന്‍ പണമില്ലെന്ന് ബന്ധുക്കള്‍: മഞ്ചേരിയിൽ നിന്ന് മൃതദേഹം കൊണ്ടുപോയത് ഡിക്കിയില്‍
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍നിന്നും കര്‍ണാടകയിലേക്ക് മൃതദേഹം കൊണ്ടുപോയത് കാറിന്റെ ഡിക്കിയില്‍ മടക്കിവെച്ച്, ആംബുലന്‍സിന് നല്‍കാന്‍ പണമില്ലെന്ന് ബന്ധുക്കള്‍, ഇന്ധനപൈസ തന്നാല്‍ മതിയെന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പറഞ്ഞെങ്കിലും അതിനും പണമില്ലെന്നാണ് ബന്ധുക്കള്‍ നല്‍കിയ മറുപടി. മൃതദേഹം കൊണ്ടുപോകാന്‍ കര്‍ണാടകയില്‍നിന്നും എത്തിച്ച കാര്‍ നാട്ടുകാരുടെ സഹായത്തോടെയാണെന്നും ബന്ധുക്കള്‍ പറഞ്ഞു.
മോദിയും അമിത് ഷായും മീൻ കഴിക്കില്ല, ബിജെപിയിൽ ചേരാൻ അതാണ് പ്രതിബന്ധം, ട്രോളി ജയശങ്കർ!
മഞ്ചേരി മെഡിക്കല്‍ കോളെജിലാണ് മൃതദേഹത്തോട് അനാദരവ് കാണിച്ചത്. ആംബുലന്‍സിനായി മെഡിക്കല്‍ കോളെജ് സൂപ്രണ്ടിനെ സമീപിച്ചെങ്കിലും സഹായം ലഭിച്ചില്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കര്‍ണ്ണാടക ബിദാര്‍ സ്വദേശിനിയായ 45വയസ്സുകാരി ചന്ദ്രകല വെള്ളിയാഴ്ചയാണ് മഞ്ചേരി മെഡിക്കല്‍ കോളെജില്‍വെച്ച് മരിച്ചത്. അര്‍ബുധത്തെ തുടര്‍ന്നായിരുന്നു മരണം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനായി ശനിയാഴ്ച്ച രാവിലെ ബന്ധുക്കളെത്തി. എന്നാല്‍ ഇവരുടെ കൈവശം ആംബുലന്‍സില്‍ കൊണ്ടു പോകുന്നതിന് ആവശ്യമായ പണമുണ്ടായിരുന്നില്ലെന്ന് പറയുന്നു.
സമീപത്തെ സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഇന്ധന ചെലവ് മാത്രം നല്‍കിയാല്‍ മൃതദേഹം നാട്ടിലെത്തിക്കാമെന്ന് വാഗ്ധാനം ചെയ്‌തെങ്കിലും അതിനുള്ള പണം പോലും ചന്ദ്രകലയുടെ കുടുംബത്തിന്റെ കൈവശമില്ലായിരുന്നു മറുപടി. . കാര്‍ കൊണ്ടുവന്നത് പോലും നാട്ടുകാരുടെ സഹായത്തോടെയാണ് എന്നായിരുന്നു ഇവര്‍ പറഞ്ഞത്.
ഇതേത്തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ ചന്ദ്രകലയുടെ ബന്ധുക്കള്‍ മെഡിക്കല്‍ കോളെജ് സൂപ്രണ്ടിനെ സഹായ അഭ്യര്‍ത്ഥനയുമായി കണ്ടു. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി ഫണ്ടില്‍നിന്ന് ആംബുലന്‍സിന് പണം അനുവദിക്കുകയോ അല്ലെങ്കില്‍ എംബാം ചെയ്ത് കാറില്‍ മൃതദേഹം അയക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സൂപ്രണ്ടിന്റെ ഭാഗത്തു നിന്നും അനുകൂലമായ പ്രതികരണമായിരുന്നില്ല ഉണ്ടായത്. ഇതോടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ കയറ്റുകയായിരുന്നു. അതേസമയം, സൗജന്യ ആംബുലന്‍സ് ഒരുക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സൂപ്രണ്ടിന്റെ വാദം. എന്നാല്‍ കുടുംബത്തിന്റെ സാമ്പത്തിക പരിമിതി സൂപ്രണ്ടിനെ അറിയിച്ചതായി ആശുപത്രി രേഖകളില്‍ നിന്നും വ്യകതമാണെന്നും പറയുന്നു.
മൃതദേഹം ഇത്തരത്തില്‍ കാറില്‍ കൊണ്ടുപോകരുതെന്നും ഇന്ധനവില നല്‍കിയാല്‍ ആംബുലന്‍സില്‍ എത്തിക്കാമെന്ന് ബന്ധുക്കളോട് പറഞ്ഞതായി ആംബുലന്‍സ് ഡ്രൈവര്‍മാര്‍. എന്നാല്‍ ഇത് സമ്മതിക്കാതെയാണ് ഇവര്‍ മൃതദേഹം മടക്കിവെച്ച നിലയില്‍ കാറിന്റെ ഡിക്കിയില്‍ കയറ്റിക്കൊണ്ടുപോയതെന്നും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ആരോപിച്ചു.