വേങ്ങരയിൽ എക്‌സൈസ് മിന്നല്‍ പരിശോധന; കഞ്ചാവും അഞ്ച് ആമകളെയും പിടികൂടി... പ്രതി ഓടി രക്ഷപ്പെട്ടു!
മലപ്പുറം: വേങ്ങര കണ്ണമംഗലം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ എക്‌സൈസ് സംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ വീട്ടില്‍ നിന്ന് 150 ഗ്രാം കഞ്ചാവും അഞ്ച് ആമകളെയും പിടികൂടി. പരപ്പനങ്ങാടി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എം.ഒ. വിനോദും പാര്‍ട്ടിയും ചൊവ്വാഴ്ച നടത്തിയ മിന്നല്‍ പരിശോധനയിലാണ് വീട്ടില്‍ നിന്നും കെ.എല്‍..65കെ- 6621 നമ്പര്‍ ബൈക്കില്‍ നിന്നുമായി 150 ഗ്രാം കഞ്ചാവും വീട്ടില്‍ നിന്ന് അഞ്ച് ആമകളെയും കണ്ടടുത്തത്.
പരിശോധനക്കെത്തിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. ഇതോടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് അടുക്കളയില്‍ രണ്ടു ബിന്നുകളിലാക്കി സൂക്ഷിച്ച അഞ്ച് ആമകളെയും കണ്ടെടുത്തത്. കഞ്ചാവ് സൂക്ഷിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആമകളെ വളര്‍ത്തുന്നത് നിയമാനുസരണം കുറ്റകരമായതിനാല്‍ വനം വകുപ്പിന് കൈമാറുമെന്ന് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

സംഭവത്തില്‍ കണ്ണമംഗലം സിദ്ധീഖാബാദ് പാലപ്പെട്ടി വീട്ടില്‍ മുഹമ്മദ്, പനക്കല്‍വീട്ടില്‍ അനീഷ് എന്നിവര്‍ക്കെതിരെ കേസ്സെടുത്തു. അടുത്ത ദിവസം തന്നെ ഇവരെ അറസ്റ്റ് ചെയ്തേക്കും. പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ പ്രിവന്റിവ് ഓഫീസര്‍ ടി. യൂസുഫലി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ. ജിനരാജ്, എം.കെ. ഷിജിത്ത്, സി. നിതിന്‍ തുടങ്ങിയവരും പങ്കെടുത്തു.മുഹമ്മദിനെ ഒന്നാം പ്രതിയായും അനീഷിനെ രണ്ടാം പ്രതിയായും കേസെടുത്തിട്ടുള്ളത്.
സ്‌കൂള്‍ പരിസരങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍ക്കുന്നയാളെ 30 പാക്കറ്റ് കഞ്ചാവുമായി കഴിഞ്ഞ ദിവസം പരപ്പനങ്ങാടി എക്സൈസ് സംഘം പിടികൂടിയിരുന്നു. തെന്നല പാറപ്പുറം മാട്ടാന്‍ ജുനൈദ് (21) ആണ് അറസ്റ്റിലായത്. സൗഹൃദം നടിച്ച് വിദ്യാര്‍ത്ഥികളെ വലയിലാക്കിയ ശേഷം പ്രത്യേകം തയ്യാറാക്കിയ ബോംങ്ങിലൂടെ കഞ്ചാവിന് അടിമയാക്കുന്ന രീതിയാണ് ഇയാള്‍ ചെയ്തിരുന്നത്.
അതിനായി തയ്യാറാക്കിയ ബോങ്ങും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. വാളക്കുളം, തിരൂരങ്ങാടി പരിസരങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ഥികളാണ് കൂടുതലും ഇയാളുടെ വലിയിലകപ്പെട്ടത്. പ്രിവന്റീവ് ഓഫീസര്‍ പ്രജോഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശിഹാബുദ്ധീന്‍, ജിനരാജ്, നിതിന്‍, വനിത ഓഫീസര്‍ ലിഷ, ഡ്രൈവര്‍ സാജിദ് തുടങ്ങിയവരും പങ്കെടുത്തു.












Click it and Unblock the Notifications