വാട്‌സാപ്പ് ഹര്‍ത്താലിന്റെ മറവില്‍ അക്രമം; ഏറ്റവും കൂടുതല്‍ പ്രതികള്‍ അറസ്റ്റിലായത് തിരൂരില്‍
മലപ്പുറം: ജമ്മുകാശ്മീരിലെ കത്‌വയില്‍ എട്ടു വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് നടന്ന അപ്രഖ്യാപിത വാട്‌സാപ്പ് ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തിയ സംഭവത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്തത് തിരൂരില്‍. 106പേരാണ് പതിനാല് കേസുകളിലായി തിരൂരില്‍ അറസ്റ്റിലായത്. പോലീസ് സ്റ്റേഷന്‍ അക്രമിച്ച കേസില്‍ ഇന്നലെ ഒരാളെ കൂടി അറസ്റ്റ് ചെയ്തു.
മുത്തൂര്‍ചന്ദ്രത്തില്‍ റംഷാദ്(31) നെയാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 107 ആയി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹര്‍ത്താല്‍ ദിവസം അക്രമങ്ങള്‍ നടത്തിയ ഏതാനും പേരെ അന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട് സംഘടിച്ചെത്തിയവർ പോലീസ് സ്റ്റേഷന്‍ അക്രമിച്ചു. ഇതില്‍ ഉള്‍പ്പെട്ടയാളാണ് റംഷാദ്.
അറസ്റ്റിലായ മുത്തൂര്‍ചന്ദ്രത്തില്‍ റംഷാദ്
അയ്യപ്പഭക്തന്‍മാര്‍ സഞ്ചരിച്ച വാഹനം അക്രമിച്ചത് ,ക്ഷേത്രമതില്‍ തകര്‍ത്തത്. ജില്ലാ ജഡ്ജിയുടെ വാഹനം തടഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് അടക്കം 14 കേസുകളാണുള്ളത്. ഇതില്‍ ഒട്ടാകെ 500 ലേറെ പ്രതികളുണ്ട്. നേരത്തെ അറസ്റ്റ് ചെയ്ത 106 പേരില്‍ 86 പേര്‍ റിമാന്റിലായി. 30 പേര്‍ക്ക് ജാമ്യം ലഭിച്ചു. മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍, സിസിടിവി ക്യാമറകള്‍ എന്നിവ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിയുന്നത്. ഹര്‍ത്താല്‍ അക്രമ കേസുകളില്‍ ഇനിയും അറസ്റ്റുണ്ടാകും.
ഹര്‍ത്താലിന് സാമൂഹ്യമാധ്യമങ്ങളിലൂടെ ആഹ്വാനം നടത്തിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന മൂന്ന് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചെങ്കിലും മോചനമായില്ല. നെയ്യാറ്റിന്‍കര പഴുതാക്കല്‍ ഇലങ്ങം റോഡ് രാജശേഖരന്‍ നായരുടെ മകന്‍ ഗോകുല്‍ ശേഖര്‍(21), തിരുവനന്തപരം നെല്ലിവിള വെണ്ണിയൂര്‍ കുന്നുവിള അശോകന്റെ മകന്‍ അഖില്‍ (23), തിരുവനന്തപുരം വിഴിഞ്ഞം വെണ്ണിയൂര്‍ നെല്ലിവിള മാമ്പ്രത്തല മേലേപുരക്കല്‍ സഹദേവന്റെ മകന്‍ സുധീഷ്(22) എന്നിവരാണ് ജയിലില്‍ തുടരുന്നത്. ജില്ലാ ജഡ്ജി എ വി നാരായണന്‍ മൂവര്‍ക്കും ജാമ്യം അനുവദിച്ചെങ്കിലും ഇവരുടെ പേരില്‍ വേറെയും കേസുകള്‍ നിലവിലുള്ളതാണ് മോചനത്തിന് തടസ്സമാകുന്നത്.
കേസിലെ മറ്റു പ്രതികളായ കൊല്ലം പുനലൂര്‍ ഉറുകുത്ത് അമൃതാലയത്തില്‍ ബൈജുവിന്റെ മകന്‍ അമര്‍നാഥ് ബൈജു(19), കുന്നപ്പുഴ നിറക്കകം സിറില്‍ നിവാസില്‍ മോഹന്‍ദാസിന്റെ മകന്‍ സിറില്‍(20) എന്നിവര്‍ ജാമ്യം ലഭിച്ചതോടെ നാട്ടിലേക്ക് തിരിച്ചു. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 143, 147, 283, 353, 149, 220, 120 ബി, 228 എ, 170, 23 പോക്‌സോ ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരം ബോധപൂര്‍വ്വമുള്ള കലാപ ശ്രമം, പോക്സോ, പോലിസിന്റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, മാര്‍ഗ തടസമുണ്ടാക്കല്‍ എന്നിവക്കാണ് കേസ്സെടുത്തിട്ടുള്ളത്.