അയല്‍വാസി വഴിയിലേക്ക് മാലിന്യ മൊഴുക്കുന്നു, പുറത്തിറങ്ങാന്‍ കഴിയാതെ രോഗിയായ കുടുംബം!വളാഞ്ചേരിയില്‍!
മലപ്പുറം: വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ ഒന്നാം വാര്‍ഡില്‍ ചീരാനി കോളനിക്ക് സമീപം താമസിക്കുന്ന നെല്ലിക്കല്‍ വീട്ടില്‍ 84 വയസ്സുള്ള കോയക്കുട്ടിക്കും കുടുംബത്തിനും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ നിവൃത്തിയില്ല.മറ്റൊന്നുമല്ല അയല്‍വാസിയുടെ ക്രൂര പ്രവൃത്തി തന്നെ കാരണം. ഓര്‍മവച്ച നാള്‍മുതല്‍ കോയക്കുട്ടി നടന്നിരുന്ന മൂന്നടി വഴി അയല്‍വാസിയങ്ങ് ഇല്ലാതാക്കി. ഇല്ലാതാക്കി എന്നുമാത്രമല്ല ആ വഴിയിലൂടെ തന്റെ വീട്ടിലെ കക്കൂസ് മാലിന്യ മടക്കമുള്ള മാലിന്യങ്ങള്‍ ഒഴുക്കിവിടാന്‍ തുടങ്ങി.
ബുർഖ ധരിച്ചെത്തുന്നവരെ പരിശോധിക്കണം; ഇല്ലെങ്കിൽ റീപോളിംഗ്, പ്രതിഷേധവുമായി ബിജെപി സ്ഥാനാർത്ഥി
കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഒരു കുടുംബത്തിന്റെ വഴി തകര്‍ത്ത് അതിലൂടെ മലിനജലം ഒഴുക്കുന്നു. വഴിയുടെ ഇരുവശവും ഉണ്ടായിരുന്ന മതിലും ഈ വ്യക്തി തകര്‍ത്തു.വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അവശനിലയിലായ കോയക്കുട്ടിയെ ആശുപത്രിയില്‍ ഏറെ പ്രയാസപ്പെട്ടാണ് കുടുംബം കൊണ്ടുപോകുന്നത്. മതിലിനപ്പുറം വാഹനം നിര്‍ത്തി മതിലിനു മുകളിലൂടെ എടുത്ത് വാഹനത്തില്‍ കയറ്റേണ്ട സ്ഥിതിയാണുള്ളത്. വീട്ടിലെ പതിനഞ്ചോളം അടങ്ങുന്ന കുടുംബം മുഴുവന്‍ വഴിയില്ലാത്തതിനാല്‍ ഏറെ പ്രയാസത്തിലാണ്.
വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്കും മറ്റും പോകാനും നന്നേ ബുദ്ധിമുട്ടുന്നുണ്ട്. മുമ്പ് നാല്‍പ്പതോളം കുടുംബങ്ങള്‍ ഉപയോഗിച്ചിരുന്ന വഴിയാണിത്. 2005 ല്‍ ഇയാള്‍ വഴി അടച്ചിരുന്നു. അന്ന് ഈ കുടുംബങ്ങള്‍ മുഴുവന്‍ ഒപ്പിട്ട ഹരജി പോലീസ് സുപ്രണ്ടിന് നല്‍കിയിരുന്നു. പിന്നീട് മറ്റൊരു റോഡ് വന്നപ്പോള്‍ മറ്റ് കുടുംബങ്ങള്‍ക്ക് തുണയായി.കോയക്കുട്ടിയും കുടുംബവും മാത്രം ഒറ്റപ്പെട്ടു. കോയക്കുട്ടിയുടെ കൈവശമുള്ള ആധാരത്തില്‍ മൂന്നടി വഴിയുടെ രേഖകള്‍ കാണിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും വകവെക്കാന്‍ അയല്‍വാസി തയ്യാറാവുന്നില്ല.തന്റെ വഴിയില്‍ അതിക്രമിച്ച് കടന്നെന്നും മതില്‍ തകര്‍ത്തെന്നും പറഞ്ഞ് അയല്‍വാസി കോയക്കുട്ടിക്കും മക്കള്‍ക്കുമെതിരെ പരാതി നല്‍കിയിരിക്കുകയാണ്.
കോയക്കുട്ടിയും മക്കളും ഇത് സംബന്ധിച്ച് പലതവണ മുനിസിപ്പാലിറ്റി അധികൃതര്‍ക്കും പോലീസ് സ്റ്റേഷനിലും മറ്റു ബന്ധപ്പെട്ടവര്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ അധികൃതര്‍ ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചില്ല എന്ന് മാത്രമല്ല ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും തയ്യാറായിട്ടില്ല എന്നാണ് കോയക്കുട്ടി പറയുന്നത്. ഇനി ആരോടാണ് പരാതി പറയേണ്ടത്, ആരുടെ മുന്നിലാണ് കൈകൂപ്പേണ്ടത് എന്ന് കണ്ണീരോടെ പരിതപിക്കുകയാണ് ഈ വ്യദ്ധനും കുടുംബവും. എവിടെനിന്നെങ്കിലും തങ്ങള്‍ക്കൊരു നീതി ലഭിക്കുമോ എന്ന് കോയക്കുട്ടി ഇടറി കൊണ്ട് ചോദിക്കുന്നു. മരിക്കുന്നതിനുമുമ്പ് അപ്പുറത്ത് താമസിക്കുന്ന മക്കളുടെ വീട്ടിലേക്കെങ്കിലും ഒന്ന് പോകാന്‍ ഒരു റോഡ് വേണം എന്നല്ല,ഒരു മുന്ന് അടി ഇടവഴി വേണം, പഴയപോലെ അതിലൂടെ നടക്കാന്‍ കഴിയണം, മലിനജലം ഇതിലൂടെ ഒഴുക്കുന്നത് നിര്‍ത്തണം, ദുര്‍ഗന്ധം ഇല്ലാതാകണം ഇത് മാത്രമാണ് കോയക്കുട്ടിയുടെ ഇപ്പോഴത്തെ പ്രാര്‍ത്ഥന. വോട്ടിനുവേണ്ടി വാഗ്ദാനങ്ങള്‍ നല്‍കുന്ന പാര്‍ട്ടി നേതാക്കള്‍ ഈ വൃദ്ധന്റെ രോദനം ഇനിയും കേട്ടില്ലെന്ന് നടിക്കില്ല എന്ന് നമുക്ക് പ്രത്യാശിക്കാം.