കെടി ജലീലിനെതിരെ ഫിറോസ് തന്നെ; പിവി അന്‍വറിനെതിരെ വിവി പ്രകാശ്, മലപ്പുറത്ത് കോണ്‍ഗ്രസ് രണ്ടുംകല്‍പ്പിച്ച്
മലപ്പുറം: ജില്ലയില്‍ ശക്തമായ ഒരുക്കവുമായി കോണ്‍ഗ്രസ്. പ്രതിഷേധങ്ങള്‍ അവഗണിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെ തന്നെ തവനൂരില്‍ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. നിലമ്പൂരില്‍ ഡിസിസി അധ്യക്ഷന്‍ വിവി പ്രകാശ് ആയിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസ് മല്‍സരിക്കുന്ന നാല് മണ്ഡലങ്ങളില്‍ രണ്ടിടത്ത് കഴിഞ്ഞ ദിവസം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നു. വണ്ടൂരും പൊന്നാനിയും.
നാഗ്പൂരില്‍ ഏഴു ദിവസത്തേക്ക് ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം
നിലമ്പൂരും തവനൂരും അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് പ്രഖ്യാപനം മാറ്റുകയാണ് ചെയ്തത്. എന്നാല്‍ ഫിറോസ് കുന്നംപറമ്പിലിനെയും വിവി പ്രകാശിനെയും ഈ രണ്ടു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചു എന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...
Recommended Video
ഫിറോസ് ആദ്യം പറഞ്ഞത്
സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകള്‍ വന്നു തുടങ്ങിയ വേളയില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമില്ലെന്നും ആരും തന്നെ ഈ ആവശ്യവുമായി സമീപിച്ചിട്ടില്ലെന്നുമാണ് ഫിറോസ് പറഞ്ഞത്. എന്നാല്‍ പിന്നീടാണ് പൊതു മുഖത്തെ മല്‍സരിപ്പിച്ചാല്‍ നേട്ടം കൊയ്യാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചതും ഫിറോസിനെ സമീപിച്ചതും. രമേശ് ചെന്നിത്തലയാണ് അദ്ദേഹവുമായി സംസാരിച്ചത്.
തനിക്ക് മല്‍സരിക്കേണ്ട
ഫിറോസ് സ്ഥാനാര്‍ഥിയാകുമെന്ന് അറിഞ്ഞതോടെ തവനൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. മലപ്പുറം പാര്‍ട്ടി ഓഫീസിന് മുന്നിലും പ്രതിഷേധം നടന്നു. ഇതോടെ മറ്റുള്ളവരുടെ അവസരം നഷ്ടപ്പെടുത്തി തനിക്ക് മല്‍സരിക്കേണ്ട എന്ന് വ്യക്തമാക്കി ഫിറോസ് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തു.
വീണ്ടുമെത്തുന്നു
യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളി ഉള്‍പ്പെടെയുള്ളവരുടെ പേരും തവനൂരില്‍ ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ കെടി ജലീല്‍ വീണ്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എത്തുമ്പോള്‍ പൊതുസമ്മതനായ വ്യക്തി തന്നെ മല്‍സരിക്കണമെന്നാണ് കോണ്‍ഗ്രസില്‍ ഉയര്‍ന്ന വികാരം. തുടര്‍ന്നാണ് ഫിറോസിനെ വീണ്ടും പരിഗണിച്ചത്.
കെടി ജലീല്‍-ഫിറോസ് കുന്നംപറമ്പില്‍
കെടി ജലീല്‍ ആയിരിക്കും ഫിറോസിന്റെ എതിരാളി. എതിരാളി ആര് എന്നത് പ്രശ്‌നമല്ല എന്നായിരുന്നു ഫിറോസ് ഇതുമായി ബന്ധപ്പെട്ട് നേരത്തെ പ്രതികരിച്ചത്. ഫിറോസിന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി ഔദ്യോഗികമായി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇതോടെ ശക്തമായ പോരാട്ടത്തിനാണ് തവനൂര്‍ മണ്ഡലം സാക്ഷിയാകുക എന്ന് ഉറപ്പായി.
നിലമ്പൂരില്‍ വിവി പ്രകാശ്
അതേസമയം, നിലമ്പൂരില്‍ ഡിസിസി അധ്യക്ഷന്‍ വിവി പ്രകാശ് മല്‍സരിക്കും. വിവി പ്രകാശിനെ കൂടാതെ 2016ല്‍ മല്‍സരിച്ച ആര്യാടന്‍ ഷൗക്കത്തിന്റെ പേരും ഇവിടെ പരിഗണിച്ചിരുന്നു. ഏറെ നാള്‍ ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനമായില്ല. പ്രകാശിനെ മല്‍സരിപ്പിച്ചില്ലെങ്കില്‍ ജില്ലയില്‍ കൂട്ടരാജിക്ക് സാധ്യതയുണ്ട് എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചതത്രെ.
ആര്യാടന്‍ ഷൗക്കത്ത് സംഘടനാ തലപ്പത്തേക്ക്
അതേസമയം, ആര്യാടന്‍ ഷൗക്കത്തിനെ പട്ടാമ്പി മണ്ഡലത്തില്‍ മല്‍സരിപ്പിക്കുമെന്ന് സൂചനയുണ്ടായിരുന്നു. മലപ്പുറം ജില്ല വിട്ട് മല്‍സരിക്കാന്‍ ആഗ്രഹമില്ല എന്നാണ് അദ്ദേഹം പ്രതികരിച്ചത്. വിവി പ്രകാശ് മല്‍സരിക്കുമ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് ഡിസിസി അധ്യക്ഷനാകുമെന്നായിരുന്നു നേരത്തെയുണ്ടാക്കിയ ധാരണ.
അന്നും ഇവര്‍ രണ്ടുപേരും
2016ലും ആര്യാടന്‍ ഷൗക്കത്തും വിവി പ്രകാശുമായിരുന്നു സ്ഥാനാര്‍ഥികളായി പരിഗണിച്ചത്. ഏറ്റവും ഒടുവില്‍ വിവി പ്രകാശ് മാറി കൊടുക്കുകയും ആര്യാടന്‍ ഷൗക്കത്ത് മല്‍സരിക്കുകയുമായിരുന്നു. ഇത്തവണ കാര്യങ്ങള്‍ നേരെ തിരിച്ചാകുകയാണ്. ഔദ്യോഗിക പ്രഖ്യാപനം വരുന്നതോടെ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുമെന്നാണ് മറ്റൊരു വിവരം. 2016ല്‍ കോണ്‍ഗ്രസിലെ തര്‍ക്കമാണ് പരാജയത്തിന് കാരണമായി പറഞ്ഞിരുന്നത്.
ക്യൂട്ടായി ഐശ്വര പ്രസാദ്; ചിത്രങ്ങൾ കാണാം