പെരിന്തല്‍മണ്ണയിൽ പ്രവാസിയെ കുത്തിക്കൊലപ്പെടുത്തിയ കേസ്: പ്രതി അറസ്റ്റില്‍
മലപ്പുറം: പെരിന്തല്‍മണ്ണ ബാറിനു സമീപം യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ പോലീസ് ഒരാളെ അറസ്റ്റു ചെയ്തു. പെരിന്തല്‍മണ്ണ ജൂബിലി റോഡ് വളപ്പിലകത്ത് മുഹമ്മദ് നിഷാദ് (27) ആണ് അറസ്റ്റിലായത്. ഇയാളടക്കം അഞ്ചു പേരെ പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. സാക്ഷിമൊഴികളുടെയും ചോദ്യം ചെയ്യലിന്റെയും അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റൊരാള്‍ കുത്തേറ്റു ചികിത്സയിലാണ്.
പട്ടിക്കാട് സ്വദേശി കല്ലുവെട്ടി ഇസഹാഖ് (37) ആണ് കുത്തേറ്റു മരിച്ചത്. കഴിഞ്ഞദിവസം നഗരത്തിലെ പട്ടാന്പി റോഡിനു സമീപത്തെ ബാറില്‍ വച്ച് കസേര മാറ്റിയിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ അടിപിടിയുടെ തുടര്‍ച്ചയായാണ് റോഡില്‍ വച്ച് പ്രതി ഇരുവരെയും കുത്തിയത്. ചോദ്യം ചെയ്യലില്‍ സ്വയം കുറ്റം ചെയ്തതായി സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുത്തേറ്റ പട്ടിക്കാട് ചേരിയത്ത് ജസീം (27) അപകടനില തരണം ചെയ്തുവരുന്നു. ബോധം തെളിഞ്ഞതോടെ വെന്റിലേറ്ററില്‍ നിന്നു മാറ്റിയിട്ടുണ്ട്. ഇയാളുടെ മൊഴി കൂടി രേഖപ്പെടുത്തിയതിനു ശേഷം കസ്റ്റഡിയിലുള്ളവരെ കൂടുതല്‍ ചോദ്യം ചെയ്യും. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നു പോലീസ് അറിയിച്ചു. സംഭവദിവസം പുലര്‍ച്ചെയോടെ ഓട്ടോയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു. ഓട്ടോയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൂടുതല്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നും പ്രതിയെ തിരിച്ചറിയല്‍ പരേഡിനും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനുമായി കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലീസ് അറിയിച്ചു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ബാറില്‍ സംഘര്‍ഷാവസ്ഥയുണ്ടായതോടെ ഇവരെ എല്ലാവരെയും ബാറില്‍ നിന്നും പുറത്താക്കി. തുടര്‍ന്ന് റോഡില്‍ വെച്ചാണ് കത്തിക്കുത്തേറ്റത്. വയറില്‍ പരിക്കുകളോടെയാണ് ഇരുവരെയും മൗലാന ആശുപത്രിയിലാക്കിയത്. സി.ഐ. എം.പി. രാജേഷിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. വൈകീട്ട് ഖബറടക്കി.
ജിദ്ദയില്‍ നിന്നും നാട്ടിലെത്തി മടങ്ങാനിരിക്കെയാണ് ഇസ്ഹാഖ് കൊല്ലപ്പെട്ടത്. ഐഷാബിയാണ് മാതാവ്. ഭാര്യ: ഹസ്നത്ത്. മക്കള്‍: ജിഹ ഫാത്തിമ, ആയിഷ ജല്‍വ, ജില്‍ബ, മുഹമ്മദ് അയാന്‍. സംഭവവുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ ജൂബിലി സ്വദേശികളുള്‍പ്പെടെ അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications