3 മിനിറ്റിനുള്ളിൽ വാഹനവുമായി പോകണം; ഇല്ലെങ്കിൽ 500 രൂപ പിഴ; കരിപ്പൂരിൽ വലഞ്ഞ് യാത്രക്കാർ
3 മിനിറ്റിനുള്ളിൽ വാഹനവുമായി പോകണം; ഇല്ലെങ്കിൽ 500 രൂപ പിഴ; കരിപ്പൂരിൽ വലഞ്ഞ് യാത്രക്കാർ
മലപ്പുറം: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള എല്ലാ വിമാനത്താവളങ്ങളിലും അടുത്തിടെ വാഹന പാർക്കിങ് സംബന്ധിച്ച ഒരു പരിഷ്കാരം നടത്തിയിരുന്നു. ഇത് അനുസരിച്ചുളള നടപടികൾ കരിപ്പൂർ വിമാനത്താവളത്തിലുമുണ്ട്.

ഇതാണ് ആ നടപടി, ടെർമിനലിന് മുൻവശം 'നോ പാർക്കിങ്' ഭാഗമാണ്. യാത്രക്കാരെ കയറ്റുക, ഇറക്കുക എന്ന ആവശ്യത്തിന് മാത്രം അനുമതി നൽകാറുണ്ട് ഇവിടെ. എന്നാൽ, അതിന് 3 മിനിറ്റ് എന്ന സമയപരിധി പുതുതായി നിശ്ചയിച്ചതാണ് ഇവിടെ ഇപ്പോൾ പ്രതിഷേധത്തിന് കാരണം. സ്വന്തം വാഹനവുമായാണ് കൂടുതൽ പേരും വിമാനത്താവളത്തിൽ എത്തുന്നത്. ഒപ്പം ഡ്രൈവറായി എത്തുന്നത് ബന്ധുക്കളോ സുഹൃത്തുക്കളോ ആയിരിക്കും.
യാത്രക്കാരനും ഡ്രൈവറും മാത്രമാണെങ്കിൽ, ലഗേജ് ഇറക്കാനും മറ്റും ഡ്രൈവർക്ക് വാഹനത്തിൽ നിന്ന് പുറത്തിറങ്ങേണ്ടി വരും. വാഹനത്തിൽ കൂടുതൽ പേരുണ്ടെങ്കിൽ അവർക്ക് ഇറങ്ങാനും മറ്റും കൂടുതൽ സമയം വേണ്ടി വരും. അതായത് 3 മിനിറ്റ് കൊണ്ട് ഇതെല്ലാം ഒരുമിച്ച് നടക്കില്ലെന്ന് സാരം. ഇവിടെ 3 മിനിറ്റ് എന്ന നിബന്ധന പാലിക്കാനാകാതെ ദിവസവും 500 രൂപ പിഴ നൽകേണ്ടിവരുന്നവർ ഏറെയുണ്ടെന്നാണ് യാത്രക്കാർ പറയുന്നത്.
പാർക്കിങ് നിരക്ക് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആശ്വാസമുണ്ടെങ്കിലും ടെർമിനലിനു മുൻപിൽ വാഹനം നിർത്തിയിടാൻ നൽകുന്ന സമയം ദീർഘിപ്പിക്കണമെന്ന ആവശ്യമാണ് കരിപ്പൂരിലെത്തുന്ന യാത്രക്കാരും കൂടെയുള്ളവരും ഉന്നയിക്കുന്നത്.
യാത്രക്കാർ പറയുന്നത് ഇങ്ങനെ;-
'സ്ത്രീകളും കുട്ടികളും പ്രായമുള്ളവരുമൊക്കെ വണ്ടിയിലുണ്ട്. അവരെയിറക്കി, ബാഗും പെട്ടിയുമൊക്കെ ട്രോളിയിൽ കയറ്റി, ടെർമിനലിന് മുൻപിൽ നിർത്തിയ കാർ 3 മിനിറ്റ് കൊണ്ട് സ്ഥലം വിടണമെന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും? ' - കഴിഞ്ഞ ദിവസം വൈകിട്ട് കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് പോകാനുള്ള യാത്രക്കാരന്റെ കൂടെയെത്തിയ വേങ്ങര സ്വദേശി മുഹമ്മദലിയുടെ ചോദ്യമാണ് ഇത്. കോഴിക്കോട് വിമാനത്താവളത്തിലെ ടെർമിനലിന് മുൻപിൽ 3 മിനിറ്റ് എന്ന 'ഭീഷണി'യിൽ വലയുകയാണ് യാത്രക്കാരും കൂടെയുള്ളവരും. 3 മിനിറ്റിനുള്ളിൽ വാഹനവുമായി പോയില്ലെങ്കിൽ 500 രൂപയാണ് പിഴ.
20 രൂപയ്ക്ക് പാർക്കിങ്
മുൻപൊക്കെ വിമാനത്താവള കവാടം കടന്നു വാഹനം അകത്തു പ്രവേശിച്ചാൽ 15 മിനിറ്റിനകം തിരിച്ചിറങ്ങിയില്ലെങ്കിൽ കാറുകൾക്ക് 85 രൂപ പാർക്കിങ് ഫീസ് നൽകണം. വാഹനം പാർക്ക് ചെയ്തില്ലെങ്കിലും ഈ തുക നൽകണമെന്ന അവസ്ഥയായിരുന്നു. എന്നാൽ, പുതിയ നിരക്ക് പ്രകാരം കാറുകൾക്ക് അര മണിക്കൂർ വരെ 20 രൂപ നൽകിയാൽ മതി.
രണ്ട് മണിക്കൂർ വരെ 55 രൂപയും തുടർന്ന് 7 മണിക്കൂർ വരെ ഓരോ മണിക്കൂറിനും 10 രൂപ വീതവും. ഇത് മുൻ നിരക്കിനെക്കാൾ കുറവാണ്. മാത്രമല്ല, പാർക്കിങ്ങിനായി നിശ്ചയിച്ച ഭാഗങ്ങളിൽ പ്രവേശിച്ചാൽ മാത്രം നിരക്ക് നൽകിയാൽ മതി. ടെർമിനലിന് മുൻപിൽ ആളെയിറക്കി പുറത്തിറങ്ങിയാൽ തുക നൽകേണ്ട.
3 മിനിറ്റിനുള്ളിൽ വാഹനവുമായി പോയില്ലെങ്കിൽ 500 രൂപയാണ് പിഴ
എന്നാൽ, 3 മിനിറ്റ് എന്നത് ദീർഘിപ്പിക്കുകയും പിഴ സംഖ്യയായ 500 രുപ കുറയ്ക്കുകയും വേണമെന്നാതാണ് യാത്രക്കാരുടെ ആവശ്യം. കൂടുതൽ വിമാനങ്ങൾ എത്തുന്നതോടെ യാത്രക്കാരുടെയും വാഹനങ്ങളുടെയും തിരക്ക് കൂടും. 3 മിനിറ്റ് എന്നത് കൂടുതൽ പ്രയാസമാകും. പാർക്കിങ് സംബന്ധിച്ച പരാതികൾ പരിഹരിക്കണമെന്ന് എം.കെ.രാഘവൻ എംപി, ടി.വി.ഇബ്രാഹിം എംഎൽഎ തുടങ്ങിയവർ വിമാനത്താവളം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. വിവിധ രാഷ്ട്രീയ, യുവജന സംഘടനകളും വിഷയത്തിൽ മുന്നോട്ടുവന്നിട്ടുണ്ടെന്നാണ് വിവരം.












Click it and Unblock the Notifications