ആലപ്പാട്ടെ ഖനനം നിര്‍ത്തണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നു കാനം രാജേന്ദ്രന്
മലപ്പുറം: ആലപ്പാട്ടെ ഖനനം നിര്‍ത്തണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നതാണ് പ്രശ്നമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. ഖനനം നടത്തുമ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങളായ ഐആര്‍ഇയും കെഎംഎംഎല്ലും മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണ്. പ്രവേശിച്ച യുവതികളുടെ പട്ടിക സൂക്ഷിച്ചത് പാര്‍ടി ഓഫീസുകളിലല്ല. സര്‍ക്കാര്‍ പരിശോധിച്ചശേഷമാകും പട്ടിക നല്‍കിയിട്ടുണ്ടാവുകയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മലപ്പുറത്ത് എ.കെ.എസ്.ടി യു സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
സാമൂഹിക മുന്നേറ്റത്തിനുള്ള അവസരങ്ങളില്‍ പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുന്ന യാഥാസ്ഥികര്‍ ഒറ്റപ്പെട്ടു പോകുമെന്നതാണ് ചരിത്രമെന്ന് കാനം രാജേന്ദ്രന് പറഞ്ഞു. മലപ്പുറത്ത് എ.കെ.എസ്.ടി.യു സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യാഥാസ്ഥികരുടെ പിറകോട്ടു വലിക്കുന്ന സമീപനത്തിനെതിരെ പൊതുബോധം വളര്‍ത്തേണ്ടതിന്റെ ഉത്തരവാദിത്വം അധ്യാപകര്‍ക്കുണ്ട്. കേരളത്തിലെ അധ്യാപക സമൂഹം പിന്തിരിപ്പന് ശക്തികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. പൊതു വിദ്യാഭ്യാസ മേഖലയെ ശകതിപ്പെടുത്തുക എന്നത് നവോത്ഥാന മുന്നേറ്റത്തില്‍ നിര്‍ണ്ണായകമാണെന്നും കാനം പറഞ്ഞു.
വിദ്യാഭ്യാസം ശാസ്ത്ര ബോധത്തെയും, യുക്തിചിന്തയെയും പ്രോത്സാഹിപ്പിക്കേണ്ടതാണ് എന്നാല്‍ അതിന് പകരം അന്ധവിശ്വാസങ്ങളും, കെട്ടുകഥകളും പ്രചരിപ്പിക്കുകയും അത് പുതുതലമുറയിലേക്ക് അടിച്ചേല്‍പ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ചെയ്യുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു . മലപ്പുറത്ത് നടക്കുന്ന ഓള് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് (എ.കെ.എസ്.ടി.യു ) 22-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അധിക്കാര കസേര ഉറപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലും പോരാട്ടങ്ങളിലൂടെ നമ്മള് നേടിയെടുത്ത നവോത്ഥാന മൂല്യങ്ങളെ ഇല്ലാതാക്കാന്‍ ഒരു വിഭാഗം ബോധപൂര്‍വമായ ശ്രമം നടത്തുകയാണ് ഇവര്‍ക്ക് യു.ഡി.എഫ് ഒത്താശ ചെയ്യു ന്നത് സംസ്ഥാനത്തെ വലിയ വിപത്തിലേക്കെത്തിക്കാനെ സാധിക്കുകയുള്ളൂവെന്നും അതിനെ ചെറുത്തു തോല്പിക്കാന് പുരോഗമന സമൂഹം ഒറ്റക്കെട്ടായി രംഗത്തു വരണ മെന്നും അദ്ധേഹം പറഞ്ഞു. മാറ്റങ്ങളെ എതിര്‍ക്കുന്ന യാഥാസ്ഥിതികരെ ഒറ്റപ്പെടുത്തിയിട്ടുള്ള ചരിത്രം നമുക്കുണ്ട്. ശരിയായ പാതയിലൂടെ പുതുതലമുറയെ കൈപ്പിടിച്ചുയര്‍ത്തുവാന്‍ അധ്യാപക സമൂഹത്തിന് സാധിക്കും. മൂലധന ശക്തികള്‍ക്ക് ചൂഷണത്തിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്.
കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തു നിന്നും വിട്ടു നിന്ന വലിയൊരു വിഭാഗത്തെ തിരിച്ചുക്കൊണ്ടുവരാന്‍ രണ്ട് വര്‍ഷത്തെ സംസ്ഥാനത്തെ ഭരണം ക്കൊണ്ട് സാധിച്ചതായി കാനം പറഞ്ഞു. ഇക്കാലയളവില്‍ വിദ്യാലയങ്ങളിലെ അടിസ്ഥാന വികസന രംഗത്ത് വലിയൊരു കുതിച്ചു ച്ചാട്ടം നടത്താനും സംസ്ഥാന സര്‍ക്കാറിന് സാധിച്ചു. തങ്ങളുടെ മക്കളെ പൊതു വിദ്യാലയങ്ങളില്‍ മാത്രമേ പഠിപ്പിക്കുവെന്ന് ശരിയായ തീരുമാനമെടുത്ത കേരളത്തിലെ ഏക അധ്യാപക സംഘടനയാണ് എ.കെ.എസ്.ടി.യു വെന്നും കാനം രാജേന്ദ്രന് പറഞ്ഞു.
പി.എം. വാസുദേവന്‍ നഗറില്‍ ( ടൗണ്‍ ഹാള്‍ മലപ്പുറം) സംഘടിപ്പിച്ച ഉദ്ഘാടന പരിപാടിയില്‍ എ.കെ.എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് ഒ.കെ. ജയകൃഷ്ണന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എസ്. സതീഷ് കുമാര്‍ രക്തസാക്ഷി പ്രമേയവും, കെ.സി. സ്നേഹശ്രീ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി.പി.ഐ സംസ്ഥാന അസി.സെക്രട്ടറി സത്യന് മൊകേരി, എക്സിക്യുട്ടീവ് അംഗം പി.പി. സുനീര്‍ , ജോയ്ന്റ് കൗണ്‍സില്‍ ജന.സെക്രട്ടറി എസ്. വിജയകുമാരന്‍ നായര്‍ , കെ.ജി.ഒ.എഫ് ജന.സെക്രട്ടറി സജികുമാര്‍ , ശരത് ചന്ദ്രന് നായര്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം ചെയര്മാന് പി.കെ. കൃഷ്ണദാസ് സ്വാഗതവും, കണ്‍വീനര്‍ എം. വിനോദ് നന്ദിയും പറഞ്ഞു.സമ്മേളനം നാളെ സമാപിക്കും