മലപ്പുറത്ത് സിപിഎമ്മിന്റെ പുതിയ കളികള്‍; കെടി ജലീല്‍ പൊന്നാനിയിലും പി ശ്രീരാമകൃഷ്ണന് തവനുരിലും?
മലപ്പുറം: യുഡിഎഫിന്റെ ഉരുക്ക് കോട്ടയാണെങ്കില്‍ ഇടതുപക്ഷത്തിനും ശ്രദ്ധേയമായ വിജയങ്ങള്‍ നേടാന്‍ കഴിഞ്ഞ ജില്ലയാണ് മലപ്പുറം. 2006 ലെ തിരഞ്ഞെടുപ്പിലായിരുന്നു മലപ്പുറത്ത് ലീഗിന് ഏറ്റവും വലിയ തിരിച്ചടിയേറ്റത്. കുഞ്ഞാലിക്കുട്ടി, എംകെ മുനീര്‍ , ഇടി മുഹമ്മദ് ബഷീര്‍ തുടങ്ങിയ അതികായകരെല്ലാം പരാജയത്തിന്റെ രുചിയറിഞ്ഞു. ഇത്തവണ മലപ്പുറത്ത് 2006 ലേതിനേക്കാള്‍ മികച്ച വിജയം ജില്ലയില്‍ നേടുമെന്നുമാണ് ഇടത് നേതാക്കളുടെ അവകാശവാദം. മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള സ്ഥാനാര്‍ത്ഥിച്ച് ചര്‍ച്ചകള്‍ക്ക് ഇതിനോടകം തന്നെ തുടക്കം കുറിച്ചിട്ടുണ്ട്. ശ്രദ്ധേയമായ ചില മാറ്റങ്ങളും ഇത്തവണ ജില്ലയില്‍ ഉണ്ടാവുമെന്ന സൂചനയാണ് നിലവില്‍ ലഭിക്കുന്നത്.
മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി
മലപ്പുറം ജില്ലയില്‍
ആകെ 16 നിയമസഭ മണ്ഡലങ്ങളാണ് മലപ്പുറം ജില്ലയില്‍ ഉള്ളത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടത് തരംഗം ഉണ്ടായപ്പോഴും മലപ്പുറം ജില്ല യുഡിഎഫിന്റെ ഉറച്ച കോട്ടയായി നിലനിന്നു. 16 ല്‍ 12 ഇടത്തും യുഡിഎഫ് വിജയിച്ചപ്പോള്‍ നാലിടത്ത് മാത്രമായിരുന്നു ഇടത് വിജയം, ലീഗില്‍ 12 ഇടത്ത് മത്സരിച്ച ലീഗ് 11 ഇടത്ത് വിജയിച്ചപ്പോള്‍ മൂന്നിടത്ത് മത്സരിച്ച കോണ്‍ഗ്രസിന് ജയിക്കാനായത് ഒരു സീറ്റില്‍ മാത്രം.
തവനൂരില്‍ കെടി ജലീല്‍
തവനൂരില്‍ കെടി ജലീല്‍, പൊന്നാനിയില്‍ പി ശ്രീരാമകൃഷ്ണന്, നിലമ്പൂരില്‍ പിവി അന്‍വര്‍, താനൂരില്‍ അബ്ദുറഹിമാന് എന്നിവരായിരുന്നു വിജയിച്ച ഇടത് എംഎല്‍എമാര്‍. ഇത്തവണ ഈ സീറ്റുകള്‍ നിലനിര്‍ത്തുകയും കൂടുതലായി അഞ്ചോളം സീറ്റുകള്‍ പിടിക്കുമെന്നാണ് ഇടത് അവകാശ വാദം. പെരിന്തല്‍മണ്ണ, മങ്കട, വണ്ടൂര്‍, ഏറനാട് തുടങ്ങിയ മണ്ഡലങ്ങളാണ് ഇത്തവണ ഇടതുമുന്നണി ലക്ഷ്യം വെക്കുന്നത്.
താനൂരില്‍ മാറ്റം
സിറ്റിങ് എംഎല്‍എമാരുടെ കാര്യത്തില്‍ താനൂരില്‍ ഒഴികേ നിലവിലെ സ്ഥിതി തുടരും എന്നായിരുന്നു തുടക്കത്തിലുള്ള സൂചന. ലോക്സഭാ തിരഞ്ഞെടുപ്പിലേയും തദ്ദേശ തിരഞ്ഞെടുപ്പിലേയും കണക്കുകള്‍ പരിശോധിക്കുമ്പള്‍ താനൂര്‍ ഇത്തവണ അത്ര സുരക്ഷിതമല്ല. അതിനാല്‍ വി അബ്ദൂറഹ്മാന് ഇത്തവണ മണ്ഡലം മാറണമെന്ന് അഭിപ്രായമുണ്ട്. സ്വന്തം നാടായ തിരൂരിലേക്ക് മാറാനാണ് അദ്ദേഹത്തിന് താല്പര്യം.
തിരുരിലേക്ക് വി അബ്ദുറഹ്മാന്
വി അബ്ദുറഹ്മാന് തിരുരിലേക്ക് മാറുകയാണെങ്കില്‍ തിരൂരില്‍ കഴിഞ്ഞ തവണ മത്സരിച്ച ഗഫൂര്‍ പി ലില്ലീസോ സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗ ഇ ജയനോ താനൂരില്‍ മത്സരിച്ചേക്കും. നിലമ്പൂരില്‍ പിവി അന്‍വറിന്റെ കാര്യത്തില്‍ സംശയമില്ല. കോണ്‍ഗ്രസില്‍ നിന്നും പതിറ്റാണ്ടുകള്‍ക്ക് ശേഷം സീറ്റ് പിടിച്ചെടുത്ത അന്‍വറിന് വീണ്ടും അവസരം നല്കുന്നതില് പ്രശ്നമില്ലെന്നാണ് പാര്‍ട്ടി പ്രാദേശിക ഘടകത്തിന്റെയും വികാരം.
പൊന്നാനി പി ശ്രീരാമകൃഷ്ണന്
കെടി ജലീല്‍ തവനൂരിലും പി ശ്രീരാമകൃഷ്ണന് പൊന്നാനിയിലും തുടരട്ടേയെന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഏറ്റവും അവസാനം ഇരുവരേയും മണ്ഡലം മാറ്റി മത്സരിപ്പിക്കാന്‍ സിപിഎം ആലോചിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രണ്ട് മണ്ഡലത്തിലും സീറ്റ് മോഹിച്ച് നില്ക്കുന്ന പ്രാദേശിക നേതാക്കളുടെ എതിര്‍പ്പ് മറികടക്കനാണ് ഇത്തരമൊരു നീക്കമെന്നാണ് സൂചന.
രണ്ട് ടേം നിബന്ധന
ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെയും സിഐടിയു നേതാവിന്റെയും നേതൃത്വത്തില്‍ ഇരുവരും വീണ്ടും മത്സരിക്കുന്നതിനെതിരെ എതിര്‍പ്പ് ഉയരുന്നതെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന മാനദണ്ഡമാണ് ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. സാമൂഹ്യ മാധ്യമങ്ങളിലും ചിലര്‍ ഇത്തരം പ്രചാരണം നടത്തിയിരുന്നു.
ബഹുഭൂരിപക്ഷം
ഇതോടെ
കൂട്ടായ
തീരുമാനം
ഇല്ലെങ്കില്‍
മത്സരിക്കുന്ന
കാര്യത്തില്‍
ആലോചിക്കുമെന്നതിലേക്ക്
ഇരുനേതാക്കളും
എത്തി.
ഇക്കാര്യം
പാര്‍ട്ടി
സംസ്ഥാന
നേതൃത്വത്തെ
ധരിപ്പിക്കുകയം
ചെയ്തുവെന്നാണ്
സൂചന.
എന്നാല്‍
ഭരണത്തുടര്‍ച്ച
പ്രതീക്ഷിക്കുന്നതിനാല്‍
ഇരുവരും
മത്സരരംഗത്തുണ്ടാവണമെന്ന
അഭിപ്രായമാണ്
പാര്‍ട്ടിയിലെ
ബഹുഭൂരിപക്ഷത്തിനും
ഉള്ളത്.
അനുനയ നീക്കങ്ങള്‍
എന്നാല്‍ എതിര് അഭിപ്രായങ്ങള്‍ അത്ര ശക്തമല്ലെന്നും തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉണ്ടാവുന്ന പതിവ് സംഭവങ്ങള്‍ മാത്രമാണെന്നുമാണ് സിപിഎം വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടി തീരുമാനം വരുന്നതോടെ ഈ എതിര്‍പ്പുകള്‍ അവസാനിക്കുമെന്നും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് മികച്ച വിജയം നേടുമെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു. പ്രശ്നത്തില്‍ അനുനയ നീക്കങ്ങളുമായി നേതാക്കള്‍ വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തിയേക്കും.
പെരിന്തല്‍മണ്ണയിലും മങ്കടയിലും
അതേസമയം, കഴിഞ്ഞ തവണ ശക്തമായ മത്സരം കാഴ്ചവെച്ച പെരിന്തല്‍മണ്ണയിലും മങ്കടയിലും വി ശശികുമാരും ടികെ റഷീദ് അലിയും വീണ്ടും മത്സരിച്ചേക്കും. 579 വോട്ടുകള്‍ക്കായിരുന്നു കഴിഞ്ഞ തവണ ലീഗിലെ മഞ്ഞളാംകുഴി അലിയോട് വി ശശികുമാര്‍ തോറ്റത്. തദ്ദേശതിരഞ്ഞെടുപ്പിലെ ഫലം നോക്കുമ്പോള്‍ പെരിന്തല്‍മണ്ണ ഇത്തവണ കൂടെ പോരുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്.
മഞ്ഞളാംകുഴി അലി മണ്ഡലം മാറും
മഞ്ഞളാംകുഴി അലി ഇത്തവണ മണ്ഡലം മാറാനോ മത്സര രംഗത്ത് നിന്ന് വിട്ട് നില്‍ക്കാനോ സാധ്യതയുണ്ട്. മങ്കടയില്‍ അഹമ്മദ് കബീറിനോട് 1508 വോട്ടിനായിരുന്നു ടികെ റഷീദ് അലിയുടെ തോല്‍വി. റഷീദ് അലി വീണ്ടും ജനവിധി തേടാന്‍ എത്തുമ്പോള്‍ അഹമ്മദ് കബീറിനെ മാറ്റി യൂത്ത് ലീഗ് നേതാവായ ടിപി അഷ്റഫ് അലിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ചര്‍ച്ച. മഞ്ഞളാംകുഴി അലി പഴയ തട്ടകമായ മങ്കടയിലേക്ക് വരികയാണെങ്കില്‍ അഷ്റഫലിയെ പെരിന്തല്‍മണ്ണയില്‍ നിയോഗിക്കും.
Recommended Video
ഏറനാടും വണ്ടൂരും
ഏറനാട് സീറ്റ് സിപിഐയില്‍ നിന്നും സിപിഎം ഇത്തവണ ഏറ്റെടുത്തേക്കും. ഇവിടെ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ യു ഷറഫലിയെ മത്സരിപ്പിക്കാനാണ് സിപിഎം ആലോചിക്കുന്നത്. പികെ ബഷീറിനെ മാറ്റി പിവി അബ്ദുള്‍ വഹാബിനെ ഏറനാട്ടില്‍ മത്സരിപ്പിക്കാന്‍ ലീഗും ആലോചിക്കുന്നു. വണ്ടൂരിലേക്ക് മുന്‍ ജില്ലാ കളക്ടര്‍ എംസി മോഹന്‍ദാസിനെയാണ് സിപിഎം പരിഗണിക്കുന്നത്. എന്നാല്‍ മോഹന്‍ദാസ് ഇതുവരെ കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
കാഷ്വൽ ലുക്കിൽ സുരേഖ വാണി- ചിത്രങ്ങൾ കാണാം