ജലീലിനെതിരെ റിയാസ് മുക്കോളി, ഷറഫലി ഏറനാട്ടില്‍, മലപ്പുറത്ത് ഇത്തവണ പോരാട്ടം തീപ്പാറും!!
മലപ്പുറം: സിപിഎമ്മിനും കോണ്‍ഗ്രസിനും മലപ്പുറത്ത് സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക തയ്യാറായി. ഏറ്റവും ശക്തരായ നേതാക്കളെ തന്നെയാണ് കോണ്‍ഗ്രസ് കളത്തിലിറക്കാന്‍ പോകുന്നത്. കെടി ജലീലിനെ നേരിടാന്‍ റിയാസ് മുക്കോളി പോലെ ശക്തനെയാണ് ഇറക്കുന്നത്. അതേസമയം മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ യു ഷറഫലിയെ അടക്കമുള്ളവരെ സിപിഎം പരീക്ഷിക്കുന്നുണ്ട്. കൂടുതല്‍ സ്വതന്ത്രരെ ഇറക്കി മണ്ഡലം പിടിക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നത്.
അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം
ജലീലിനെതിരെ റിയാസ്
മലപ്പുറത്ത് കോണ്‍ഗ്രസ് നാല് സീറ്റിലാണ് മത്സരിക്കുന്നത്. തവനൂരില്‍ കെടി ജലീലിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി സ്ഥാനാര്‍ത്ഥിയാവും. സംഘടനാ രംഗത്തെ മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹത്തെ പരിഗണിക്കാനുള്ള കാരണം. ജില്ലയില്‍ ജലീലിനെതിരായ സമരങ്ങളിലെ കോണ്‍ഗ്രസ് മുഖമായിരുന്നു റിയാസ് മുക്കോളം. 17064 വോട്ടിന്റെ ഭൂരിപക്ഷം മറികടക്കുകയാണ് ഏറ്റവും ശ്രമകരമായ കാര്യം.
നിലമ്പൂരില്‍ പ്രകാശ്
നിലമ്പൂരില്‍ പിവി അന്‍വറിനെതിരെ വിവി പ്രകാശ് മത്സരിക്കും. ജില്ലയില്‍ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ് നിലമ്പൂര്‍. ആര്യാടന് ഷൗക്കത്ത് നിലമ്പൂരില്‍ മത്സരിക്കാന്‍ കടുത്ത സമ്മര്‍ദം ചെലുത്തുന്നുണ്ട്. കഴിഞ്ഞ തവണ ഷൗക്കത്തിനെയാണ് അന്‍വര്‍ പരാജയപ്പെടുത്തിയത്. ഇത്തവണ വിജയിക്കുമെന്ന് ഷൗക്കത്ത് പറയുന്നു. പിതാവ് ആര്യാടന് മുഹമ്മദ് വഴിയാണ് സമ്മര്‍ദം. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും ജില്ലാ നേതൃത്വത്തിനും ആര്യാടന് ഷൗക്കത്ത് വേണ്ടെന്നാണ് ഉള്ളത്. 11504 വോട്ടിനായിരുന്നു ഷൗക്കത്തിന്റെ തോല്‍വി. അന്‍വര്‍ തന്നെ ഇത്തവണയും മത്സരിക്കും.
പൊന്നാനിയില്‍ സിദ്ദീഖ്
തവനൂര്‍ സിറ്റ് നല്കി ആര്യാടന് ഷൗക്കത്തിനെ അനുനയിപ്പിക്കാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. തവന്നൂരും നിലമ്പൂരും ശരിയായാല്‍ മാത്രമേ പൊന്നാനിയും ശരിയാവൂ. ഇവിടെ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ സിദ്ദീഖ് പന്താവൂരിനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. എഎം രോഹിതും പരിഗണനയിലുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാവാണ് രോഹിത്. വിവി പ്രകാശ് നിലമ്പൂരില്‍ ഉറപ്പിച്ചാല്‍ പൊന്നാനിയില്‍ സിദ്ദിഖിന് മത്സരിക്കാന്‍ കളമൊരുങ്ങും.
മാറ്റത്തിനും സാധ്യത
ആര്യാടന് ഷൗക്കത്ത് വലിയ തലവേദനയായി തുടരുന്ന സാഹചര്യത്തില്‍ റിയാസ് മുക്കോളിയെ പൊന്നാനിയിലേക്ക് മാറ്റാനും സാധ്യതയുണ്ട്. ഇത് ഷൗക്കത്ത് മത്സരിക്കുകയാണെങ്കില്‍ മാത്രമാണ്. ജില്ലയിലെ കോണ്‍ഗ്രസിന്റെ ഏക സിറ്റിംഗ് സീറ്റായ വണ്ടൂരില്‍ എപി അനില്‍കുമാര്‍ ഇത്തവണയും മത്സരത്തിനിറങ്ങും. അതേസമയം ഇപ്പോഴുള്ള മണ്ഡലങ്ങളിലുള്ളവര്‍ പരസ്പരം മാറിയാല്‍ അതോടെ എല്ലാവര്ക്കും തോല്‍വി ഉറപ്പാണെന്ന് കോണ്‍ഗ്രസ് ഭയപ്പെടുന്നുണ്ട്. അതുകൊണ്ട് ഷൗക്കത്തിനെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തുന്നുണ്ട്.
ഏറനാട്ടില്‍ ഷറഫലി
സിപിഎമ്മിന്റെ മലപ്പുറത്തെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഷറഫലിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറനാട്ടില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുക. ഏറനാട് സിപിഐയുടെ സീറ്റാണ്. അവര്‍ വിട്ടുനല്‍കിയാല്‍ അദ്ദേഹം ഉറപ്പായും മത്സരിക്കും. നിലവില്‍ നാല് സിറ്റിംഗ് സീറ്റുകളില്‍ അതേ എംഎല്‍എമാര്‍ തന്നെ തുടരാനാണ് തീരുമാനം.അതേസമയം വി അബ്ദുറഹ്മാന് തിരൂരിലേക്ക് മാറാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. അദ്ദേഹത്തിനെതിരെ മണ്ഡലത്തില്‍ ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
തിരൂരിലും മങ്കടയിലും
തിരൂരിലും മങ്കടയിലും കഴിഞ്ഞ തവണ പരാജയപ്പെട്ടവര്‍ തന്നെ മത്സരിക്കും. സാധ്യതാ പട്ടികയില്‍ ഇവരുടെ പേരാണ് ഉള്ളത്. ഗഫൂര്‍ പി ലില്ലീസ് തിരൂരും, ടികെ റഷീദലി മങ്കടയിലും മത്സരിക്കും. വണ്ടൂരില്‍ എപി അനില്‍ കുമാറിനെതിരെ പള്ളിക്കന്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റായ പി മിഥുനയെ പരിഗണിക്കുന്നുണ്ട്. ചന്ദ്രബാബുവിന്റെ പേരും ഈ മണ്ഡലത്തില്‍ സജീവ പരിഗണനയിലുണ്ട്. മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായിട്ടാണ് മിഥുന പള്ളിക്കല്‍ പഞ്ചായത്തില്‍ മുമ്പ് പ്രസിഡന്റായത്. പിന്നീട് ലീഗുമായി തെറ്റിപ്പിരിഞ്ഞു.
കൂടുതല്‍ സ്വതന്ത്രര്‍
സിപിഎം ഇത്തവണ വന്‍ തന്ത്രം തന്നെയാണ് പരീക്ഷിക്കുന്നത്. പരമാവധി സ്വതന്ത്രരെയും, ലീഗുമായി ഇടഞ്ഞവരെയും ഒപ്പം നിര്‍ത്താനാണ് പ്ലാന്‍. മിഥുനയും ജലീലും ഒക്കെ അങ്ങനെ വന്നവരാണ്. പെരിന്തല്‍മണ്ണയില്‍ ലീഗ് വിമതന് കെ മുഹമ്മദ് മുസ്തഫയുടെ പേരാണ് നിര്‍ദേശിക്കുന്നത്. എം മുഹമ്മദ് സലീമും പട്ടികയിലുണ്ട്. അതേസമയം കൊണ്ടോട്ടിയില്‍ സുലൈമാന്‍ ഹാജിയും എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവുമായ ജിജിയെയും പരിഗണിക്കുന്നുണ്ട്. ഭൂരിഭാഗം പേരും ഇടത് സ്വതന്ത്രര്‍ തന്നെയാണെന്ന് ഇതിലൂടെ സിപിഎം ഉറപ്പിക്കുന്നു.
ഗ്ലാമർ ലുക്കിൽ വേദിക- ചിത്രങ്ങൾ കാണാം